ഛത്രപതി ശിവജി മഹാരാജിനെ ടിപ്പു സുൽത്താനുമായി തുലനം ചെയ്‌ത കോൺഗ്രസ് നേതാവ് ഹർഷവർദ്ധൻ സപ്‌കലിൻ്റെ പരാമർശത്തിൽ പ്രതിഷേധിച്ച് പൂനെയിൽ ബിജെപി പ്രവർത്തകർ കോൺഗ്രസ് പ്രവർത്തകരെ നേരിട്ടു. ഞായറാഴ്‌ച നടന്ന പ്രതിഷേധത്തിനിടെ കല്ലേറ് നടന്നതായി പ്രതിപക്ഷ പാർട്ടി ആരോപിച്ചു.
മൂന്ന് കോൺഗ്രസ് പ്രവർത്തകർക്കും രണ്ട് ബിജെപി പ്രവർത്തകർക്കും രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കും രണ്ട് മാധ്യമ പ്രവർത്തകർക്കും നിസ്സാര പരിക്കേറ്റതായി ജോയിന്റ് പോലീസ് കമ്മീഷണർ രഞ്ജൻ കുമാർ ശർമ്മ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
“കോൺഗ്രസ് ഭവന് സമീപം ഒരു പ്രതിഷേധ പ്രകടനം നടന്നു, അവിടെ ബിജെപിയുടെയും കോൺഗ്രസിൻ്റെയും പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. ഇരു പാർട്ടികളിലെയും പ്രവർത്തകർ മതിലുകളിൽ കയറി, ഇരുവശത്തു നിന്നും കല്ലേറുണ്ടായി,” -ശർമ്മ പറഞ്ഞു.
വൈകുന്നേരം ശിവാജിനഗർ പോലീസ് സ്റ്റേഷനിൽ ബിജെപി, കോൺഗ്രസ് പ്രവർത്തകർക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്‌തതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ബിജെപി പ്രവർത്തകർക്ക് എതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് പൂനെ സിറ്റി കോൺഗ്രസ് മേധാവി അരവിന്ദ് ഷിൻഡെ പറഞ്ഞു. മേയർ മഞ്ജുഷ നാഗ്‌പുരെ, ബിജെപി സിറ്റി പ്രസിഡന്റ് ധീരജ് ഘാട്ടെ, ദുഷ്യന്ത് മോഹോൾ, മറ്റ് പ്രവർത്തകർ എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ഷിൻഡെ കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് സംഘർഷത്തിന് കാരണമായ സപ്‌കലിൻ്റെ പരാമർശത്തെ അപലപിച്ച് ബിജെപി പ്രവർത്തകർ കോൺഗ്രസ് ഭവന് പുറത്ത് പ്രതിഷേധിച്ചതിനാൽ പ്രദേശത്ത് കനത്ത പോലീസ് സന്നാഹം ഉണ്ടായിരുന്നു.
മലേഗാവ് ഡെപ്യൂട്ടി മേയറുടെ ഓഫീസിൽ ടിപ്പു സുൽത്താൻ്റെ ചിത്രവുമായി ബന്ധപ്പെട്ട് തർക്കം.
മാലേഗാവ് മുനിസിപ്പൽ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ഷാൻ- ഇ- ഹിന്ദ് നിഹാൽ അഹമ്മദിൻ്റെ ഓഫീസിൽ ടിപ്പു സുൽത്താൻ്റെ ഛായാചിത്രം സ്ഥാപിച്ചതിനെ ചൊല്ലി ശനിയാഴ്‌ച ഒരു വിവാദം പൊട്ടിപ്പുറപ്പെട്ടു. ഇത് ശിവസേന കോർപ്പറേറ്റർമാരും ഹിന്ദുസംഘടനകളും എതിർത്തു.
ഛത്രപതി ശിവാജി മഹാരാജിൻ്റെ വീര്യത്തെയും അദ്ദേഹം ‘സ്വരാജ്യം’ എന്ന ആശയം അവതരിപ്പിച്ച രീതിയെയും ചൂണ്ടിക്കാണിക്കുമ്പോൾ, ബ്രിട്ടീഷുകാർക്കെതിരെ യുദ്ധത്തിനുള്ള ടിപ്പു സുൽത്താൻ്റെ ആഹ്വാനത്തിൻ്റെ ഉദാഹരണം സപ്‌കൽ നൽകി. ഇത് അതേ രീതിയിൽ ആവിഷ്‌കരിച്ച ഒരു ആദർശമാണെന്ന് അവകാശപ്പെട്ടു.
