| സയിദ് അബി
നികേഷിന്റെ കാലം മാധ്യമപ്രവർത്തനത്തിന്റെ ഗ്രാഫ് വരച്ചിടും.ഒരാൾ, അവസാനിപ്പിച്ച് പോകുമ്പോൾ എന്താണ് പറയുക എന്ന് കേൾക്കാനുള്ള ആഗ്രഹം സ്വാഭാവികമായി നമുക്ക് ഉണ്ടാകും. എന്നാൽ ഞാൻ നിർത്തുന്നത് എന്ത് കൊണ്ട്? എന്ന് നികേഷ് കുമാർ ഫ്ലോറിലിരുന്ന് പറയുന്നത് രണ്ട് മിനിറ്റ് പോലും കാണാൻ തോന്നിയില്ല. തൊട്ടപ്പുറത്ത് ഇരിക്കുന്നത് ആന്റോയാണ് എന്ന യാഥാർഥ്യം നമ്മളോട് പറയ്യുന്നുണ്ട് മാധ്യമങ്ങളുടെയും ന്യൂസ് മുറിയിലെ നികേഷിന്റെയും ദയനീയത.
അവസാന കാലത്തെ അദ്ദേഹത്തിന്റെ ‘മാധ്യമഇടപെടലുകൾ’ അയാൾക്ക് ഒട്ടും ചേർന്നതായിരുന്നില്ല. നിർത്തേണ്ട കാലം കഴിഞ്ഞു എന്ന് നിരന്തരം ഓർമിപ്പിച്ചു. അത് നികേഷിൽ വ്യക്തിപരമായി ഉണ്ടായ പതനത്തിന്റെ അർത്ഥത്തിൽ ആയിരുന്നില്ല. ദൃശ്യമാധ്യമലോകം തന്നെ സൃഷ്‌ടിച്ച വ്യാജങ്ങളുടെ-വെറുപ്പുകളുടെ- സ്വഭാവത്തോടുള്ള വെറുപ്പാണ് നികേഷിനെയും ഒഴിവാക്കാൻ മനുഷ്യരെ പ്രേരിപ്പിച്ചത്.
നികേഷിന് കൂടി പങ്കുണ്ടായിരുന്ന മാധ്യമലോകത്തിന്റെ മൂല്യാഘോഷങ്ങളുടെ കാലത്ത് പൂർണമായി അഭിമാനത്തിന്റെ കസേരയിലായിരുന്നു എംവി രാഘവന്റെ മകൻ. മാധ്യമപ്രവർത്തകനായി നിൽക്കുന്ന കാലത്ത്- അറിയാതെ പോലും സംഘിന്റെ പ്രചാരകനായിട്ടില്ല നികേഷ്. പക്ഷെ, സംഘ് പരിവാറിനോട് തർക്കിക്കുമ്പോൾ പോലും പൂർണമായി മാധ്യമപ്രവർത്തകനാണ് എന്ന ബോധ്യത്തിലായിരുന്നു നിൽപ്പ്. ടിജി മോഹൻദാസിനും എം ലിജുവിനും ഷംസീറിനുമൊക്കെ അപമാനിക്കപ്പെടില്ല എന്ന ഉറപ്പിൽ നികേഷിന്റെ ഡെസ്കിൽ ഇരിക്കാമായിരുന്നു.
കാണുന്ന പ്രേക്ഷകനും നികേഷ് ഇത് ചർച്ച നിലനിർത്താൻ പറയുന്ന വിദ്യകളാണ് എന്ന് തോന്നും. തികഞ്ഞ രാഷ്ട്രീയമുള്ളൊരാൾ ചർച്ചകളിൽ ഒട്ടുമേ വെറുപ്പിന്റെ നോട്ടം ആരോടും നോക്കിയിട്ടില്ല. ആരെങ്കിലും സംസാരിക്കുമ്പോൾ അനാവശ്യമായി അസ്വസ്ഥനായില്ല. പിന്നീട് നികേഷിനൊപ്പം താഴേക്കായിരുന്നു മലയാളമാധ്യമങ്ങളുടെ ഇറക്കവും. നികേഷിനെ മടുക്കും മുമ്പ് മലയാളിക്ക് നികേഷ് സൃഷ്‌ടിച്ച മാധ്യമങ്ങളെ മടുത്തു.
