കൊച്ചി: എറണാകുളം കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്‌സിൽ കൂട്ട ആത്മഹത്യയെന്നത് പോലീസ് ഉറപ്പിച്ചു. മൂന്ന് പേരെയാണ് ക്വാർട്ടേഴ്‌സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സെൻട്രൽ എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ മനീഷ്, സഹോദരി ശാലിനിയും അമ്മ ശകുന്തളയും ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജാർഖണ്ഡ് സ്വദേശികളാണ് ഇവർ. വീടിൻ്റെ കതക് പൊളിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊര്ജിതമാക്കിയിട്ടുണ്ട്.
ഒരാഴ്‌ചയായി മനീഷ് ഓഫീസിൽ എത്തിയിട്ടില്ലായിരുന്നു. അന്വേഷിച്ച് എത്തിയപ്പോഴാണ് വീടിനകത്ത് തൂങ്ങിയ നിലയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടത്. പ്രദേശത്ത് ദുർഗന്ധം ഉണ്ടായിരുന്നു. ആദ്യഘട്ടത്തിൽ മനീഷിൻ്റെയും സഹോദരിയുടെയും മൃതദേഹങ്ങൾ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പിന്നീട് കതക് പൊളിച്ച് അകത്തു കടന്നപ്പോഴാണ് അമ്മ ശകുന്തളയുടെ മൃതദേഹം കട്ടിലിൽ കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. അമ്മയും സഹോദരിയും മനീഷിനൊപ്പം താമസിക്കാൻ എത്തിയിട്ട് കുറച്ച് നാളേ ആയിട്ടുള്ളൂ. മൃതദേഹം അഴുകിയ നിലയിലാണ്. 2011 ബാച്ച് ഐആർഎസ് ഉദ്യോഗസ്ഥനാണ് മനീഷ്. അടുത്ത കാലത്താണ് കൊച്ചിയിലെത്തിയത്.
കഴിഞ്ഞ വർഷമാണ് സഹോദരി ശാലിനി ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ എക്സാം ഒന്നാം റാങ്കോടെ പാസായത്. ഇവർ അവിടെ ജോലിയിൽ പ്രവേശിച്ചിരുന്നു. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. അയൽക്കരുമായി ബന്ധം സൂക്ഷിക്കുന്നവർ ആയിരുന്നില്ല എന്ന് പ്രദേശവാസികൾ പറയുന്നു.
അമ്മയെ കൊലപ്പെടുത്തി മനീഷും സഹോദരിയും ആത്മഹത്യ ചെയ്‌തിരിക്കാമെന്നുള്ള സൂചനകളാണ് പുറത്തുവരുന്നത്. അമ്മയുടെ മൃതദേഹത്തിന് മുകളിൽ വെള്ളത്തുണി വിരിച്ച് പൂക്കൾ വെച്ചിരുന്നു. മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. കുറിപ്പിൽ ഹിന്ദിയിൽ ഉള്ള വരികളാണുളളത്. സഹോദരിയെ അറിയിക്കണം എന്ന് മാത്രമാമ് കുറിപ്പിലുള്ളത്. മനീഷിന്‍റെ ഒരു സഹോദരി വിദേശത്താണ്. അടുക്കളയില്‍ കടലാസുകള്‍ കൂട്ടിയിട്ട് കത്തിച്ച നിലയിലും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.