ഇസ്രയേല്‍ സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ചതായി ലെബനന്‍ സൈന്യം. തെക്കന്‍ ലെബനനിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഇസ്രയേലി സൈന്യം ആറ് വട്ടം വെടിയുതിര്‍ത്തെന്നാണ് ലെബനന്‍ സൈന്യം ആരോപിക്കുന്നത്. വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ തെക്കന്‍ ലെബനനിലെ അതിര്‍ത്തി പ്രദേശങ്ങളിലേയ്ക്ക് മടങ്ങിയ ലൈബനീസ് വംശജര്‍ക്ക് നേരെ വെടിയുതിര്‍ത്തെന്നാണ് സൈന്യം ആരോപിക്കുന്നത്. വീടുകളിലേയ്ക്ക് മടങ്ങുന്നവര്‍ക്കൊപ്പം ഹിസ്ബുള്ള പോരാളികള്‍ ഉണ്ടെന്ന് ആരോപിച്ചായിരുന്നു ഇസ്രയേല്‍ സൈന്യം വെടിയുതിര്‍ത്തത്.
ഇതിനിടെ ഇസ്രയേല്‍ സൈന്യം വീണ്ടും തെക്കന്‍ ലെബനനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. മുമ്പ് അധിനിവേശം നടത്തിയിട്ടില്ലാത്ത ഗ്രാമങ്ങളില്‍ നിന്ന് ലെബനന്‍ ജനതയോട് വിട്ടുനില്‍ക്കണമെന്ന് ഇസ്രയേല്‍ സൈന്യം ഉത്തരവിട്ടിട്ടുണ്ട്. ഏകദേശം 500 ചതുരശ്ര കിലോമീറ്റര്‍ (193 ചതുരശ്ര മൈല്‍) വിസ്തൃതിയുള്ള തെക്കന്‍ ലെബനനിലെ 62 ഗ്രാമങ്ങളില്‍ പ്രവേശിക്കുന്നതിനെതിരെയും ഇസ്രായേലി സൈനിക വക്താവ് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
തെക്കന്‍ ലെബനനില്‍ മിഡ് റേഞ്ച് റോക്കറ്റുകള്‍ സൂക്ഷിക്കാന്‍ ഹിസ്ബുള്ള ഉപയോഗിച്ചിരുന്ന സൗകര്യം തങ്ങളുടെ വ്യോമസേന വ്യാഴാഴ്ച ആക്രമിച്ചതായി ഇസ്രായേല്‍ സൈന്യം അറിയിച്ചിട്ടുണ്ട്. ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമാണ് ഹിസ്ബുള്ള നടത്തിയതെന്നും ഇസ്രയേല്‍ ആരോപിച്ചു.
ബുധനാഴ്ച പുലര്‍ച്ചെ മുതല്‍ നിലവില്‍ വന്ന ഇസ്രയേല്‍-ഹിസ്ബുള്ള വെടിനിര്‍ത്തലിന് മുന്‍കൈ എടുത്തത് അമേരിക്കയും ഫ്രാന്‍സുമാണ്. സ്ഥാനമൊഴിയാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബോഡന്‍ തന്നെയാണ് വെടിനിര്‍ത്തല്‍ കരാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അമേരിക്കയും ഫ്രാന്‍സും മുന്‍കൈ എടുത്ത് രൂപപ്പെടുത്തിയ വെടിനിര്‍ത്തല്‍ കരാറിലെ ധാരണകള്‍ പത്തിനെതിരെ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ഇസ്രയേല്‍ സെക്യൂരിറ്റി ക്യാബിനറ്റ് അംഗീകരിക്കുകയായിരുന്നു.
ഇതോടെ ഇസ്രയേലിലെ പ്രാദേശിക സമയം പുലര്‍ച്ചെ നാല് മണിയോടെയാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നിരുന്നു. ഏതാണ്ട് പതിനാല് മാസത്തോളം നീണ്ട ഇസ്രയേല്‍-ഹിസ്ബുള്ള പോരാട്ടത്തില്‍ 3823 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.























