| ഹരിമോഹൻ
യുക്രൈനിൽ നിന്നു രക്ഷാപ്രവർത്തനത്തിനായി വ്യോമസേനാ വിമാനങ്ങൾ പുറപ്പെട്ടു. ഒരു കുട്ടിയെ മരണത്തിനു വിട്ടുകൊടുത്ത ശേഷമുണ്ടായ വിവേകമാണ്. ഇന്ത്യയുടെ ചരിത്രത്തെക്കുറിച്ചു യാതൊരു ബോധവുമില്ലാത്ത ഒരു ഭരണകൂടത്തിൽ നിന്ന് ഏറെ വൈകി മാത്രം വന്ന വിവേകം.
നാലു രാജ്യാതിർത്തികളിൽ നാലു കേന്ദ്രമന്ത്രിമാർ ഫോട്ടോഷൂട്ട് നടത്താൻ പോയതിന്റെ ചരിത്രമല്ല ഇന്ത്യയുടേത്. സ്വന്തം ജീവൻ പണയപ്പെടുത്തി നടന്നും ട്രെയിൻ കയറിയും ബസ് പിടിച്ചും അതിർത്തിയിലെത്തുന്ന കുട്ടികളുമായി ഫോട്ടോ എടുത്തതിന്റെ ചരിത്രവുമല്ല. വിമാനം ബോർഡ് ചെയ്തതിനു ശേഷം അകത്തുനിന്നു ഫോട്ടോയെടുത്തു വന്ദേമാതരം വിളിച്ചു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന കേന്ദ്രമന്ത്രിമാരുണ്ടായതിന്റെ ചരിത്രവും ഇന്ത്യക്കില്ല. താങ്ക്യൂ പ്രൈം മിനിസ്റ്റർ എന്നെഴുതിയ പ്ലക്കാർഡുകൾ ഇന്ത്യയുടെ ചരിത്രത്തിലുണ്ടായിക്കാണാൻ ഒരു സാധ്യതയുമില്ല.
മറിച്ച്, ഇന്ത്യയുടെ ചരിത്രത്തിൽ രക്ഷാപ്രവർത്തനത്തിന്റെ ഒട്ടേറെ മാതൃകകൾ മോദിക്കു പഠിക്കാനുണ്ട്. 1990-ൽ 1.70 ലക്ഷം മനുഷ്യരെ കുവൈറ്റിൽ നിന്നും തിരികെയെത്തിച്ചതിന്റെ ചരിത്രം അതിൽപ്പെടും. ഇന്ത്യയുടെ എല്ലാത്തരം ഔദ്യോഗിക സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയതിന്റെ ചരിത്രമാണത്. ഇറാഖി സൈനികർ കുവൈറ്റിൽ അധിനിവേശം നടത്തിയതിന്റെ ആദ്യ നാളുകളിൽ, അതായത് ഗൾഫ് യുദ്ധം തുടങ്ങുന്നതിനു മുൻപ്, ഈ മനുഷ്യരെ തിരികെയെത്തിക്കാൻ ഇന്ത്യക്കു കഴിഞ്ഞിരുന്നു.
അന്നത്തെ വി.പി സിങ് സർക്കാർ 63 ദിവസം കൊണ്ട് ഇന്ത്യൻ എയർലൈൻസുമായി ചേർന്ന് എയർ ഇന്ത്യ മാത്രം ഉപയോഗിച്ച്, 488 വിമാനങ്ങൾ വഴി നടത്തിയ രക്ഷാപ്രവർത്തനം ഇപ്പോഴുമുണ്ടു ഗിന്നസ് ബുക്കിൽ. ഇന്നിങ്ങനെ എണ്ണമറ്റ വിമാനങ്ങൾ അയക്കാൻ തക്ക ശേഷിയുള്ള എയർ ഇന്ത്യയില്ല, അങ്ങനെയൊന്നുണ്ടെങ്കിൽത്തന്നെ അത് എന്നേ സ്വകാര്യവത്കരിച്ചുകഴിഞ്ഞു.
