സംസ്ഥാനത്തെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന 2026ൽ ആഭ്യന്തരവകുപ്പും വനംവകുപ്പും ലഭിക്കണം എന്ന ആവശ്യവുമായി പി.വി. അൻവർ. കോഴിക്കോട്ടെ തിരുവമ്പാടി ഉൾപ്പെടെയുള്ള മലയോര മേഖല ഉൾപ്പെടുത്തി പുതിയ ജില്ല വേണമെന്നും മലപ്പുറം ജില്ല വിഭജിക്കണമെന്നും അൻവർ ആവശ്യപ്പെട്ടു . പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയും അൻവർ വിമർശനം ഉന്നയിച്ചു.
വി ഡി സതീശൻ മുക്കാൽ പിണറായി വിജയനാണ്. സതീശനെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് മാറ്റണം. സതീശനാണ് തന്നെ മത്സര രംഗത്തേക്ക് തള്ളിവിട്ടത്. കോൺഗ്രസിന്റെ ഇപ്പോഴത്തെ മലപ്പുറം സ്നേഹം തെരഞ്ഞെടുപ്പായതിനാലാണെന്നും അൻവർ ആരോപിച്ചു .
അതേസമയം, നിലമ്പൂരിൽ നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാന ദിവസം ഇന്നാണ്. 11 സ്വതന്ത്രർ ഉൾപ്പെടെ 19 സ്ഥാനാർഥികളാണ് നാമനിർദേശ പത്രിക നൽകിയിരിക്കുന്നത്. സിപിഐഎമ്മിൽ നിന്ന് എം. സ്വരാജ്, കോൺഗ്രസിൽ നിന്ന് ആര്യാടൻ ഷൗക്കത്ത്, ബിജെപിയിൽ നിന്ന് മോഹൻ ജോർജ്, സ്വതന്ത്രനായി മത്സരിക്കുന്ന പി.വി. അൻവർ എന്നിവരാണ് മത്സര രംഗത്തുള്ള പ്രമുഖർ.