| അജയ് പള്ളിക്കര
ആദ്യമേ ഇനിയും സിനിമ കാണാത്തവർക്ക് പോയി കാണാവുന്നതാണ്. കാരണം സിനിമ മടുപ്പില്ലാതെ ഒരു തവണ കാണാവുന്ന രൂപത്തിൽ കോമഡിയും ചേർത്ത് നാദിർഷ ഒരുക്കി വെച്ചിട്ടുണ്ട്. ഡ്രൈവിംങ് സ്കൂൾ നടത്തുന്ന കേശുവും, കേശുവിന്റെ കുടുംബ കാഴ്ചകളും വിശേഷങ്ങളും, തന്റെ അച്ഛന്റെ ചിതാഭസ്‌മം ഏറെ നാളുകൾക്കു ശേഷം അമ്മയുടെ നിർബന്ധ പ്രകാരം കൊണ്ട് പോയി ഒഴുക്കേണ്ടി വരുകയും ആ യാത്രക്കിടയിലും ശേഷവും നടക്കുന്ന സംഭവങ്ങളാണ് സിനിമ കാഴ്ചവെക്കുന്നത്.
തുടക്കത്തിലെ ടൈറ്റിൽ എഴുത്ത് തന്നെ രസമുണ്ടായിരുന്നു. ആദ്യം മുതൽ അവസാനം വരെ മടുപ്പില്ലാതെ കണ്ടിരിക്കാം. അഭിനയങ്ങൾ കൊള്ളാമായിരുന്നു. ചില സീനുകളിൽ കുറച്ചു ഓവർ ആണെങ്കിൽ കൂടിയും അധികം ഓവർ ആക്കാതെ എല്ലാവരും അവതരിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ദിലീപിന്റെയും,ഉർവ്വസിയുടെയും കോമ്പിനേഷൻ നന്നായിരുന്നു.
ഹാസ്യ രംഗങ്ങളും നമ്മളിലേക്കും എത്തിക്കാൻ അവർക്ക് കഴിഞ്ഞു. സജീവ് പാഴൂരിന്റെ കഥയും കഥയുടെ ഒഴുക്കും ഇഷ്ടപ്പെട്ടു. കോമഡികളിൽ മുക്കാൽ ഭാഗങ്ങളും വർക്ക് ഔട്ട് ആയി എന്ന് പറയാം. എങ്കിലും സിനിമയിൽ കല്ല് കടിയായി തോന്നിയത് രണ്ട് ഭാഗങ്ങൾ ആണ് അത് മാറ്റി നിർത്തിയാൽ ഉറപ്പിച്ചു പറയാമായിരുന്നു പടം കൊള്ളാം എന്ന്.
ഒന്ന്അനാവശ്യമായി വന്ന നാരങ്ങാമിട്ടായി എന്ന ഗാനമായിരുന്നു. ആ സിറ്റുവേഷനിൽ ആ ഗാനം ഒട്ടും യോജിക്കുന്നുണ്ടായിരുന്നില്ല. രണ്ടാമത്, അവസാനത്തോടെടുക്കുമ്പോൾ വീട്ടിൽ വെച്ച് എല്ലാവരും ചേർന്നുള്ള രംഗങ്ങൾ ആയിരുന്നു. എല്ലാവരും ഓവർ ആയി ആക്ട് ചെയ്യുന്ന പോലെയും അത് വരെ കൊണ്ടുവന്ന ഒരു രസം പെട്ടെന്ന് നിന്ന് മറ്റൊന്നിലേക്ക് മാറി പോയ പോലെ തോന്നി. എങ്കിലും അവസാനം എത്തിയപ്പോൾ എല്ലാം വീണ്ടെടുത്തു.
സിനിമ കാണുമ്പോഴും നമുക്കും ഒരുപാട് സംശയങ്ങൾ തോന്നുന്നതാണ് അത് അങ്ങനെ ആവില്ലേ, അതിൽ ഉണ്ടാവില്ലേ എന്നൊക്കെ ഏകദേശം അത് ശരിയും ആയി. ഒരു തവണ കണ്ട് ചിരിക്കാവുന്ന സിനിമ തന്നെയാണ് കേശു ഈ വീടിന്റെ നാഥൻ. പശ്ചാത്തല സംഗീതം നന്നായി തന്നെ ബിജിബാൽ ചെയ്ത് വെച്ചിട്ടുണ്ട്, രംഗങ്ങൾക്ക് അനുയോജ്യമായത് തന്നെയായിരുന്നു.ഷാജോണും കോട്ടയം നസീറും കണാരനും അങ്ങനെ നിരവധി അഭിനേതാക്കൾ അവരുടെ വേഷങ്ങൾ വെറുപ്പിക്കാതെ തന്നെ ചെയ്ത് വെച്ചിട്ടുണ്ട്.
എന്തായാലും ഈ വർഷവസാനം അത്ര മോശമല്ലാത്ത ഒരു ചിത്രം സമ്മാനിച്ച നാദിർഷ ടീമിന് എല്ലാ വിധ ആശംസകളും നേരുന്നു. കേശുവായി ദിലീപിന്റെ എം മേക് ഓവർ എന്തായാലും വെറുതെ ആയില്ല എന്ന് വേണം പറയാൻ.