വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കെ.എം ഷാജിയെ കാസർകോട് മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കരുതെന്ന ആവശ്യവുമായി ജില്ലയിലെ മുതിർന്ന മുസ്ലിം ലീഗ് നേതാക്കൾ രംഗത്ത് വന്നിരുന്നു. മണ്ഡലത്തിലെ സങ്കീർണ്ണമായ രാഷ്ട്രീയ സമവാക്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജില്ലാ നേതൃത്വത്തിലെ സീനിയർ നേതാക്കൾ ഷാജിക്കെതിരെ പരസ്യ നിലപാട് സ്വീകരിച്ചിരിക്കുന്നത്.
കെ.എം ഷാജി എന്ന നേതാവിന്റെ സ്വീകാര്യതയിൽ തർക്കമില്ലെങ്കിലും, കാസർകോട്ടെ സവിശേഷമായ രാഷ്ട്രീയ സാഹചര്യം അദ്ദേഹത്തിന് അനുകൂലമല്ലെന്നാണ് മുതിർന്ന നേതാക്കളുടെ പക്ഷം. എന്നാൽ ജില്ലാ നേതൃത്വത്തിന് പുല്ലുവില നൽകുന്ന സമീപനം തന്നെയാണ് ഷാജി ക്യാമ്പ് തുടരുന്നത്.
ബിജെപി എന്ന പൊതുശത്രുവിനെ പരാജയപ്പെടുത്താൻ ഇടത് വോട്ടുകൾ പോലും യുഡിഎഫ് പെട്ടിയിൽ വീഴുന്ന ചരിത്രമാണ് കാസർകോട് മണ്ഡലത്തിനുള്ളത്. എന്നാൽ കടുത്ത ഇടത് വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന കെ.എം ഷാജി സ്ഥാനാർത്ഥിയായി എത്തിയാൽ ഈ വോട്ടുകൾ നഷ്ടമാകുമെന്നും ഇത് യുഡിഎഫിന്റെ പരാജയത്തിന് വഴിയൊരുക്കുമെന്നും ഉറപ്പാണ്.
കൂടാതെ, സമസ്തയിലെ ഇരുവിഭാഗങ്ങൾക്കുമെതിരെ ഷാജി മുൻപ് നടത്തിയ പരാമർശങ്ങൾ മതവിശ്വാസികൾക്കിടയിൽ തിരിച്ചടിയുണ്ടാക്കുമെന്നും സീനിയർ നേതാക്കൾ സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. ഷാജി മത്സരിച്ചാൽ മണ്ഡലം യുഡിഎഫിൽ നിന്ന് ബിജെപി പിടിച്ചെടുക്കാനുള്ള സാധ്യതയുണ്ടെന്നും അതിനാൽ ജില്ലയിൽ നിന്നുള്ള പ്രാദേശിക നേതാവിന് തന്നെ മുൻഗണന നൽകണമെന്നുമാണ് ഇവരുടെ ആവശ്യം.
എന്നാൽ, മുതിർന്ന നേതാക്കളുടെ ഈ മുന്നറിയിപ്പുകളെ അവഗണിച്ചുകൊണ്ട് ജില്ലയിലെ ഒരു യുവനേതാവിന്റെ കീഴിൽ ഷാജിക്കായി ശക്തമായ കരുനീക്കങ്ങൾ നടത്തുന്നത് മണ്ഡലത്തിലെ ജനങ്ങളെ ആശങ്കയിലാക്കുന്നുണ്ട്. മുതിർന്ന നേതാക്കളെ മണ്ഡലത്തിൽ നിന്ന് ഒതുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ യുവ നേതാവ് ഷാജിയെ കാസർകോട് പ്രതിഷ്ഠിക്കാൻ ശ്രമിക്കുന്നതെന്നാണ് സൂചന. എന്നാൽ വ്യക്തിപരമായ താല്പര്യങ്ങൾക്കായി നടത്തുന്ന ഈ അപക്വമായ നീക്കം ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ അവസരമൊരുക്കുമോ എന്നതാണ് രാഷ്ട്രീയ നിരീക്ഷകരുടെ ആശങ്ക.
ഒരിക്കൽ ബിജെപി ജയിച്ചുകയറിയാൽ മണ്ഡലം തിരിച്ചുപിടിക്കുക എന്നത് യുഡിഎഫിനെ സംബന്ധിച്ച് അസാധ്യമായ ദൗത്യമായി മാറും. ഈ അപകടം തിരിച്ചറിഞ്ഞിട്ടും കെ.എം ഷാജിയും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന യുവനേതാവും സംസ്ഥാന നേതൃത്വത്തിന് മേൽ സമ്മർദ്ദം തുടരുന്നത് അണികൾക്കിടയിലും അത്ഭുതമുളവാക്കുന്നുണ്ട്. വരും ദിവസങ്ങളിൽ സംസ്ഥാന നേതൃത്വം എടുക്കുന്ന തീരുമാനം കാസർകോട്ടെ യുഡിഎഫ് രാഷ്ട്രീയത്തിൽ നിർണ്ണായകമാകും.























