വര്‍ഗീയതക്ക് എതിരായ സമസ്തയുടെ നിലപാട് സാമൂഹ്യ പ്രസക്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയുടെ വൈവിധ്യം തകര്‍ക്കുകയാണെന്നും ഒന്നിച്ച് നിന്ന് ചെറുത്തു തോല്‍പ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോട് സമസ്ത നൂറാം വാര്‍ഷിക സമ്മേളന സമാപനത്തിൽ ആയിരുന്നു പരാമര്‍ശം.
സമസ്ത ഭീകരവാദത്തിനും തീവ്രവാദത്തിനും എതിരെ വിട്ടുവീഴ്ചയില്ലാതെ നിലകൊണ്ടു. വിശ്വാസ സംബന്ധമായ പരിഷ്കരണങ്ങളില്‍ പോലും പ്രകോപന രഹിതമായി മാത്രം പെരുമാറി. അതെല്ലാം മതനിരപേക്ഷതയുടെ സംസ്കാരത്തെ വലിയൊരളവില്‍ ശക്തിപ്പെടുത്തി. അതുകൊണ്ടു തന്നെ ഒരു നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന വേളയില്‍ സമസ്തക്ക് ഇതിൻ്റെയെല്ലാം നേതൃത്വം വഹിക്കുകയും കൂടെ സഞ്ചരിക്കുകയും ചെയ്ത ഒരു സംഘടന എന്ന നിലയില്‍ അഭിമാനിക്കാന്‍ ഏറെയുണ്ട്, -മുഖ്യമന്ത്രി പറഞ്ഞു.
മതനിരപേക്ഷ ശക്തികള്‍ക്കൊപ്പം നിന്നുകൊണ്ട് മാത്രമേ വര്‍ഗീയതയെ ചെറുക്കാന്‍ കഴിയൂവെന്നും വര്‍ഗീയതക്ക് വര്‍ഗീയതയല്ല മറുപടി എന്നുമൊക്കെയുള്ള സമസ്ത നിലപാടുകള്‍ക്ക് വര്‍ത്തമാനകാല സാമൂഹ്യ അന്തരീക്ഷത്തില്‍ വലിയ പ്രസക്തിയാണുള്ളത്. വര്‍ഗീയതക്കും മതരാഷ്ട്ര വാദങ്ങള്‍ക്കും എതിരെ നമുക്ക് ഒരുമിച്ച് നീങ്ങാം, -മുഖ്യമന്ത്രി പറഞ്ഞു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ ജിഫ്രി മുത്തുകോയ തങ്ങള്‍ സുന്നി ഐക്യത്തിന് ആഹ്വാനം ചെയ്തു. സമസ്ത വിട്ടവര്‍ പ്രശ്നം പരിഹരിച്ച് മാതൃസംഘടനയിലേക്ക് തിരിച്ചു വരണമെന്ന് ജിഫ്രി തങ്ങള്‍ പറഞ്ഞു. കാന്തപുരം വിഭാഗത്തെ പേര് പറയാതെയാണ് സ്വാഗതം ചെയ്തത്.
സിഐസിയുമായുള്ള പ്രശ്ന പരിഹാര സാധ്യതയും തെളിയുന്നു. ഭിന്നിച്ചു നില്ക്കുന്ന വ്യക്തികളും സംഘടനകളും തിരികെ വരണം. ആരെയും അകറ്റി നിര്‍ത്തിയിട്ടില്ല. സമസ്തയെ നിസാരമാക്കാന്‍ ആരും മെനക്കെടരുത്. വേദനിപ്പിക്കാന്‍ ആരും മെനക്കെടരുതെന്നും ജിഫ്രി മുത്തുകോയ തങ്ങള്‍ ആവശ്യപ്പെട്ടു.























