എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിൻ്റെ അപ്പീൽ ഹൈക്കോടതി തള്ളി. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആണ് അപ്പീൽ തള്ളിയത്. നിലവിൽ അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും പ്രത്യേക അന്വേഷണ സംഘത്തെ മാറ്റേണ്ടതില്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
ഹൈക്കോടതി ആവശ്യം അംഗീകരിക്കുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നതായി അദ്ദേഹത്തിൻ്റെ ഭാര്യ മഞ്ജുഷ പറഞ്ഞു. കോടതി വിധിയിൽ ദുഃഖമുണ്ട്. ആലോചിച്ച് അടുത്ത തീരുമാനമെടുക്കുമെന്ന് മഞ്ജുഷ പറഞ്ഞു. കോടതിയിൽ നല്ല വാദമുഖങ്ങൾ അവതരിപ്പിച്ചു. ആദ്യ അഭിഭാഷകനെ മാറ്റി രാംകുമാറിനെ നിയമിച്ചിരുന്നതായി മഞ്ജുഷ പറഞ്ഞു.
യൂട്യൂബ് ചാനൽ വഴി അപവാദ പ്രചാരണങ്ങൾ നടത്തുന്നുവെന്ന് മൂത്ത മകൾ. അച്ഛൻ്റെ സഹോദരന് എതിരെയാണ് അപവാദ പ്രചരണങ്ങൾ. കഷ്‌ടപ്പെടുന്നത് അച്ഛൻ്റെ സഹോദരനാണ്. അത് കുടുംബത്തെ വേദനിപ്പിക്കുന്നു, ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്ന് മൂത്ത മകൾ ആവശ്യപ്പെട്ടു.
പോലീസിൽ നിന്ന് നീതി കിട്ടാതെയാണ് കോടതിയിൽ പോയതെന്ന് മഞ്ജുഷ. പ്രത്യേക അന്വേഷണ സംഘത്തെ വിശ്വാസമില്ലെന്നും പ്രധാന പ്രതികളെ എല്ലാം പോലീസ് സംരക്ഷിക്കുന്നുവെന്നും മഞ്ജുഷ ആരോപിച്ചു. അന്വേഷണം നടക്കുന്നില്ല. സഹായിക്കുന്നവരെ തളർത്താനാണ് ശ്രമിക്കുന്നത്. കുടുംബത്തെ തളർത്താനാണ് ഓൺലൈൻ വഴി അപവാദ പ്രചരണം നടത്തുന്നതെന്ന് മഞ്ജുഷ പറഞ്ഞു.