നികേഷിന് സിപിഐഎമ്മിനെ ആവശ്യമുള്ള സമയമാണോ എന്നറിയില്ല.എന്നാൽ സിപിഐഎമ്മിന് നികേഷിനെ കൊണ്ട് ഗുണമുണ്ടാകും.മേൽത്തട്ടിലെ സൗഹൃദകാരനായിരുന്നു എന്നും ജോൺ ബ്രിട്ടാസ്. നികേഷിന് ഇല്ലാതിരുന്ന ഫൈനാൻസ് മാനേജ്മെന്റും അതിനുള്ളിലെ കർമശേഷിയും വേണ്ടുവോളം ഉണ്ടായിരുന്നു ബ്രിട്ടാസിന്. അതിപ്പോഴുമുണ്ട്. എന്നാൽ മാധ്യമരംഗത്ത് നിന്ന് കൂട്ടമായി പാർട്ടി ആക്രമിക്കപ്പെടുന്ന കാലത്ത് പരിചയമുള്ള മേഖല കൊണ്ട്- പാർട്ടിക്ക് കവചവും പുതിയ വഴിയുമൊരുക്കാൻ ബ്രിട്ടാസ് ആഗ്രഹിച്ചില്ല. പകരം പാർട്ടിയുടെ അധികാരവഴിയിലേക്ക് പ്രവേശിച്ചു.
പാർട്ടിയുടെ സ്റ്റേറ്റ് കമ്മിറ്റിയിലെത്തി. ഡൽഹിയിൽ പഴയ സൗഹൃദങ്ങൾക്ക് ഊടും ഉറപ്പും ബലവും ഉറപ്പിക്കാൻ പദവിക്കായി.വ്യക്തിപരമായി എങ്ങനെ മാധ്യമങ്ങളെ ഉപയോഗപ്പെടുത്താം എന്ന് തെളിയിച്ചു. താഴേക്കിടയിലെ മാധ്യമക്കാരോടും വാർത്തയിലെ മനുഷ്യരോടും ഒരു കാലത്തും ആത്മബന്ധം ഉണ്ടാകാതിരുന്ന ബ്രിട്ടാസിന്റെ സേവനം എപ്പോഴും ലാഭത്തിന്റെ ലോകത്തെ കുറിച്ചുള്ള പരിചയപെടുത്തലായിരുന്നു. അത് ആവിശ്യമുള്ളത് തന്നെ!
എന്നാൽ ഇന്ന് പാർട്ടിക്ക് അതിനേക്കാളൊക്കെ ആവശ്യമുള്ള ദ്രുവത്തിൽ നിന്നാണ് നികേഷിന്റെ വരവ്.ഏതൊരു ചെറിയവനോടും വലിയ ബന്ധം വെച്ച് കൂടെ നിന്നും പോരാടിയും മനസ്സിലാക്കിയും പോകുന്നൊരു നികേഷുണ്ട്. ഫൈനാൻസിൽ കൈ വെച്ചപ്പോൾ പൊള്ളിയപ്പോൾ നികേഷ് മുഖം തിരിച്ചത് ആ വിഭാഗത്തോടാണ്. അവരോട് മുഖം തിരിച്ചും കനപ്പിച്ചും ഏറെ കാലം അവർക്കിടയിലൂടെ നടന്ന് ന്യൂസ് ഡെസ്കിലേക്ക് പോകാൻ നികേഷിനാകുമായിരുന്നില്ല. അത്കൊണ്ട് അയാളെ കാലവും മനസും പൂർണമായി പിൻവാങ്ങിപ്പിച്ചു.
എന്താണ് മാധ്യമലോകത്ത് നടക്കുന്നത് എന്ന് വീമ്പ് പ്രകടിക്കാതെ- നവമാധ്യമ ക്ലാസ്- എടുക്കാതെ സിപിഐഎമ്മിനോട് പറയാൻ നികേഷിന് കഴിയും. ഒരു കാലത്തും എന്റെ പാർട്ടി എന്റെ മേഖലയിൽ നിന്ന് അക്രമമേറ്റ് കീഴ്പ്പെടരുത് എന്ന് വാശി പിടിക്കാത്തവർക്ക് ഇടയിൽ നികേഷ് പൂർണമായി വിത്യസ്തനാകും . അത് പാർട്ടിക്ക് ഗുണമാകും. പാർട്ടി അദ്ദേഹത്തെ അക്കോമഡേറ്റ് ചെയ്യേണ്ടത് അങ്ങനെയാണ്.
സിപിഐഎം മനസ് വെച്ചാൽ നികേഷിനെ കൊണ്ട് പാർട്ടിക്ക് ഗുണമുണ്ടാകും. അശ്ലീലവത്കരിച്ച മാധ്യമലോകത്തെ പൂപ്പല് പിടിച്ച കാലത്തെ ബിംബമായി അവശേഷിക്കാതെ നികേഷ് കുമാർ പടിയിറങ്ങി കഴിഞ്ഞു, ജോലി അവസാനിപ്പിക്കുമ്പോൾ ആദരവ് അർഹിക്കുന്ന അവസാനത്തെ മാധ്യമതൊഴിലാളിയാണ് നികേഷ്.























