| വേദനായകി
ആന്ധ്രാപ്രദേശിൽ കേന്ദ്ര പോലീസ്/ അർദ്ധസൈനികർ മാവോയിസ്റ്റുകൾക്കെതിരായ ഏറ്റുമുട്ടൽ തുടരുകയാണ്. അല്ലൂരി ജില്ലയിലെ ഏജൻസി പ്രദേശമായ ജിയ്യമ്മവലസയിൽ ഇന്ന് രാവിലെ നടന്ന ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായി ഇന്റലിജൻസ് എഡിജി മഹേഷ് ചന്ദ്ര ലഡ്ഡ സ്ഥിരീകരിച്ചു. മരിച്ചവരിൽ പ്രധാന നേതാക്കളും ഉൾപ്പെട്ടിട്ടുണ്ടെന്ന് പ്രാഥമിക വിവരം ലഭിച്ചിട്ടുണ്ടെന്നും പൂർണ്ണ വിവരങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
മാത്രമല്ല , സംസ്ഥാനത്ത് നടക്കുന്ന ഏറ്റുമുട്ടലുകളുടെ പശ്ചാത്തലത്തിൽ അദ്ദേഹം ഒരു പ്രധാന പ്രഖ്യാപനം നടത്തുകയും ചെയ്തു . മാവോയിസ്റ്റുകൾ കീഴടങ്ങാൻ വന്നാൽ അവരെ സ്വാഗതം ചെയ്യുമെന്ന് മഹേഷ് ചന്ദ്ര ലഡ്ഡ വ്യക്തമാക്കുകയായിരുന്നു . 2026 മാർച്ചോടെ “ഓപ്പറേഷൻ കാഗർ” അവസാനിക്കും, അതിനിടയിൽ, ഏറ്റുമുട്ടലുകളെ ഭയപ്പെടുന്നവർക്ക് മാധ്യമങ്ങളിലൂടെ കീഴടങ്ങാം. സംസ്ഥാനത്ത് ഇതുവരെ 50 മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കീഴടങ്ങിയവരിൽ ആരെയും ഏറ്റുമുട്ടിയിട്ടില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.
കൂടുതൽ മാവോയിസ്റ്റുകൾ ഉണ്ടെങ്കിൽ കീഴടങ്ങാൻ അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. . അതേസമയം, ഇന്നലെ രാമ്പച്ചോദവാരത്ത് നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ നിലവിൽ അവിടത്തെ സർക്കാർ ആശുപത്രിയിലാണ്. കാക്കിനടയിൽ നിന്നും വിശാഖപട്ടണത്തു നിന്നുമുള്ള ഫോറൻസിക് സംഘങ്ങൾ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം മൃതദേഹങ്ങൾ കുടുംബാംഗങ്ങൾക്ക് കൈമാറുമെന്ന് അധികൃതർ അറിയിച്ചു. ഈ സാഹചര്യത്തിൽ ആശുപത്രിയിൽ കനത്ത പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
അതേസമയം, മാവോയിസ്റ്റ് പാർട്ടി നേതാവും ഗറില്ല തന്ത്രജ്ഞനുമായ മാദ്‌വി ഹിദ്‌മ കഴിഞ്ഞ ദിവസം ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. എന്നാൽ ഇതിന് പത്ത് ദിവസം മുമ്പ്, അദ്ദേഹം ആയുധം താഴെവെച്ച് കീഴടങ്ങാൻ തയ്യാറായിരുന്നുവെന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നു . ഇതുസംബന്ധിച്ച് അദ്ദേഹം ഒരു പത്രപ്രവർത്തകന് ഒരു കത്ത് എഴുതിയതായി റിപ്പോർട്ടുണ്ട്.
ഈ കത്തിൽ, ഹിദ്‌മ തന്റെ ഭാവി പദ്ധതി വിശദീകരിച്ചിരുന്നു . സർക്കാർ തന്റെ സുരക്ഷ ഉറപ്പാക്കിയാൽ ആയുധം താഴെവെച്ച് കീഴടങ്ങാൻ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ , എവിടെ കീഴടങ്ങണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കീഴടങ്ങുന്നതിന് മുമ്പ് ചില പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തെക്കുറിച്ചുള്ള ഒരു ഓഡിയോ സന്ദേശം ഹിന്ദിയിലും തെലുങ്കിലും ഉടൻ പുറത്തിറങ്ങുമെന്നും ഹിദ്‌മ കത്തിൽ പരാമർശിച്ചു. പക്ഷെ അദ്ദേഹം റ്ററ്റുമുട്ടലിൽ കൊല്ലപ്പെടുകയായിരുന്നു.
എൻടിആർ, കൃഷ്ണ, ഏലൂരു, കാക്കിനട, കൊണസീമ ജില്ലകളിൽ നിന്ന് ആകെ 50 പേരെ അറസ്റ്റ് ചെയ്തുകഴിഞ്ഞു . അവരിൽ മൂന്ന് പ്രത്യേക മേഖലാ കമ്മിറ്റി അംഗങ്ങളും 23 പ്ലാറ്റൂൺ അംഗങ്ങളും ഉൾപ്പെടുന്നു. അറസ്റ്റിലായവരിൽ നിന്ന് ധാരാളം ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുക്കുകയും ചെയ്തു . ഛത്തീസ്ഗഡിൽ ആക്രമണങ്ങൾ വർദ്ധിച്ചതോടെ മാവോയിസ്റ്റുകൾ ആന്ധ്രയിലേക്ക് കടക്കുകയാണ് .