സപ്‌കലിൻ്റെ പരാമർശത്തിന് വിമർശനം നേരിട്ടതിനെ തുടർന്ന്, മഹാരാഷ്ട്ര കോൺഗ്രസ് നേതാവ് സച്ചിൻ സാവന്ത് ബിജെപി ഇരട്ടത്താപ്പ് നിലപാടാണ് സ്വീകരിക്കുന്നതെന്നും ധ്രുവീകരണ അജണ്ട പിന്തുടരുകയാണെന്നും ആരോപിച്ചു.
പതിനെട്ടാം നൂറ്റാണ്ടിലെ മൈസൂരു ഭരണാധികാരി ടിപ്പു സുൽത്താനെ കുറിച്ചുള്ള പരാമർശങ്ങളെ ബിജെപി നേതാക്കൾ മുമ്പ് പൊതു ഇടങ്ങളിലും ഔദ്യോഗിക വേദികളിലും പിന്തുണക്കുകയോ അംഗീകരിക്കുകയോ ചെയ്‌തിരുന്നുവെന്ന് അവകാശപ്പെടാൻ നിരവധി ഉദാഹരണങ്ങൾ കോൺഗ്രസ് വക്താവ് ഒരു പ്രസ്‌താവനയിൽ ഉദ്ധരിച്ചു.
അകോളയിലെയും മുംബൈയിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രമേയങ്ങളെയും, ബിജെപി നേതാക്കൾ ചരിത്രപുരുഷനെ പ്രശംസിച്ചതായോ അദ്ദേഹവുമായി ബന്ധപ്പെട്ടതായോ ആരോപിക്കപ്പെട്ട മുൻകാല സംഭവങ്ങളെയും പരാമർശിച്ചു കൊണ്ട്, പാർട്ടിയുടെ ഇപ്പോഴത്തെ എതിർപ്പ് രാഷ്ട്രീയ പ്രേരിതമാണെന്ന് അദ്ദേഹം വാദിച്ചു.
സപ്‌കലിൻ്റെ പരാമർശത്തെ അപലപിച്ച് ബിജെപി പ്രവർത്തകർ പൂനെയിൽ പ്രതിഷേധ പ്രകടനം നടത്തി.
കോൺഗ്രസ് ഭവന് പുറത്ത് കാവി പാർട്ടി പ്രവർത്തകർ കല്ലെറിഞ്ഞതിൽ രണ്ട് പ്രവർത്തകർക്ക് പരിക്കേറ്റതായി കോൺഗ്രസ് ആരോപിച്ചു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട മേയർ മഞ്ജുഷ നാഗ്‌പൂരെ ഉൾപ്പെടെ നിരവധി ബിജെപി പ്രവർത്തകർ കോൺഗ്രസ് ഭവന് പുറത്ത് പ്രതിഷേധിക്കാൻ ഒത്തുകൂടിയതായി കോൺഗ്രസ് മഹാരാഷ്ട്ര യൂണിറ്റ് വൈസ് പ്രസിഡന്റ് മോഹൻ ജോഷി പിടിഐയോട് പറഞ്ഞു.
സംഘർഷം ഒഴിവാക്കാൻ പോലീസ് ഇടപെട്ടുവെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സോൺ 1) കൃഷികേശ് റാവാലെ പറഞ്ഞു.
ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് ബിജെപി പൂനെ സിറ്റി യൂണിറ്റ് പ്രസിഡന്റ് ധീരജ് ഘാട്ടെ പാർവതി പോലീസ് സ്റ്റേഷനിൽ സപ്‌കലിനെതിരെ പരാതി നൽകി. പ്രഥമ വിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
ടിപ്പു സുൽത്താൻ്റെ ധ്രുവീകരണ പാരമ്പര്യം
ടിപ്പു സുൽത്താൻ ചരിത്രത്തിലെ ഒരു ധീരനായ വ്യക്തിയായി തുടരുന്നു. ചിലർ ബ്രിട്ടീഷുകാർക്ക് എതിരായ പോരാട്ടങ്ങളിൽ അദ്ദേഹത്തിൻ്റെ ധീരതയെ പ്രശംസിക്കുമ്പോൾ, മറ്റുചിലർ അദ്ദേഹത്തിൻ്റെ മതഭ്രാന്തും അമുസ്ലിംകളോടുള്ള മോശം പെരുമാറ്റവും ചൂണ്ടിക്കാണിക്കുന്നു.
