പുരോഗമന ചിന്തകളുടെയും ലിബറൽ ആശയങ്ങളുടെയും പേര് പറഞ്ഞു തിയ്യ സമുദായത്തിന്റെ ആരാധനകേന്ദ്രങ്ങളുടെ ചിട്ട വട്ടങ്ങൾ തകർക്കുന്ന സമീപനങ്ങളിൽ തിയ്യ മഹാസഭ ഗൗരവത്തോടെ നോക്കി കാണുന്നതോടൊപ്പം ഇതിൽ ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി.
ബ്രാഹ്മണ /വൈദീകതര ആരാധനാലയങ്ങളെക്കാൾ എണ്ണം കൊണ്ടും സാമൂഹികമായ കെട്ടുറപ്പ് കൊണ്ടും സദൃഢം ആണ് മലബാറിലെ തിയ്യരുടെ കഴകങ്ങളുടെയും ക്ഷേത്രങ്ങളുടെയും ,വില്ലുകളുടെയും , കാവുകളുടെയും, മുത്തപ്പൻ മടപ്പുരകളുടെയും വ്യവസ്ഥി. കേവലം ഒരു ആരാധന കേന്ദ്രം എന്നതിൽ ഉപരിയായി ഒരു പാട് സാമൂഹിക ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്ന സാമുദായിക ഭരണ നിർവഹണ കേന്ദ്രങ്ങൾ കൂടി ആണ് തിയ്യ സമുദായ ക്ഷേത്രങ്ങൾ.
മലബാറിന്റെ പൊതു സമൂഹത്തിൽ മത സൗഹർദ്ധവും,സാമുദായിക സഹവർത്തിത്വവും കാത്തു സൂക്ഷിക്കുന്നതിൽ ഈ തനത് ആരാധനകേന്ദ്രങ്ങൾ ഏറെ പങ്കു വഹിക്കുന്നുണ്ട്. എന്നാൽ കഴിഞ്ഞ കുറേ നാളുകളായി ഈ ആരാധന കേന്ദ്രങ്ങളെ കേരളീയ പൊതുസമൂഹത്തിന്റ മുന്നിൽ കരിവാരി തേക്കുന്ന ഒരു സംഘടിത ശ്രമം നടന്നു വരുന്നു.
അതിന്റെ ഒടുവിലത്തെ ഉദാഹരണം ആണ് കുണിയൻ പറമ്പത്ത് അറയിലെ മറത്തുകളി പണിക്കാരുമായി ബന്ധപ്പെട്ട വിവാദം.ക്ഷേത്ര ആചാരനുഷ്ഠാന പ്രകാരം മാത്രമേ ചടങ്ങുകൾ നടത്താൻ പറ്റുകയുള്ളു എന്ന നിലപാട് മാത്രമാണ് കുണിയൻ പറമ്പത്ത് ഭഗവതി ക്ഷേത്ര കമ്മിറ്റി എടുത്തിട്ടുള്ളു. ഈ വിഷയത്തിൽ അനാവശ്യമായി രാഷ്ട്രീയ പാർട്ടി ഇടപെട്ടു കൊണ്ട് സാമൂഹ്യ ഐക്യം തകർക്കുന്ന രീതിയിൽ എത്തിക്കുകയും തിയ്യ സമുദായ ക്ഷേത്രത്തെ അവഹേളിക്കുകയും ചെയ്‌തു.
തിയ്യ സമുദായ ക്ഷേത്രങ്ങളിലെ നാട്ടു എഴുന്നള്ളത് മായി ബന്ധപ്പെട്ട് ചില കേന്ദ്രങ്ങൾ വലിയ കോലാഹങ്ങൾ ഉണ്ടാക്കി. പക്ഷെ ഇതേ കേന്ദ്രങ്ങൾ മലബാറിലെ മറ്റൊരു ജാതി സമൂഹം നടത്തുന്ന നാട്ടു എഴുന്നള്ളത്തിനെയും , പെരുംകളിയാട്ടത്തിലെ കലവറയുമായും ബന്ധപ്പെട്ട ചടങ്ങുകളെ അവരുടെ തനത് ആചാരമായി കണ്ടുമാനിക്കുന്നു. പക്ഷെ തിയ്യർ ഇങ്ങനെ ജാതി അധിഷ്ഠിതം ആയി ചെയ്യുമ്പോൾ അതിനെ സങ്കുചിതമായി കണ്ടു ആക്ഷേപിക്കുന്നു.
