l ബൗദ്ധേയൻ
“അലകിന്നറ്റം ചെത്തി മിനുക്കി
ആവി പറക്കും ചോരയിൽ മുക്കി
സർ സിപിയുടെ പട്ടാളത്തെ
വിരിഞ്ഞ മാറിൽ തടഞ്ഞു നിർത്തിയ
ധീര രക്തസാക്ഷികളേ….
നിങ്ങൾക്കായിരം അഭിവാദ്യങ്ങൾ..!”
പുന്നപ്ര വയലാറിൻ്റെ ധീര രണ സ്‌മരണകൾക്ക് എട്ട് പതിറ്റാണ്ട് പ്രായമാകുന്നു. കേരളത്തിൻ്റെ കമ്യൂണിസ്റ്റ് ചരിത്രത്തിൽ തങ്കലിപികളാൽ കോറിയിടപ്പെട്ട അനശ്വര ഗാഥയാണ് പുന്നപ്ര വയലാർ. ആലപ്പുഴയിലെ കേവലം രണ്ട് സ്ഥലപ്പേരുകളെ ലോക വിപ്ലവ പ്രസ്ഥാനത്തിൻ്റെ അമരത്തേക്ക് നയിച്ച വീരേതിഹാസ മുദ്രാവാക്യം കൂടിയാണത്. അനേകായിരം ധീര വിപ്ലവകാരികളുടെ ചോരയുടെ ചരിത്രവും അതിനുണ്ട്.
“ഇനിയൊരു നൂറു കൊല്ലത്തേക്ക് ഈ മണ്ണിൽ കമ്യൂണിസ്റ്റുകാരുണ്ടാവില്ല”, വയലാറിൻ്റെ മണ്ണിൽ ചോരപ്പുഴ ഒഴുക്കിയതിന് ശേഷമുള്ള ദിവാൻ്റെ ചരിത്ര പ്രസിദ്ധമായ പ്രഖ്യാപനമാണിത്. എന്നാൽ അത് പറഞ്ഞ് ഒരു കൊല്ലം തികയുന്നതിന് മുമ്പ് തന്നെ തിരുവിതാംകൂറിൻ്റെ ദിവാൻ പട്ടാഭിരാമൻ രാമസ്വാമി അയ്യർക്ക് കേരളത്തിൻ്റെ മണ്ണ് വിട്ട് പലായനം ചെയ്യേണ്ടി വന്നു എന്നതാണ് ചരിത്രം.
അതിന് ശേഷം ഐക്യ കേരളത്തിൻ്റെ ആദ്യ മന്ത്രിസഭ മുതൽ ആദ്യ തുടർഭരണവും കമ്യൂണിസ്റ്റ് പാർട്ടി സ്വന്തമാക്കി എന്നതും കമ്യൂണിസ്റ്റ് വിരുദ്ധർക്കുളള പാഠങ്ങളായി നിലനിൽക്കുന്നു. അങ്ങനെ രാഷ്ട്രീയ കൈരളിയെ ചെഞ്ചുവപ്പണിയിക്കുന്നതിൽ പുന്നപ്ര വയലാറിൻ്റെ രണ സ്‌മരണകൾക്കുളള സ്വാധീനം അവർണനീയമാണ്. ഇന്ത്യൻ വിപ്ലവ പ്രസ്ഥാനത്തിൻ്റെ ചരിത്രത്തിൽ ചോരത്തുള്ളികളാൽ കോറിയിടപ്പെട്ട ധീരോദാത്തമായ അധ്യായമാണ് വയലാർ.
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും സവർണ ഭൂപ്രഭുത്വത്തിനും എതിരായി നടന്ന എക്കാലത്തെയും മികച്ച സ്വാതന്ത്ര്യ സമര പോരാട്ടം. സർ സിപിയുടെ പട്ടാളത്തെ വാരിക്കുന്തവുമേന്തി നേരിട്ട വീരന്മാരായ കമ്യൂണിസ്റ്റുകളുടെ സമര ധീരതക്ക് ഏഴര പതിറ്റാണ്ടിലേറെ പ്രായമായിരിക്കുന്നു. “അമേരിക്കൻ മോഡൽ അറബിക്കടലിൽ” എന്നാർത്തു വിളിച്ചു കൊണ്ട് യന്ത്രത്തോക്കുകളുടെ മുന്നിലേക്ക് ചാടിവീണ ആ ധീര ദേശാഭിമാനികളുടെ ചോരയ്ക്ക് മുകളിൽ ചവിട്ടി നിന്ന് പടുത്തുയർത്തിയതാണ് ഐക്യകേരളത്തിൻ്റെ ഈ സോഷ്യലിസ്റ്റ് വിജയഗാഥ.
മലയാളത്തിൻ്റെ ഭൂമിക കണ്ട ഏറ്റവും വലിയ സമര കാഹളമായി പുന്നപ്ര വയലാർ സമരം നിലനിൽക്കുന്നതും അത് കൊണ്ട് തന്നെയാണ്. ഇന്നും നിലയ്ക്കാത്ത സമര പോരാട്ടങ്ങളുടെ വീഥികളിൽ വിപ്ലവത്തിൻ്റെ സ്‌മരണകളുണർത്തി പുന്നപ്ര വയലാർ രക്തസാക്ഷികളുടെ മുദ്രാവാക്യങ്ങൾ ഉയർന്നു കേൾക്കുകയാണ്.
ഈറനണിയിക്കുന്ന ഓർമകളായി ആ ധീര രക്തസാക്ഷിത്വത്തിൻ്റെ ഓർമകൾ ഇന്നും ജന ഹൃദയങ്ങളിലുണ്ട്… അതെ, രക്തസാക്ഷികൾക്ക് മരണമില്ല..!
പുന്നപ്ര വയലാർ വാർഷിക വാരാചരണത്തിന്‍റെ ഭാഗമായുള്ള ദീപശിഖാ പ്രയാണം വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിച്ചു. രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് മുതിർന്ന സിപിഐഎം നേതാവ് ജി.സുധാകരൻ ദീപശിഖ അത്‌ലറ്റിന് കൈമാറി. ഒമ്പത് മണിക്ക് മേനാശേരി രക്തസാക്ഷി മണ്ഡപത്തിൽ കെവി ദേവദാസ് ദീപശിഖ അത്‌ലീറ്റിന് കൈമാറി. വയലാറിൽ എത്തുന്ന ഇരുദീപശിഖകളും കേന്ദ്ര വാരാചരണ കമ്മിറ്റി പ്രസിഡന്റ് എം.സി സിദ്ധാർഥൻ ഏറ്റുവാങ്ങി വയലാർ രക്തസാക്ഷി മണ്ഡപത്തിൽ സ്ഥാപിച്ചു.
വൈകുന്നേരം മൂന്ന് മണിക്ക് വയലാർ രാമവർമ അനുസ്‌മരണ സാഹിത്യ സമ്മേളനത്തിൽ ഡോ. സുനിൽ പി ഇളയിടം സംസാരിക്കും. അഞ്ചു മണിക്ക് പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ടി.എം തോമസ് ഐസക്, സി.എസ് സുജാത, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തുടങ്ങിയവർ സംസാരിക്കും.