ബിജെപി മുമ്പ് ടിപ്പു സുൽത്താനെ ആരാധിച്ചിരുന്നുവെങ്കിലും ഇപ്പോൾ ധ്രുവീകരണ അജണ്ടയുടെ പേരിൽ അദ്ദേഹത്തെ ചീത്ത വിളിക്കുകയാണെന്ന് സാവന്ത് തൻ്റെ പ്രസ്‌താവനയിൽ അവകാശപ്പെട്ടു.
“ഈ കാപട്യത്തെ എന്ത് വിളിക്കണം? ടിപ്പു സുൽത്താൻ ശ്രീരാമൻ്റെ പേരുള്ള ഒരു മോതിരം ധരിച്ചിരുന്നു,” -അദ്ദേഹം അവകാശപ്പെട്ടു.
മതപരമായ ഭിന്നത സൃഷ്ടിക്കാനുള്ള തന്ത്രത്തിൻ്റെ ഭാഗമായി ടിപ്പു സുൽത്താനെ ബിജെപി നെഗറ്റീവ് ആയി ചിത്രീകരിക്കുക ആണെന്ന് കോൺഗ്രസ് നേതാവ് പറഞ്ഞു.
ഭരണകക്ഷി “വികലമായ മതരാഷ്ട്രീയത്തിൽ” ഏർപ്പെടുകയും വോട്ടർമാരെ ധ്രുവീകരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. അതേസമയം ഈ വിഷയത്തിൽ ബിജെപിയുടെ നിലപാടിനെതിരായ പാർട്ടിയുടെ വിമർശനം അദ്ദേഹം ആവർത്തിച്ചു.
ബിജെപി ഇരട്ടത്താപ്പ് നിലപാടാണ് സ്വീകരിക്കുന്നതെന്ന് ആരോപിച്ച സാവന്ത്, 2012ൽ അകോള മുനിസിപ്പൽ കോർപ്പറേഷനിൽ മുൻ മേയറും നിലവിലെ ബിജെപി അകോള തിരഞ്ഞെടുപ്പ് ചുമതലയുള്ള വിജയ് അഗർവാളും നിർദ്ദേശിച്ച സ്റ്റാൻഡിംഗ് കമ്മിറ്റി ഹാളിന് ‘ഷഹീദ്- ഇ- വതൻ ഷേർ- ഇ- മൈസൂർ ടിപ്പു സുൽത്താൻ’ എന്ന് പേരിടാൻ കാവി പാർട്ടി പ്രമേയം അവതരിപ്പിച്ചതായി ചൂണ്ടിക്കാട്ടി.
2013ൽ മുംബൈയിലെ എം- ഈസ്റ്റ് വാർഡിലെ ഒരു റോഡിന് ‘ഷഹീദ് ടിപ്പു സുൽത്താൻ മാർഗ്’ എന്ന് പേരിടാനുള്ള നിർദ്ദേശത്തെ ബിജെപി കോർപ്പറേറ്റർമാർ പിന്തുണച്ചിരുന്നു. നിലവിലെ നഗര മേയർ റിതു തവ്‌ഡെയുടെ പേര് പോലും അവിടെ ഉണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു.
2001ൽ, മുൻ ബിജെപി എംപി ഗോപാൽ ഷെട്ടിയുടെയും പാർട്ടി കോർപ്പറേറ്റർമാരുടെയും സാന്നിധ്യത്തിൽ അന്ധേരിയിലെ (പടിഞ്ഞാറ്) ഒരു റോഡിന് ‘ഷേർ- ഇ- മൈസൂർ ടിപ്പു സുൽത്താൻ മാർഗ്’ എന്ന് നാമകരണം ചെയ്‌തു. പ്രമേയം ഏകകണ്ഠമായി പാസാക്കിയതായി സാവന്ത് പറഞ്ഞു.
ബിജെപി നേതാവും മുൻ കർണാടക മുഖ്യമന്ത്രിയുമായ ബിഎസ് യെദ്യൂരപ്പ ടിപ്പു സുൽത്താൻ്റെ ശവകുടീരം സന്ദർശിച്ചുവെന്നും സന്ദർശക പുസ്‌തകത്തിൽ പ്രശംസാ വാക്കുകൾ എഴുതിയെന്നും അദ്ദേഹം അവകാശപ്പെട്ടു.
2017ൽ കർണാടക നിയമസഭയിൽ അന്നത്തെ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ടിപ്പു സുൽത്താനെ പ്രശംസിച്ചുവെന്ന് കോൺഗ്രസ് നേതാവ് കൂട്ടിച്ചേർത്തു. -ഉറവിടം: പിടിഐ























