| വേദനായകി
വയനാട് നേരിട്ട തുടർച്ചയായ പ്രകൃതിദുരന്തങ്ങൾ സംസ്ഥാനത്തെ തന്നെ ഗൗരവമായ മാനവിക പ്രതിസന്ധിയിലേക്കാണ് നയിച്ചത്. ഉരുൾപൊട്ടലുകളും വെള്ളപ്പൊക്കവും മൂലം വീടും ഭൂമിയും നഷ്ടപ്പെട്ട നിരവധി കുടുംബങ്ങൾ ഇന്നും സ്ഥിരമായ പുനരധിവാസം കാത്തിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ദുരന്തബാധിതർക്കായി വീട് നിർമ്മിക്കാൻ സ്ഥലം കണ്ടെത്തിയതായി പ്രഖ്യാപിച്ച് കെപിസിസി രംഗത്തെത്തിയിരിക്കുന്നത്.
എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കെപിസിസിയുടെ ഈ നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെ ഉള്ളതാണോയെന്ന ചർച്ച ശക്തമാകുകയാണ്. ദുരന്തം നടന്നപ്പോൾ തന്നെ പുനരധിവാസം ഉറപ്പാക്കുമെന്ന് വിവിധ രാഷ്ട്രീയ പാർട്ടികൾ വാഗ്ദാനം നൽകിയിരുന്നെങ്കിലും, പ്രവർത്തനതലത്തിൽ കാര്യമായ പുരോഗതി ഉണ്ടായില്ലെന്നതാണ് യാഥാർത്ഥ്യം. നിലവിൽ വാങ്ങിയിരിക്കുന്നു ഭൂമി കാട്ടാന ആക്രമണ ഭീഷണി ഉള്ളതാണെന്നും ആക്ഷേപം ഉയരുന്നുണ്ട്. ദുരന്തബാധിതരുടെ വേദനയെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്ന ശ്രമമാണിതെന്നും വിമർശനം ഉയരുന്നുണ്ട്.
കെപിസിസി നേതാക്കൾ പറയുന്നത്, ഇത് ശുദ്ധമായ മാനവിക ഇടപെടലാണെന്നും, ദുരന്തബാധിതരുടെ ദുരിതജീവിതം നേരിൽ കണ്ടതോടെയാണ് പാർട്ടി നടപടിയിലേക്ക് നീങ്ങിയതെന്നുമാണ്. സർക്കാർ സംവിധാനങ്ങൾ പരാജയപ്പെട്ടിടത്താണ് ജനപ്രതിനിധികളും രാഷ്ട്രീയ സംഘടനകളും ഇടപെടേണ്ടതെന്നും, തെരഞ്ഞെടുപ്പ് രാഷ്ട്രീയവുമായി ഇതിനെ ബന്ധപ്പെടുത്തുന്നത് ശരിയല്ലെന്നും കെപിസിസി വിശദീകരിക്കുന്നു.
അതേസമയം, ദുരന്തത്തിന് ശേഷം നീണ്ട കാലം കടന്നിട്ടും വ്യക്തമായ ഇടപെടൽ ഉണ്ടായില്ലെന്ന ചോദ്യത്തിന് കെപിസിസി ഇതുവരെ തൃപ്തികരമായ മറുപടി നൽകിയിട്ടില്ലെന്ന വിമർശനവും ശക്തമാണ്. തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് ഈ നീക്കം ശക്തമായതെന്നതിനാൽ, ഇത് രാഷ്ട്രീയ ഇമേജ് മെച്ചപ്പെടുത്താനുള്ള ശ്രമമാണെന്ന ആരോപണം ഒഴിവാക്കാനാകുന്നില്ല.
എന്തായാലും, രാഷ്ട്രീയ വാദപ്രതിവാദങ്ങൾക്കപ്പുറം ദുരന്തബാധിതരുടെ ജീവിതമാണ് പ്രധാന്യം. അവർക്ക് സുരക്ഷിതമായ വീട്, അടിസ്ഥാന സൗകര്യങ്ങൾ, സ്ഥിരതയുള്ള ജീവിതം എന്നിവ ഉറപ്പാക്കുകയാണ് ഏത് ഇടപെടലിന്റെയും അന്തിമ ലക്ഷ്യം. കെപിസിസിയുടെ നീക്കം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ളതാണോ അല്ലയോ എന്നത് സമയം തെളിയിക്കട്ടെ; എന്നാൽ വാഗ്ദാനങ്ങൾ പ്രഖ്യാപനങ്ങളിൽ ഒതുങ്ങാതെ നിലത്തിറങ്ങി ഫലപ്രദമായി നടപ്പാകണമെന്ന് വയനാട്ടിലെ ദുരന്തബാധിതർ പ്രതീക്ഷിക്കുന്നു. സർക്കാരിന്റെ ടൗൺഷിപ്പ് നിർമ്മാണം പുരോഗതിയിലാണെന്നത് ഇതിനൊപ്പം ചേർത്തുവായിക്കേണ്ടതാണ്.























