പഹൽഗാം ആക്രമണത്തിൽ സിപ്പ് ലൈൻ ഓപ്പറേറ്ററും സംശയ നിഴലിൽ. ആക്രമണ സമയത്തും സിപ്പ് ലൈനിൽ ആളെ അയച്ചു. സിപ് ലൈൻ പ്രവർത്തിപ്പിക്കുമ്പോൾ അള്ളാഹു അക്ബർ എന്ന് തുടർച്ചയായി പറഞ്ഞു. സിപ്പ് ലൈൻ ഓപ്പറേറ്റർ മുസമ്മിലിനെ എൻഐഎ ചോദ്യം ചെയ്‌തു.
ഗുജറാത്തിൽ നിന്നുള്ള വിനോദ സഞ്ചാരി പങ്കുവെച്ച ദൃശ്യങ്ങളാണ് ചോദ്യം ചെയ്യലിന് ആധാരം. മുസമ്മിലിന് ആക്രമണത്തെ കുറിച്ച് നേരത്തെ അറിയാമായിരുന്നു എന്ന് സംശയം. ഋഷി ഭട്ട് എന്ന സഞ്ചാരി റെക്കോർഡ് ചെയ്‌ത ഒരു വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
സിപ്‌ലൈൻ ഓപ്പറേറ്റർ ‘അള്ളാഹു അക്ബർ’ എന്ന് ഉറക്കെ വിളിച്ചു പറയുന്നതും പിന്നാലെ ഭീകരർ വെടിയുതിർക്കുന്നതും വീഡിയോയിൽ കാണാം. ഇതിൻ്റെ അടിസ്ഥാനത്തിൽ ആണ് സിപ്‌ലൈൻ ഓപ്പറേറ്ററെയും എൻഐഎ വിളിച്ച് വരുത്തിയത്.
നേരത്തെ ആക്രമണത്തിന് ശേഷം, സ്ഥലത്തുണ്ടായിരുന്ന എല്ലാവരെയും അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു. ഭാര്യക്കും മകനും മറ്റ് നാല് പേർക്കും ഒപ്പമാണ് ഋഷി ഭട്ട് പഹൽഗാമിൽ എത്തിയത്. ഇവരെല്ലാം സിപ്‌ലൈനിൽ കയറിയിരുന്നു.
എന്നാൽ താൻ സിപ്‌ലൈനിൽ ആയിരിക്കുമ്പോൾ ഓപ്പറേറ്റർ അള്ളാഹു അക്ബർ എന്ന് മൂന്ന് തവണ ഉറക്കെ വിളിച്ചു പറഞ്ഞതായി ഋഷി ഭട്ട് പറയുന്നു. ഇതിന് പിന്നാലെ വെടിയൊച്ചകളും മുഴങ്ങിക്കേട്ടു. ഏകദേശം 15 അടി ഉയരത്തിൽ നിന്ന് താഴേക്ക് ചാടി. ഭാര്യയെയും മകനെയും കൂട്ടി സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുക ആയിരുന്നുവെന്ന് ഋഷി ഭട്ട് പറയുന്നു.