കാസർകോട്: പൈവളിഗയിൽ നിന്ന് മൂന്നാഴ്‌ച മുമ്പ് കാണാതായ 15 വയസുകാരിയേയും അയൽവാസിയായ 42 വയസുകാരനെയും മരിച്ച നിലയിൽ കണ്ടെത്തി. പ്രിയേഷ്- പ്രഭാവതി ദമ്പതികളുടെ മകള്‍ ശ്രേയ (15) അയൽവാസിയായ പ്രദീപ് (42) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയെ 26 ദിവസം മുമ്പാണ് കാണാതായത്.
ഞായറാഴ്‌ച രാവിലെ മുതൽ 52 അംഗ പൊലീസും നാട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടെ ആണ് പെൺകുട്ടിയുടെ വീടിനു സമീപമുള്ള കാട്ടിൽ മരത്തിൽ ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു.
പെൺകുട്ടിയെ കാണാതായ സംഭവത്തിൽ പ്രദീപിനെതിരെ ആരോപണവുമായി പെണ്‍കുട്ടിയുടെ കുടുംബം രംഗത്തു വന്നിരുന്നു. ഇരുവരുടെയും മൊബൈൽ ഫോണുകള്‍ സ്വിച്ച് ഓഫായത് ഒരേയിടത്ത് നിന്നാണെന്നാണ് പൊലീസ് കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയുടെയും യുവാവിന്‍റെയും മൃതദേഹം കണ്ടെത്തിയത്. കുമ്പള പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.
ഫെബ്രുവരി 12 മുതൽ പെണ്‍കുട്ടിയെ കാണാതായെന്നാണ് മാതാപിതാക്കള്‍ പോലീസിൽ പരാതി നൽകിയത്. പെണ്‍കുട്ടിയെ കാണാതായതിനൊപ്പം അയൽവാസിയായ പ്രദീപിനെയും കാണാതായിരുന്നു. ഏക്കറുകളോളം വ്യാപിച്ചു കിടക്കുന്ന പ്രദേശത്ത് ഡ്രോൺ അടക്കമുള്ളവ ഉപയോഗിച്ച് തിരച്ചിൽ നടത്തിയിരുന്നു.
മൊബൈൽ ഫോണ്‍ ലോക്കേഷൻ കണ്ടെത്തിയാണ് പൊലീസ് സ്ഥലത്ത് പരിശോധന ആരംഭിച്ചത്. മൃതദേഹത്തിന് സമീപത്ത് നിന്ന് മൊബൈൽ ഫോണും കത്തിയും കണ്ടെടുത്തിട്ടുണ്ട്.
ഇളയകുട്ടിയാണ് സഹോദരിയെ കാണാനില്ലെന്ന് ആദ്യം അറിയിച്ചത്. പലയിടത്തും തിരഞ്ഞെങ്കിലും എവിടെയും കണ്ടെത്താനായില്ല. ഫോണിൽ വിളിച്ചപ്പോൾ ആദ്യം റിങ് ചെയ്തെങ്കിലും പീന്നീട് ഫോൺ സ്വിച്ച് ഓഫ് ആയെന്നും പിതാവ് പറഞ്ഞു.
കുട്ടിയെ കാണാതായ വിവരം പറയാൻ അയൽവാസിയായ പ്രദീപിനെ വിളിച്ചെങ്കിലും ഇയാൾ ഫോൺ എടുക്കാത്തതിനെ തുടർന്നാണ് പ്രദീപിനെതിരെ സംശയം തോന്നിയതെന്നുമാണ് കുട്ടിയുടെ മാതാവ് പറഞ്ഞത്. ഇതോടെ ഇവർ കുമ്പള പോലീസൽ പരാതി നൽകുകയായിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്‌ദരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി) -048-42448830, മൈത്രി (കൊച്ചി)- 0484-2540530, ആശ്ര (മുംബൈ)-022-27546669, സ്നേഹ (ചെന്നൈ) -044-24640050, സുമൈത്രി -(ഡല്‍ഹി)- 011-23389090, കൂജ് (ഗോവ)- 0832- 2252525, റോഷ്‌നി (ഹൈദരാബാദ്) -040-66202000).