മാധ്യമങ്ങൾക്കെതിരെ നൽകിയ വാർത്താ വിലക്ക് ഹർജി പിൻവലിക്കാൻ റിപ്പോർട്ടർ ടി വി ബെംഗളൂരു കോടതിയിൽ അപേക്ഷ നൽകി. ഏഷ്യാനെറ്റ് ന്യൂസ്, ഗൂഗിൾ, മെറ്റ എന്നിവ ഉൾപ്പെടെ 18 മാധ്യമ സ്ഥാപനങ്ങൾക്കെതിരെ ഒക്ടോബറിൽ സമർപ്പിച്ച ഹർജി പിൻവലിക്കാൻ അനുമതി തേടിയാണ് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി ബെംഗളൂരു സിറ്റി സിവിൽ സെഷൻസ് കോടതിയെ സമീപിച്ചത്.
ഹർജി പിൻവലിക്കാനുള്ള അപേക്ഷയെ ഏഷ്യാനെറ്റ് ന്യൂസ് ശക്തമായി എതിർത്തു. കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് റിപ്പോർട്ടർ ടി വി പരസ്യമായി മാപ്പ് പറയണമെന്നും കോടതി ചെലവ് നൽകണമെന്നും ഏഷ്യാനെറ്റ് ന്യൂസ് ആവശ്യപ്പെട്ടു.
മുട്ടിൽ മരംമുറി, മാങ്ങോ ഫോൺ തട്ടിപ്പ് കേസുകളിൽ പ്രതികളായ റിപ്പോർട്ടർ ടി വി ഉടമകളെ സംബന്ധിച്ച മാധ്യമ വാർത്തകൾ നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് റിപ്പോർട്ടർ ടി വി കോടതിയെ സമീപിച്ചതെന്ന് ഏഷ്യാനെറ്റ് ന്യൂസ് കോടതിയെ അറിയിച്ചു. എന്നാൽ, ഈ വാർത്തകൾ എല്ലാം പൊലീസ് അന്വേഷണങ്ങളുടെയും കോടതി നടപടികളുടെയും അടിസ്ഥാനത്തിൽ റിപ്പോർട്ട് ചെയ്തതാണെന്നും വസ്തുതാവിരുദ്ധമായ ഒന്നും പ്രസിദ്ധീകരിച്ചിട്ടില്ലെന്നും ഏഷ്യാനെറ്റ് ന്യൂസ് വ്യക്തമാക്കി.
ഈ കേസിൽ കോടതി ജനുവരി മൂന്നിന് വിധി പറയും. നേരത്തെ, റിപ്പോർട്ടർ ടി വിക്കും അതിന്റെ പ്രൊമോട്ടർമാർക്കും എതിരായ എല്ലാ വാർത്തകളും നീക്കം ചെയ്യാൻ കോടതി ഒക്ടോബറിൽ നിർദേശം നൽകിയിരുന്നു. എന്നാൽ പിന്നീട് ആ ഉത്തരവ് സ്റ്റേ ചെയ്ത കോടതി, നീക്കം ചെയ്ത വാർത്തകൾ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും വീണ്ടും പുനഃസ്ഥാപിക്കാൻ അനുമതി നൽകുകയും ചെയ്തു.























