മലപ്പുറത്ത് പച്ചക്കറി കടയിൽ നിന്ന് കഞ്ചാവും തോക്കുകളും കണ്ടെത്തി. മലപ്പുറം വെട്ടത്തൂരിലെ പച്ചക്കറിക്കടയിൽ നിന്നാണ് പിടികൂടിയത്. ഒന്നരക്കിലോ കഞ്ചാവും രണ്ട് തോക്കുകളും തിരകളുമാണ് പിടിച്ചെടുത്തത്. മണ്ണാർമല സ്വദേശി ഷറഫുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഒരു തോക്ക് കടയിൽ നിന്നും മറ്റൊന്ന് കടയുടമയുടെ വാഹനത്തിൽ നിന്നുമാണ് കണ്ടെത്തിയത്.
ഇയാളുടെ കടയിൽ നിന്നും 1.265 കിലോ കഞ്ചാവും ഒരു സിംഗിൾ ബാരൽ നാടൻ തോക്കും കണ്ടെത്തി. കടയുടെ പുറകിൽ നിർത്തിയിട്ടിരുന്ന ഷറഫുദ്ദീൻ്റെ മഹിന്ദ്ര താർ ജീപ്പിൽ നിന്നാണ് ഒരു നാടൻ തോക്കും രണ്ട് തിരകളുടെ കാലികെയ്‌സും മൂന്ന് തിരകളും കണ്ടെടുത്തു.
ബുധനാഴ്‌ച ഉച്ചയ്ക്കാണ് പെരിന്തൽമണ്ണ ഡാൻസാഫ് സംഘം ഷറഫുദ്ദീൻ്റെ കടയിൽ പരിശോധന നടത്തിയത്. മണ്ണാർമല കിളിയങ്ങൽ ജിസാൻ പാർക്കിന് സമീപമാണ് ഷറഫുദ്ദീൻ്റെ വീട്. മുഹമ്മദിൻ്റെ മകനാണ് പിടിയിലായ ഷറഫുദ്ദീൻ. സംഭവത്തിൽ പെരിന്തൽമണ്ണ പൊലീസ് ശക്‌തമായ അന്വേഷണം ആരംഭിച്ചു.
ഡാൻസാഫും മേലാറ്റൂർ പൊലീസും ചേർന്നാണ് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് നാർക്കോട്ടിക് സെല്ലിൻ്റെയും ഡാൻസാഫിൻ്റെയും നേതൃത്വത്തിൽ മേലാറ്റൂർ പൊലീസാണ് പരിശോധന നടത്തിയത്.























