24 പ്രൂഫ് റീഡർമാരെ പിരിച്ച് വിട്ടുന്നതിൽ പ്രതിക്ഷേധിച്ച് മാധ്യമം പത്രത്തിലെ ജീവനക്കാർ ജോലി ബഹിഷ്കരിച്ച് സമരരംഗത്ത് വന്നിരിക്കുകയാണ്. മാധ്യമത്തിലെ പ്രൂഫ് റീഡർമാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നതിനെതിരെ ശക്തമായ ചെറുത്തുനിൽപ്പുമായി കേരളപത്രപ്രവർത്തക യൂനിയൻ രംഗത്തെത്തി. തീരുമാനം പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരവുമായി കേരളപത്രപ്രവർത്തക യൂനിയൻ മുന്നോട്ടുവരുമെന്ന് സംസ്ഥാന പ്രസിഡന്റ് എംവി വിനീത അറിയിച്ചു.
അതേസമയം, ജൂലൈ ഒന്ന് മുതൽ ജോലിയില്ല എന്ന് അറിയിക്കുന്ന നോട്ടീസ് ബന്ധപ്പെട്ടവർക്ക് വിതരണം ചെയ്‌തു തുടങ്ങി. സ്ഥാപനത്തിലെ സീനിയർ ആയ നാലുപേരെ നിലനിർത്തിയാണ് 24 പേരെ പിരിച്ച് വിടുന്നത്. ജീവനക്കാരെ വൻതോതിൽ കുറക്കുന്നതിൻ്റെ തുടക്കമാണ് ടെസ്റ്റ് ഡോസ് എന്ന നിലയിൽ പ്രൂഫ് വിഭാഗത്തിൽ നിന്നുള്ള ഈ പിരിച്ചുവിടൽ.
രണ്ട് വർഷമായി ശമ്പളം മുടക്കി മാധ്യമം മാനേജ്‌മെൻ്റ് ജീവനക്കാരെ ദ്രോഹിച്ച് വരുകയാണ്. ക്ലാസ് താഴ്‌ത്തി ശമ്പളം കുറക്കുകയും ചെയ്‌തു. അതിനെതിരെ ലേബർ കോടതിയെ സമീപിച്ചതിൻ്റെ പ്രതികാരമായി ശമ്പളം സ്ലാബുകളായി ഘട്ടം ഘട്ടമായാണ് നൽകുന്നത്. മാധ്യമം പ്രസിദ്ധീകരണങ്ങളിൽ പൂർണമായ യന്ത്രവൽക്കരണം നടപ്പാക്കുന്നതിൻ്റെ ഭാഗമായാണത്രെ പ്രൂഫ് വിഭാഗത്തിലെ പിരിച്ചുവിടൽ എന്നാണ് പിരിച്ച് വിടൽ നോട്ടീസിൽ പറയുന്നത്.
1947ലെ വ്യവസായ തർക്ക നിയമം 25N- ഉപവകുപ്പ് (1) പ്രകാരമാണ് നടപടി. പ്രസിദ്ധീകരണത്തിന്റെ ഗുണമേന്മയും ജീവനക്കാരുടെ കാര്യക്ഷമതയും വർധിപ്പിക്കാൻ എല്ലാ പ്രധാന വകുപ്പുകളിലും ഓട്ടോമേഷൻ കൊണ്ടുവരും എന്നാണ് പിരിച്ച് വിടൽ നോട്ടീസിൽ പറയുന്നത്. പ്രൂഫ് വിഭാഗത്തിൽ പുതിയ സംവിധാനം സ്ഥാപിക്കാൻ മാനേജ്മെന്റ് ആഗ്രഹിക്കുന്നു എന്നാണ് പറയുന്നത്























