ബിഹാർ മുഖ്യമന്ത്രി കൂടിയായ ജെഡിയു അധ്യക്ഷൻ നിതീഷ് കുമാർ രാജിവെക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. അദ്ദേഹംരാജ്യസഭയിലേക്ക് നാമനിർദേശ പത്രിക സമർപ്പിക്കാൻ ഒരുങ്ങുകയാണെന്നാണ് സൂചന. രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടാൽ ബിഹാർ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഒഴിയുമെന്ന് ചില വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
വ്യാഴാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കുമെന്നാണ് വിവരം. എന്നാൽ ജെഡിയുവിൽ നിന്നോ സഖ്യകക്ഷികളിൽ നിന്നോ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ഇതിനിടെ ബിഹാറിലെ അടുത്ത മുഖ്യമന്ത്രിയാരെന്ന ചർച്ച സജീവമായി. സംസ്ഥാനത്ത് ബിജെപി മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കാനിടയുണ്ടെന്ന സൂചനകളുണ്ട്. നിതീഷ് കുമാറിന്റെ മകൻ നിശാന്ത് കുമാറിന് പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ഉപമുഖ്യമന്ത്രി പദവി ലഭിക്കാമെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്.
എൻഡിഎ സഖ്യത്തിനകത്തെ നീക്കങ്ങൾ നിർണായകമാകുന്ന സാഹചര്യത്തിൽ ബിഹാർ രാഷ്ട്രീയത്തിൽ അനിശ്ചിതത്വം തുടരുകയാണ്.