മുൻപ് അഴീക്കൽ പാമ്പാടിയാൽ ക്ഷേത്രത്തിലെ നാട്ടു എഴുന്നള്ളത്തുമായി ബന്ധപ്പെട്ട വിവാദത്തിൽ അന്നത്തെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ കാണിച്ച പക്വതയും ജാഗ്രതയും ഇന്നത്തെ ജില്ലാ സെക്രട്ടറി എംവി ജയരാജനിൽ നിന്നും പ്രതീക്ഷിക്കുന്നു.
തിയ്യ സമുദായത്തിന്റെ ശ്മശാനങ്ങൾ ക്ക് മുകളിലും കണ്ണൂർ ജില്ലയിൽ വലിയ കടന്നു കയറ്റം ആണ് നടക്കുന്നത്. ഏക്കർ കണക്കിന് ഭൂമി ഉള്ള തിയ്യ സമുദായ ശ്മശാനങ്ങളെ പൊതു ആക്കി മാറ്റാനും, അവിടെ പരമ്പരാഗത രീതിയിൽ ഉള്ള മരണാന്തര ചടങ്ങുകൾ നടത്തുന്നത് തടയുകയും ചെയ്യൂന്നു. കണ്ണൂർ പയ്യാമ്പലം ഒക്കെ ഇതിന് ഉദാഹരണം ആണ്.
കാരണവന്മാർ, തറയിൽ കാരണവന്മാർ, തണ്ടന്മാർ, നാൽപാടിമാർ സമുദായിമാർ എന്നിവരുടെ കർമികത്തിൽ ഏറെ അച്ചടക്കത്തിലും പവിത്രതയിലും നടന്നിരുന്ന തിയ്യ സമുദായ വിവാഹങ്ങൾ ഇന്ന് പല ദിക്കിലും ആഭാസത്തിന്റെയും ആരാജകത്വത്തിന്റെയും കൂത്തരങ്ങായി മാറുന്നു. ഇതിന്റെ ഒടുവിലത്തെ ഉദാഹരണം ആണ് കണ്ണൂർ തോട്ടടയിൽ നടന്ന ബോംബ് ഏറു മരണവും എല്ലാം.
തിയ്യ സമുദായം പാരമ്പര്യമായി കൈമാറി എടുത്ത സാമുദായികമായ കേഡർ സംവിധാനം ആണ് മലബാറിലെ പല രാഷ്ട്രീയ പാർട്ടികളുടെയും കേഡർ സംവിധാനങ്ങളുടയും ആത്മാവ്. ആ ആത്മാവ് നഷ്ടപ്പെട്ടാൽ മലബാർ സമൂഹം ഒരു ആരാജകത്വത്തിലേക്ക് വഴി മാറാൻ വലിയ സമയം ഒന്നും വേണ്ടി വരില്ല.തിയ്യ സമുദായത്തിന്റെ സംവരണ വിഷയം അടക്കം നിരവധി ആവിശ്യങ്ങൾ നേടിയെടുക്കുവാനും, തിയ്യ സമുദായ ക്ഷേത്രങ്ങൾക്കും ആചാരങ്ങൾക്കും മേൽ ഉള്ള രാഷ്ട്രീയ പാർട്ടികളുടെ അനാവശ്യ ഇടപെടൽ അവസാനിപ്പിക്കാനും,തിയ്യ സമുദായത്തിലെ മറ്റു സംഘടനകളുമായി യോജിച്ച് പോരാടുവാനുള്ള വേദി ഉണ്ടാകുവാൻ തിയ്യ മഹാസഭ മുൻകൈ എടുക്കും. തിയ്യ സമുദായത്തെ കൂടുതൽ സംഘടിത ശക്തിയായി മാറ്റുവാനുള്ള പ്രവർത്തനങ്ങളുമായി തിയ്യ മഹാസഭ ശക്തമായി മുമ്പോട്ട് പോകും.
(തീയ്യമഹാസഭ പ്രതിനിധികൾ നടത്തിയ പത്രസമ്മേളനം പൂർണ്ണരൂപം)























