സംഘപരിവാർ വിരുദ്ധ ഓൺലൈൻ മാധ്യമമായ ന്യൂസ്‌ക്ലിക്ക് പോർട്ടൽ ചൈന അനുകൂല പ്രചരണം നടത്താൻ പണം കൈപ്പറ്റിയെന്ന ആരോപണത്തിൽ തീവ്രവാദ വിരുദ്ധ നിയമ യുഎപിഎ പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് ഡൽഹി പൊലീസ് ചൊവ്വാഴ്ച കോടതിയെ സമീപിച്ചു.
പ്രത്യേക ജഡ്ജി ഹർദീപ് കൗറിന് മുമ്പാകെ അപേക്ഷ മാറ്റിയപ്പോൾ ഡിസംബർ 22 ന് വാദം കേൾക്കാൻ മാറ്റി.ഈ അന്വേഷണം പൂർത്തിയാകാൻ കൂടുതൽ സമയമെടുക്കുമെന്ന് അപേക്ഷയിൽ പറയുന്നു. ന്യൂസ് പോർട്ടലിന്റെ സ്ഥാപകനും എഡിറ്ററുമായ പ്രബീർ പുർകയസ്ത, എച്ച്ആർ ഹെഡ് അമിത് ചക്രവർത്തി എന്നിവരെ ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സെൽ ഒക്ടോബർ മൂന്നിന് അറസ്റ്റ് ചെയ്തിരുന്നു.
ഇവർ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ‘ഇന്ത്യയുടെ പരമാധികാരം തകർക്കാനും’ രാജ്യത്തിനെതിരായ അതൃപ്തി ഉളവാക്കാനും ചൈനയിൽ നിന്നാണ് വാർത്താ പോർട്ടലിലേക്ക് വലിയൊരു തുക വന്നതെന്ന് എഫ്‌ഐആർ പറയുന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുന്നതിനായി പൂർകയസ്ഥ ഒരു ഗ്രൂപ്പുമായി-പീപ്പിൾസ് അലയൻസ് ഫോർ ഡെമോക്രസി ആൻഡ് സെക്യുലറിസം (പാഡ്‌സ്) ഗൂഢാലോചന നടത്തിയെന്നും അതിൽ ആരോപിക്കുന്നു.
ഒക്‌ടോബർ മൂന്നിന് ഡൽഹിയിലെ 88 സ്ഥലങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലെ ഏഴ് സ്ഥലങ്ങളിലും എഫ്‌ഐആറിൽ പേരുള്ള പ്രതികളും ഡാറ്റ വിശകലനത്തിൽ പുറത്തുവന്നവരുമായി റെയ്ഡ് നടത്തിയതായി പോലീസ് അറിയിച്ചു.തുടർന്ന് ന്യൂസ്‌ക്ലിക്കിന്റെ ഓഫീസുകളിൽ നിന്നും മാധ്യമപ്രവർത്തകരുടെ വസതികളിൽ നിന്നും 300-ഓളം ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തു. റെയ്ഡിനെ തുടർന്ന് ഒമ്പത് വനിതാ മാധ്യമപ്രവർത്തകർ ഉൾപ്പെടെ 46 പേരെ സ്‌പെഷ്യൽ സെൽ ചോദ്യം ചെയ്തിരുന്നു.























