കൊൽക്കത്തയിലെ ചരിത്രപ്രസിദ്ധമായ ഈഡൻ ഗാർഡൻസിൽ നടന്ന ആവേശപ്പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ ടി20 ലോകകപ്പിന്റെ സെമി ഫൈനലിൽ പ്രവേശിച്ചു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതിനിർണായകമായിരുന്ന ഈ മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണിന്റെ തകർപ്പൻ പ്രകടനമാണ് ടീമിന് വിജയമൊരുക്കിയത്. 196 റൺസ് എന്ന വെല്ലുവിളി നിറഞ്ഞ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, സഞ്ജുവിന്റെ കരുത്തിൽ അവസാന ഓവറിലെ ആദ്യ പന്തിൽ തന്നെ ലക്ഷ്യം മറികടന്നു.
ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 195 റൺസാണ് നേടിയത്. ഓപ്പണർമാരായ ഷായ് ഹോപ്പും (32) റോസ്റ്റൺ ചേസും (40) മികച്ച തുടക്കം നൽകിയെങ്കിലും മധ്യനിരയിൽ അവർ അല്പം പതറി. എന്നാൽ അവസാന ഓവറുകളിൽ ജേസൺ ഹോൾഡറും (37) ക്യാപ്റ്റൻ റോവ്മാൻ പവലും (34) ചേർന്ന് വിൻഡീസ് സ്കോർ 195-ൽ എത്തിച്ചു. ഈ മത്സരത്തിനിടെ ടി20-യിൽ വിൻഡീസിനായി ഏറ്റവും കൂടുതൽ സിക്സറുകൾ (150 എണ്ണം) നേടുന്ന താരമെന്ന ബഹുമതി പവൽ സ്വന്തമാക്കി. ഇന്ത്യയ്ക്കായി ബുംറ രണ്ട് വിക്കറ്റും ഹാർദിക് പാണ്ഡ്യ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. കീപ്പർ എന്ന നിലയിൽ സഞ്ജു രണ്ട് നിർണായക ക്യാച്ചുകളും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം പാളുന്ന കാഴ്ചയാണ് ഈഡൻ ഗാർഡൻസിൽ കണ്ടത്. പത്ത് റൺസ് വീതമെടുത്ത ഓപ്പണർമാരായ അഭിഷേക് ശർമയും ഇഷാൻ കിഷനും പുറത്തായതിന് പിന്നാലെ സൂര്യകുമാർ യാദവും (18) തിലക് വർമ്മയും വന്ന വേഗത്തിൽ തന്നെ മടങ്ങി. ഒരു ഘട്ടത്തിൽ ഇന്ത്യ പരാജയഭീതിയിലായെങ്കിലും ഓപ്പണിങ് റോളിലെത്തിയ സഞ്ജു സാംസൺ ഒരറ്റത്ത് ഉറച്ചുനിന്നു. ഹാർദിക് പാണ്ഡ്യയ്ക്കൊപ്പം (17) ചേർന്ന് സഞ്ജു ഇന്ത്യൻ ഇന്നിങ്‌സിനെ പടുത്തുയർത്തി.
ഈ ലോകകപ്പിന്റെ തുടക്കത്തിൽ ഫോം കണ്ടെത്താൻ പ്രയാസപ്പെടുകയും ടീമിൽ നിന്ന് പുറത്താക്കപ്പെടേണ്ട ഘട്ടം വരെ എത്തുകയും ചെയ്ത സഞ്ജുവിന്റെ ഉജ്ജ്വലമായ തിരിച്ചുവരവിനാണ് കൊൽക്കത്ത സാക്ഷ്യം വഹിച്ചത്. 50 പന്തുകളിൽ നിന്ന് 97 റൺസ് നേടിയ സഞ്ജു തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്‌സാണ് പുറത്തെടുത്തത്. ഹാർദിക് പുറത്തായ ശേഷം ക്രീസിലെത്തിയ ശിവം ദുബെയെ കൂട്ടുപിടിച്ച് സഞ്ജു ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. അവസാന ഓവറിലെ ആദ്യ പന്തിൽ തന്നെ ബൗണ്ടറി നേടിയാണ് സഞ്ജു ഇന്ത്യയുടെ സെമി പ്രവേശനം ആഘോഷമാക്കിയത്.
സെമി ഫൈനൽ സാധ്യതകൾ നിലനിർത്താൻ ജയം അനിവാര്യമായിരുന്ന മത്സരത്തിൽ ഇന്ത്യ കാണിച്ച പോരാട്ടവീര്യം ശ്രദ്ധേയമാണ്. സഞ്ജുവിനെ പുറത്താക്കാൻ എതിരാളികൾ കൃത്യമായ തന്ത്രങ്ങൾ മെനഞ്ഞിരുന്നെങ്കിലും അതൊന്നും ഈഡൻ ഗാർഡൻസിൽ ഫലിച്ചില്ല. വിൻഡീസ് ഉയർത്തിയ വലിയ വെല്ലുവിളി മറികടന്നതോടെ വലിയ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ സെമി ഫൈനലിലേക്ക് ചുവടുവെക്കുന്നത്.























