| പിജി പ്രേംലാൽ
മോഹൻലാലിൻ്റെയും മമ്മൂട്ടിയുടെയും അഭിനയജീവിതത്തോടൊപ്പം വളർന്ന തലമുറയിൽ പെട്ട ഒരാളെന്ന നിലയിൽ ഈ രണ്ടു പേരും എൻ്റെ ജീവിതത്തെ ആനന്ദഭരിതമാക്കുന്നതിൽ ഏറ്റവും പ്രധാന പങ്കുവഹിച്ചവരാണ്. ഇന്നും ഏതെങ്കിലും സമ്മർദ്ദസാഹചര്യങ്ങളിലൂടെ കടന്നുപോകേണ്ടി വരുമ്പോൾ 80-കളുടെ സിനിമാപ്പാലം കയറി ടിപി ബാലഗോപാലൻ്റെയും ദാസൻ്റെയും വിജയൻ്റെയും വാടകവീടൊഴിപ്പിക്കാൻ നടക്കുന്ന ഭീം സിംഗ് കാ ബേട്ടാ റാംസിംഗിൻ്റെയും ജയകൃഷ്ണൻ്റെയും സോളമൻ്റെയും ഡോക്ടർ ഹരിദാസിൻ്റെയും സേതുമാധവൻ്റെയുമൊക്കെ ജീവിതങ്ങളിലൂടെ അല്പനേരമെങ്കിലും സഞ്ചരിക്കുന്ന ശീലമുണ്ട്. മനസ്സ് ശാന്തമാകുമെന്ന് അനുഭവം.
അഭിനയത്തിലെ ആവർത്തനം ഏതൊരു നടനെയും കാത്തിരിക്കുന്ന അനിവാര്യദുരന്തമാണ്. ലോകത്തിലെ ഏറ്റവും മികച്ച സ്വാഭാവിക നടന്മാരുടെ മുൻനിരയിൽ പ്രതിഷ്ഠിക്കപ്പെടുന്ന സ്പെൻസർട്രേസിയിൽ പോലും ആവർത്തനം ആരോപിക്കപ്പെട്ട ഘട്ടങ്ങളുണ്ടായിരുന്നു. നാലും അഞ്ചും പതിറ്റാണ്ടുകൾ നീണ്ട അഭിനയജീവിതങ്ങളിൽ ലോകോത്തരനടന്മാരിൽ ബഹുഭൂരിപക്ഷം പേരും കഷ്ടിച്ച് നൂറോളം സിനിമകളിലൊക്കെയാണ് അഭിനയിച്ചിരിക്കുന്നതെന്നു കാണാം.
മെതേഡ് ആക്ടിങ്ങിൻ്റെ അതിതീവ്രവും തീക്ഷ്ണവുമായ ആത്മ-ഭൗതികസമർപ്പണത്തിൻ്റെ മറുവാക്കായ, മികച്ച നടനുള്ള 3 ഓസ്ക്കർ നേടിയ ഡാനിയൽ ഡെ ലൂവിസ് നാലര പതിറ്റാണ്ടിനിടയിൽ കേവലം 21 സിനിമകളിൽ മാത്രമാണ് അഭിനയിച്ചത് ! നടനെന്ന നിലയിൽ സ്വയം ആവർത്തിക്കാതിരിക്കാനുള്ള ബോധപൂർവ്വമായ ശ്രമത്തിൻ്റെ ഭാഗമായി ആ തീരുമാനത്തെ പല നിരൂപകരും വിലയിരുത്തുകയുണ്ടായിട്ടുണ്ട്.
നാല്പത്തഞ്ചു വർഷങ്ങൾക്കിടയിൽ 350-ഓളം ചിത്രങ്ങളിലാണ് സ്വാഭാവികനടനായ മോഹൻലാൽ അഭിനയിച്ചത് എന്നത് പരിഗണിച്ചാൽ അഭിനയജീവിതത്തിലെ ആദ്യ പകുതിയ്ക്കു ശേഷം അദ്ദേഹം ആവർത്തനത്തിലേയ്ക്ക് ചുരുങ്ങിയിട്ടുണ്ടെന്ന നിരീക്ഷണങ്ങളെ യാഥാർത്ഥ്യബോധത്തോടെ ഉൾക്കൊള്ളാനാകും. 1990-കളുടെ അവസാനകാലത്ത് എഴുത്തുകാരനും നടനും കലാനിരൂപകനുമായ നരേന്ദ്രപ്രസാദാണ് “മോഹൻലാൽ അദ്ദേഹത്തെത്തന്നെ അനുകരിക്കാൻ തുടങ്ങിയിരിക്കുന്നു”വെന്ന് ഉറക്കെ വിളിച്ചുപറയുന്നത്. അതിന് വലിയ ഡോസുകളിലെ കുറ്റപ്പെടുത്തലുകളും ആരാധകരുടെ ചീത്തവിളികളും നരേന്ദ്രപ്രസാദ് ഏറെ ഏറ്റുവാങ്ങേണ്ടിവന്നു.
