യുഎസ് ടെക് ഭീമനായ മെറ്റയുടെ ഉടമസ്ഥതയിലുള്ള ജനപ്രിയ മെസേജിങ് ആപ്പായ വാട്‌സാപ്പിന് റഷ്യയിൽ പൂർണ്ണ നിരോധനം ഏർപ്പെടുത്തി. പ്രാദേശിക നിയമങ്ങൾ പാലിക്കുന്നതിൽ വാട്‌സാപ്പ് പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് ക്രെംലിൻ ഈ കർശന നടപടി സ്വീകരിച്ചത്. രാജ്യത്തുടനീളം വാട്‌സാപ്പ് ബ്ലോക്ക് ചെയ്യാനുള്ള തീരുമാനം നടപ്പിലാക്കിയതായി ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
റഷ്യയിൽ ഏകദേശം 10 കോടി സജീവ ഉപയോക്താക്കളാണ് വാട്‌സാപ്പിനുള്ളത്. ഇത്രയും വലിയ വിഭാഗം ആളുകളോട് വാട്‌സാപ്പിന് പകരമായി റഷ്യ തദ്ദേശീയമായി വികസിപ്പിച്ച ‘മാക്‌സ്’ (Max) എന്ന ആപ്ലിക്കേഷനിലേക്ക് മാറാനാണ് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്. സർക്കാർ പിന്തുണയോടെ പ്രവർത്തിക്കുന്ന ഈ ആപ്പിലേക്ക് ഉപയോക്താക്കളെ എത്തിക്കാൻ കഴിഞ്ഞ മാസങ്ങളായി റഷ്യൻ ഭരണകൂടം തീവ്രശ്രമം നടത്തിവരികയായിരുന്നു.
പുതിയ നീക്കത്തിന് പിന്നിൽ ജനങ്ങൾക്കുമേൽ നിരീക്ഷണം ശക്തമാക്കാനുള്ള സർക്കാരിന്റെ താല്പര്യമാണെന്ന് വിമർശകർ ആരോപിക്കുന്നു. വാട്‌സാപ്പിലെ പ്രധാന ഫീച്ചറായ ‘എൻഡ് ടു എൻഡ് എൻക്രിപ്ഷൻ’ മാക്‌സിൽ ലഭ്യമല്ല എന്നത് ഉപയോക്താക്കളുടെ സ്വകാര്യതയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുന്നു. വ്യക്തിഗത വിവരങ്ങൾ ചോർത്താനും ഇന്റർനെറ്റ് നിയന്ത്രിക്കാനുമുള്ള ഉപാധിയായിട്ടാണ് മാക്‌സിനെ സർക്കാർ ഉപയോഗിക്കുന്നതെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.
റഷ്യൻ വിവരവിനിമയ നിയന്ത്രണ ഏജൻസിയായ റോസ്‌കോംനാഡ്‌സർ നേരത്തെ തന്നെ വാട്‌സാപ്പിന് നിയമങ്ങൾ പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. തട്ടിപ്പ്, തീവ്രവാദം എന്നിവയുമായി ബന്ധപ്പെട്ട കേസുകളിൽ വിവരങ്ങൾ കൈമാറാൻ വിദേശ ആപ്പുകൾ വിസമ്മതിക്കുന്നു എന്നാരോപിച്ച് കഴിഞ്ഞ വർഷം വാട്‌സാപ്പ്, ടെലിഗ്രാം കോളുകൾക്ക് റഷ്യ നിയന്ത്രണമേർപ്പെടുത്തിയിരുന്നു. നിലവിൽ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുടെ ഔദ്യോഗിക പട്ടികയിൽ നിന്ന് വാട്‌സാപ്പിനെ പൂർണ്ണമായും നീക്കം ചെയ്തിട്ടുണ്ട്.
സുരക്ഷിതമായ ആശയവിനിമയ മാർഗങ്ങളിൽ നിന്ന് ജനങ്ങളെ ഒറ്റപ്പെടുത്തുന്നത് അവരുടെ സുരക്ഷ കുറയ്ക്കാനേ സഹായിക്കൂ എന്ന് മെറ്റ ഈ നടപടിയോട് പ്രതികരിച്ചു. 2022-ൽ യുക്രൈൻ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ ട്വിറ്റർ, ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയും റഷ്യ നിരോധിച്ചിരുന്നു.























