ദില്ലി: ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്തിനെ കാര്‍ അപടകത്തില്‍ നിന്ന് രക്ഷപ്പെടുത്തിയയാള്‍ കാമുകിയുമൊത്ത് വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗര്‍ സ്വദേശിയായ രജത് കുമാര്‍ (25) ആണ് കാമുകി മനു കശ്യപിനൊപ്പം (21) വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രിച്ചത്. ഇയാള്‍ക്കൊപ്പം വിഷം കഴിച്ച കാമുകി മനു കശ്യപ് (21) ആശുപത്രിയില്‍ ചികിത്സക്കിടെ മരിച്ചു. ഇരുവരുടെയും കുടുംബം പ്രണയം എതിര്‍ത്തതിനെ തുടര്‍ന്നാണ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ ബുച്ചാ ബസ്‌തിയില്‍ ഈ മാസം ഒമ്പതിനാണ് സംഭവമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്‌തു.
വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയ രജത് കുമാറിനെയും മനു കശ്യപിനെയും പ്രദേശവാസികള്‍ ഉടന്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും മനു കശ്യപ് ചികിത്സക്കിടെ മരിച്ചു. രതജ് കുമാര്‍ ഇപ്പോഴും ഗുരുതാരവസ്ഥയില്‍ തുടരുകയാണ്. കീടനാശിനിയാണ് ഇരുവരും കഴിച്ചതെന്നും രജത് കുമാര്‍ അപകടനില തരണം ചെയ്‌തിട്ടില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
പ്രണയം അവഗണിച്ച് രണ്ടുപേരുടെയും കുടുംബംഗങ്ങള്‍ ഇരുവര്‍ക്കും വേറെ വിവാഹം ആലോചിച്ചിരുന്നു. ജാതി വ്യത്യാസം കാരണമാണ് ഇരുവരുടെയും കുടുംബംഗങ്ങള്‍ വിവാഹത്തിന് വിസമ്മതിച്ചതെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ മനു കശ്യപ് മരിച്ചതിന് പിന്നാലെ അമ്മ രജത് കുമാറിനെതിരെ മകളെ തട്ടിക്കൊണ്ട് പോയതിന് പൊലീസില്‍ പരാതി നല്‍കി.
2022 ഡിസംബറില്‍ ഡല്‍ഹിയില്‍ നിന്ന് ഉത്തരാഖണ്ഡിലേക്ക് പോകുകയായിരുന്ന റിഷഭ് പന്ത് സഞ്ചരിച്ച കാര്‍ റൂര്‍ക്കിയില്‍ വെച്ച് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞശേഷം കത്തിയപ്പോള്‍ രക്ഷിക്കാന്‍ ഓടിയെത്തിയ ആദ്യ രണ്ടുപേരില്‍ ഒരാളായിരുന്നു രജത് കുമാര്‍. പ്രദേശവാസിയായ നിഷു കുമാറിന്‍റെ സഹായത്തോടെ അപകടത്തിൽ തീപടര്‍ന്ന കാറില്‍ നിന്ന് റിഷഭ് പന്തിനെ സാഹസികമായി പുറത്തെത്തിച്ച രജത് കുമാറാണ് രക്ഷാപ്രവര്‍ത്തനത്തിന് മുന്‍കൈയെടുത്തതും അടിയന്തിര വൈദ്യസഹായം ലഭ്യമാക്കിയതും.
അപകടം നടന്ന സ്ഥലത്തിന് സമീപത്തെ ഫാക്ടറിയിലായിരുന്നു രജത് കുമാര്‍ ജോലി ചെയ്‌തിരുന്നത്. പുലര്‍ച്ചെ വലിയ ശബ്‍ദത്തോടെ വാഹനം മറിയുന്നതും തീപിടിക്കുന്നതും കണ്ടാണ് രജത് കുമാര്‍ ഓടിയെത്തിയത്. റിഷഭ് പന്തിനെ രക്ഷിച്ചപ്പോഴും അത് ഇന്ത്യൻ ക്രിക്കറ്റ് താരമാണെന്ന് ഇരുവര്‍ക്കും അറിയില്ലായിരുന്നു. ഇരുവരുടെയും ധീരതയെ അന്ന് രാജ്യം ഏറെ പ്രശംസിക്കുകയും ആദരിക്കുകയും ചെയ്‌തിരുന്നു. അപകടത്തിന് ശേഷം ചികിത്സക്കും വിശ്രമത്തിനും ശേഷം ക്രിക്കറ്റ് ഗ്രൗണ്ടില്‍ തിരിച്ചെത്തിയ റിഷഭ് പന്ത് ഇരുവര്‍ക്കും സ്‌കൂട്ടര്‍ സമ്മാനമായി നല്‍കിയിരുന്നു.