| സനോജ് തെക്കേക്കര
ഇന്നലെ ലോക വിനോദ സഞ്ചാരദിനത്തിൽ വിനോദ സഞ്ചാര മേഖലയിലെ വൻ വികസനത്തെ പറ്റി പലരും പോസ്റ്റുകൾ ഇടുന്നതു കണ്ടു , അവരോടാണ്. ഈയടുത്ത് കേട്ട ഒരു വാർത്തയാണ് , രാത്രിയിൽ കൊച്ചിയിലെ മറൈൻ ഡ്രൈവ് പൂർണ്ണമായി അടച്ചിടാൻ തീരുമാനിച്ചു എന്നത് , ഇതിന് കാരണമായി പറയുന്നത് സാമൂഹിക വിരുദ്ധരുടെ ശല്യങ്ങളാണത്രേ.
അതായത്…. കൊച്ചി, രാത്രിയിൽ ഇറങ്ങി നടക്കാൻ സുരക്ഷിതമല്ല എന്നല്ലേ ഇവരൊക്കെ പറയാതെ പറയുന്നത്. ഇനി തിരുവനന്തപുരത്തേക്ക് വന്നാൽ, രാത്രി 11 മണിയാകുമ്പോൾ തട്ടുകടകൾ പോലീസെത്തി അടപ്പിക്കും… കാരണം രാത്രിയിലെ ഈ തട്ടുകടകൾ കാരണമാണത്രേ ഗുണ്ടാസംഘങ്ങൾ പ്രശ്ങ്ങൾ ഉണ്ടാക്കുന്നത്. പിന്നെയോ, 11 മണിക്ക് ശേഷം ഏത് ജംഗ്‌ഷനിലും നിങ്ങൾ പോലീസ് പരിശോധനക്ക് പിടിക്കപ്പെടാം , പിന്നെ എന്തിന്, എവിടെ , എങ്ങോട്ട് എന്നൊക്കെ തെളിയിക്കാതെ പോകാനാവില്ല..
പിന്നെ നാഴികക്ക് നാല്പത് വട്ടം പറയുന്ന നൈറ്റ് ലൈഫ് നെ പറ്റി കുറച്ച്, ഒരു ആക്റ്റീവ് നൈറ്റ് ലൈഫ് എന്ന് വച്ചാൽ അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന മണി മാർക്കറ്റ് ആക്ടിവിറ്റി എന്നത് ചെറുതല്ല. കൊച്ചിയിലും തിരുവനന്തപുരത്തുമൊക്കെ നല്ല മണി സ്‌പെൻഡിങ്ങിന് ശേഷി ഉള്ള ഇരുപതിനും അന്പതിനും ഇടയിൽ പ്രായമുള്ള നൈറ്റ് ലൈഫ് ആസ്വദിക്കാൻ ഇഷ്ടപ്പെടുന്ന ആയിരക്കണക്കിന് ആളുകളാണ് ഉള്ളത്. ഇവിടങ്ങളിലെ നൂറു കണക്കിന് ഫുഡ് സ്പോട് കളിലും മാളുകളിലുമെല്ലാം കോടികളുടെ കച്ചവടം ഓരോ മാസവും നടക്കും. ഇതിന്റെ കൂടെ മറ്റു ലോക്കൽ ബിസിനസുകൾക്കും അതിന്റെ ഗുണം ലഭിക്കും. കൂടെ ഓട്ടോ ടാക്സി, ഒക്കെയായി കച്ചവടം കൂടുമ്പോൾ tax കളക്ഷൻ കൂടും , മാത്രമല്ല ഒരുപാട് പേർക്ക് ഡയറക്റ്റ് ആയി തന്നെ തൊഴിലും ലഭിക്കും. അതൊക്കെ ചെറിയ കാര്യമല്ല.
ഐടി ഹബ് ആയ കഴക്കൂട്ടവും കൊച്ചിയുമൊക്കെ പുറത്തു നിന്നുള്ള ടാലന്റഡ് ആയ ആളുകളെ ഇങ്ങോട്ട് ആകർഷിക്കണമെങ്കിൽ ഒരു ആക്റ്റീവ് നൈറ്റ് ലൈഫ് ആത്യാവശ്യമാണ് . ബാംഗ്ലൂരിലും മുബൈയിലും ഹൈദരാബാദിലുമൊക്കെ ക്ലബ്ബിലും , പബ്ബിലും ഒക്കെ പോയി ജീവിതം എന്ജോയ് ചെയ്യുന്നവരോട് ജോലിക്കായാലും വിനോദ സഞ്ചാരിയായാലും കേരളത്തിൽ വന്നു പത്തു മണിക്ക് കതകടച്ച് ചാച്ചി ഉറങ്ങിക്കോ എന്നല്ലേ ഇവരൊക്കെ ഇന്നും പറയുന്നത്..?
ഇതിനോട് ചേർന്ന് നൈറ്റ് ലൈഫ് ആർട്ട്സ് , മ്യൂസിക് തുടങ്ങിയ കാര്യങ്ങൾക്കുള്ള സ്പോട്ടുകളായി മാനവീയം വീഥിയും. സുഭാഷ് പാർക്കുമൊക്കെ മാറ്റരുതോ..?? ഇവിടെയാണ് നമ്മുടെ പോലീസും സദാചാരക്കാരും ചേർന്ന് മുടിവളർത്തിയവനെ കഞ്ചാവെന്നും, കപ്പിൾസിനെ കുൽസിത പ്രവർത്തിക്കാരുമാക്കി വിരട്ടിയോടിക്കുന്നത്. ഇത്തരം നൈറ്റ് ലൈഫ് കേരളമങ്ങോളം ഇങ്ങോളം എത്തിയാൽ ചുരുങ്ങിയത് ഒരു പതിനായിരം കോടിയിലധികം മണി ട്രാൻസാക്ഷൻ ഒരു വർഷത്തിൽ നടക്കുവാൻ സാധ്യതയുണ്ട്. കൂടെ ഇതിലൊക്കെ ആകൃഷ്ടരായി എത്തുന്ന പുറത്തു നിന്നുള്ള വിനോദ സഞ്ചാരികളും.
ഇരുട്ടായാൽ , സാമൂഹിക വിരുദ്ധർ വന്നാൽ, നേരിടാതെ, സദാചാരം പറഞ്ഞ് ഓടിച്ചു വീട്ടിൽ കേറ്റുന്നത് സർക്കാർ സംവിധാനങ്ങളുടെ കഴിവ് കേടാണ്. സാമൂഹിക വിരുദ്ധർ വന്നാൽ പോലീസ് നേരിടണം . വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന പോലീസ് ഉണ്ടാകണം, പ്രശ്നക്കാരെ തട്ടി അകത്താക്കണം അല്ലാതെ 90 കളിലെ വസന്തം അമ്മാവന്മാർക്ക് അടിയറ വെച്ച് കളയരുത് കേരളത്തിന്റെ വിനോദ സഞ്ചാര ഭാവിയെ. നൈറ്റ് ലൈഫ് ഇഷ്ടപ്പെടുന്നവർക്ക് അത് ഇവിടെ കിട്ടിയില്ലെങ്കിൽ കിട്ടുന്നിടത്തു പോകും . നഷ്ടം കേരളത്തിന് മാത്രമാണ്..























