മലപ്പുറം താനൂരില്‍ നിന്ന് ബുധനാഴ്‌ച കാണാതായ രണ്ട് പെണ്‍കുട്ടികളും മുംബൈയില്‍ എത്തിയതിന് തെളിവായി നിര്‍ണായക ദൃശ്യങ്ങള്‍. പെണ്‍കുട്ടികള്‍ മുംബൈയിലെ ഒരു സലൂണില്‍ മുടി വെട്ടിയതായുള്ള ദൃശ്യങ്ങള്‍ ലഭിച്ചു. സലൂണ്‍ ജീവനക്കാരിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പെണ്‍കുട്ടികളുടെ കൈയില്‍ ആവശ്യത്തിന് പണമുണ്ടെന്ന് സലൂണ്‍ ജീവനക്കാരി പറഞ്ഞു. ഈ കുട്ടികള്‍ക്കൊപ്പം മുംബൈ വരെ മഞ്ചേരി സ്വദേശിയും യാത്ര ചെയ്‌തുവെന്നും വിവരമുണ്ട്.
റഹീം അസ്ലം എന്നയാളാണ് മുംബൈ വരെ പെണ്‍കുട്ടികള്‍ക്ക് ഒപ്പമുണ്ടായിരുന്നത്. ഇവര്‍ നേത്രാവതി എക്‌സ്പ്രസ്സില്‍ പന്‍വേലില്‍ ഇറങ്ങി. മൂന്നരയോടെയാണ് പന്‍വേലില്‍ എത്തിയത്. അവിടെ നിന്ന് സബര്‍ബന്‍ ട്രെയിനില്‍ സി.എസ്.ടി റെയില്‍വേ സ്റ്റേഷനിലേക്ക് എത്തി. പിന്നീട് പെണ്‍കുട്ടികളുമായി പിരിഞ്ഞെന്ന് യുവാവ് പറയുന്നു.
പെണ്‍കുട്ടികളെ തനിക്ക് ഇന്‍സ്റ്റഗ്രാം വഴി പരിചയമുണ്ടെന്നാണ് യുവാവ് അറിയിച്ചത്. താന്‍ കോഴിക്കോട് നിന്നാണ് കയറിയത്. ട്രെയിനില്‍ നിന്ന് യാദൃശ്ചികമായി കണ്ടെന്ന മട്ടിലാണ് യുവാവിൻ്റെ പ്രതികരണം. മുംബൈയില്‍ ഇയാള്‍ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്.
ദേവദാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഫാത്തിമ ഷഹദ, അശ്വതി, എന്നീ വിദ്യാര്‍ഥികളെ ആണ് കാണാതായത്. താനൂര്‍ പൊലീസ് സംഭവത്തില്‍ ഊര്‍ജിതമായ അന്വേഷണം നടത്തി വരികയാണ്. പരീക്ഷയെഴുതാന്‍ പോയ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിൽ എത്തിയിരുന്നില്ല. ഉച്ചയ്ക്ക് ശേഷം ഇവരെ കാണാതായെന്നാണ് വിവരം. ഇരുവരും പരീക്ഷയും എഴുതിയിരുന്നില്ല.