എന്നാൽ ഇപ്പോൾ ‘വിൻ്റേജ് മോഹൻലാൽ’ എന്ന വാക്ക് ഏറെ ഗൃഹാതുരമായ ഓർമ്മ പോലെയൊരു പ്രയോഗമായി കടുത്ത ലാലേട്ടൻ ഫാൻസ് പോലും ഉപയോഗിക്കുന്നത് സാധാരണമായിരിക്കുന്നു. അത്തരത്തിൽ 1985 മുതലുള്ള ഒന്ന്-ഒന്നര പതിറ്റാണ്ടുകാലത്തെ ലാൽനടനം സ്വാഭാവികാഭിനയത്തിൻ്റെ മാസ്മരികാനുഭവം തന്നെയെന്നതിൽ സംശയമില്ല. എന്നാൽ 90 -കളുടെ രണ്ടാംപകുതിയിൽ, പ്രത്യേകിച്ച് ‘നരസിംഹ’ത്തിൻ്റെ വമ്പൻ വിജയത്തിനു ശേഷം, അതിഭാവുകത്വമുള്ള അമാനുഷിക കഥാപാത്രങ്ങൾക്ക് ചേരുന്ന തരത്തിൽ ഒരു താരശരീരഭാഷ അഥവാ മാസ് പ്രകടനപരത മോഹൻലാൽ എന്ന നടനശരീരഭാഷയെ മറികടക്കുന്ന കാഴ്ച പലപ്പോഴും ദൃശ്യപ്പെട്ടു.
അങ്ങനെയാണ് ഇന്ന് ഒരു 35-40 വയസ്സു പിന്നിട്ടവരെ സംബന്ധിച്ചിടത്തോളം ലാൽനടനം എന്നത് ഒരു വിൻ്റേജ് ഗൃഹാതുരസ്മരണയായി മാറുന്ന അവസ്ഥ മെല്ലെ … മെല്ലെ… സംജാതമായത്. ഈ അവസ്ഥയെ മറികടക്കാനുള്ള പ്രതിഭ മോഹൻലാലിൽ ഉണ്ട് എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ അഭിനയമെന്നത് തന്നിൽ താൻ പോലുമറിയാതെ എങ്ങനെയോ സംഭവിക്കുന്ന ഒന്നാണ് എന്ന നിലപാടിലും വിശ്വാസത്തിലും നിന്ന് പുറത്തുകടക്കേണ്ടത് ആ നടനെ സംബന്ധിച്ചിടത്തോളം അനിവാര്യമായിരിക്കുന്നു.
അത്തരത്തിൽ സ്വയമറിയാതെ സംഭവിക്കുന്ന അവസ്ഥ ഉണ്ടാകുന്നത് ഒരു നടൻ സ്വന്തം വ്യക്തിത്വത്തെയും ഭാവപ്രതികരണരീതികളെയും കഥാപാത്രങ്ങളിലേക്ക് പകർന്നുകൊടുക്കുമ്പോഴാകാം എന്ന തിരിച്ചറിവ് വളരെ പ്രധാനമാണ്. അങ്ങനെയാണ് ആവർത്തനങ്ങൾ സംഭവിക്കുന്നത്.
കഥാപാത്രങ്ങളുടെ വ്യത്യസ്ത സാമൂഹ്യജീവിതാവസ്ഥകളെ തിരിച്ചറിഞ്ഞ്, അതിനിണങ്ങുന്ന തരത്തിൽ വൈകാരിക – ആന്തരിക പ്രതികരണങ്ങളെ ആവിഷ്ക്കരിക്കുവാൻ കൂടുതൽ ഗൗരവതരമായ പരിശ്രമങ്ങൾ നടത്തുമ്പോഴാണ് ഒരു നടന് സ്വയം നവീകരിച്ചുകൊണ്ടേയിരിക്കുവാനും അതുവഴി ‘വിൻ്റേജ് ‘ ആയി മാറാതിരിക്കാനും കഴിയുകയുള്ളൂ. മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന് അതിന് കഴിയുമെന്നുതന്നെ ഉറച്ചുപ്രതീക്ഷിക്കുന്നു.