11 വർഷം മുൻപ് ഏകദേശം ഇതേ ദിവസങ്ങളിൽ പതിനയ്യായിരം ഇന്ത്യക്കാരാണ് ആഭ്യന്തരയുദ്ധം നടക്കുന്ന ലിബിയയിൽ നിന്നു നാട്ടിലെത്തിയത്. രണ്ടാം മൻമോഹൻ സിങ് സർക്കാരിന്റെ കാലത്തു നടത്തിയ ‘ഓപ്പറേഷൻ സേഫ് ഹോം കമിങ്’ എന്നു പേരിട്ട് ഇന്ത്യ നടത്തിയ രക്ഷപ്രവർത്തനത്തിൽ നാവിക സേനാ കപ്പലുകളും വ്യോമസേനാ വിമാനങ്ങളും അവരുടെ ജോലി കൃത്യമായി ചെയ്തിരുന്നു. എയർ ഇന്ത്യാ വിമാനങ്ങളെ കൂടാതെ സ്വകാര്യ വിമാനക്കമ്പനികളും അവരുടെ വിമാനങ്ങൾ ഉപയോഗിച്ചു.
അങ്ങനെയൊരു അധികാരം ഇന്ത്യൻ സർക്കാരിനുണ്ട് അന്നും ഇന്നും. അടിയന്തരഘട്ടത്തിൽ രാജ്യത്തിനു വേണ്ടി, ഇവിടെ പ്രവർത്തിക്കുന്ന ഏതു വിമാനക്കമ്പനിയെയും സർക്കാരിന് ഉപയോഗിക്കാം. അതന്നു സർക്കാർ ഉപയോഗിച്ചു. ഇന്നത്തേതുപോലെ യുദ്ധം തുടങ്ങി ഒരു വിദ്യാർഥി മരണത്തിലേക്കു നടന്നു നീങ്ങിയ ശേഷമുണ്ടായ വിവേകമായിരുന്നില്ല അന്നത്തെ സർക്കാരിൽ നിന്നുണ്ടായത്.
2006-ൽ പ്രധാനമന്ത്രിയായ മൻമോഹൻ സിങ് തന്നെ വിദേശകാര്യം കൈകാര്യം ചെയ്തിരുന്ന, പ്രണബ് മുഖർജി പ്രതിരോധം കൈകാര്യം ചെയ്തിരുന്ന കാലത്ത് 2,200 ഇന്ത്യൻ, ശ്രീലങ്കൻ, നേപ്പാളി മനുഷ്യരെയാണ് ലെബനനിൽ നിന്നു തിരികെയെത്തിച്ചത്. ‘ഓപ്പറേഷൻ സുഖൂൻ’ എന്ന പേരിൽ ഇന്ത്യൻ സൈന്യം നൂറുശതമാനം ഏറ്റെടുത്തു നടത്തിയ രക്ഷപ്രവർത്തനം, യുദ്ധക്കപ്പലുകൾ വഴി. രക്ഷപ്രവർത്തനം പൂർത്തിയായ ശേഷവും ലെബനനിൽത്തന്നെ നിൽക്കാൻ തീരുമാനിച്ച ഇന്ത്യക്കാരുടെ സുരക്ഷയ്ക്കായി സമുദ്രാതിർത്തിയിൽ ഇതേ അടിയന്തര ദൗത്യസംഘം നിലയുറപ്പിച്ചിരുന്നു. പൂർണമായും ഇന്ത്യയുടെ സൈനിക ശേഷി ഉപയോഗിച്ച കാലം.
ഇങ്ങനെയൊക്കെ ചരിത്രമുണ്ട് ഇന്ത്യക്ക്. യുദ്ധം തുടങ്ങും മുൻപേ, മുന്നറിയിപ്പുകളുടെ ആദ്യഘട്ടം മുതൽക്കേ രക്ഷാപ്രവർത്തനം ആരംഭിക്കുന്ന ഇന്ത്യയുടെ ചരിത്രം. ഇന്ത്യയുടെ ഔദ്യോഗിക സംവിധാനങ്ങൾ, സൈനിക ശേഷി വരെ സ്വന്തം ജനതയുടെ ജീവൻ നിലനിർത്താൻ ഉപയോഗിച്ചിരുന്ന ചരിത്രം.
ഈ ചരിത്രം മറന്ന ശേഷമാണ്, ഒരു ഭരണകൂടം ഉത്തർപ്രദേശിലേക്കു കണ്ണു നട്ടിരുന്ന് അവരുടെ പി.ആർ വർക്ക് ചെയ്യുന്നത്. റഷ്യൻ ആക്രമണത്തിലാവാം നവീൻ കൊല്ലപ്പെട്ടത്, പക്ഷേ അതിലേക്ക് അവനെ കൈപിടിച്ചു നയിച്ചത് ഈ ഭരണകൂടം നടത്തിയ കാലതാമസമാണ്.























