ഇത്തവണ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന നിലപാട് മയപ്പെടുത്തി കെ.ടി. ജലീൽ. ഒരു സന്നിഗ്ധ ഘട്ടത്തിൽ പാർട്ടി ആവശ്യപ്പെട്ടാൽ അപ്പോൾ ആലോചിക്കുമെന്നാണ് നിലവിൽ തവനൂരിൽ മത്സരിക്കുന്നതിനെക്കുറിച്ചുള്ള ജലീലിന്റെ പ്രതികരണം. പാർട്ടി ക്ലീൻചിറ്റ് നൽകിയിട്ടുണ്ടെന്നും, ആവശ്യമെങ്കിൽ തന്റെ സമ്മതത്തോടെ മത്സരത്തിന് നിർത്താമെന്നും ജലീൽ വ്യക്തമാക്കി.
ഇക്കാര്യത്തിൽ അവസാനം എന്ത് തീരുമാനമെടുക്കണമെന്നത് പാർട്ടിയുടേതാണെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ തവനൂർ മണ്ഡലത്തിൽ സിപിഐഎമ്മിന്റെ പരിഗണനയിൽ ജലീൽ മാത്രമാണ് ഉള്ളത്. ഇതോടുകൂടി തവനൂരിൽ ജലീൽ വീണ്ടും മത്സരിക്കാനുള്ള സാധ്യത ശക്തമായിരിക്കുകയാണ്. മത്സരിച്ചാൽ ഇത് നിയമസഭയിലേക്കുള്ള ജലീലിന്റെ അഞ്ചാം പ്രവേശനമായിരിക്കും.
2011ൽ മണ്ഡലം രൂപീകരിച്ചതിന് ശേഷം നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലും തവനൂരിൽ നിന്ന് ജലീലാണ് വിജയിച്ചത്. രണ്ട് ടേം വ്യവസ്ഥയിൽ ഇളവ് നൽകാൻ പാർട്ടി തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിൽ, ജലീലിന് വീണ്ടും മത്സരിക്കുന്നതിന് തടസ്സങ്ങളില്ല.























