എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെ എസ്‌എച്ച്‌ഒയായിരുന്ന പ്രതാപചന്ദ്രൻ ഗർഭിണിയായ സ്ത്രീയുടെ മുഖത്ത് അടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. ഒന്നര വർഷം മുമ്പ് നടന്ന മർദനവുമായി ബന്ധപ്പെട്ട ഈ ദൃശ്യങ്ങൾ, മർദനമേറ്റ കൊച്ചി സ്വദേശിനിയായ ഷൈമോൾ നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് ലഭ്യമായത്. പൊലീസ് സ്റ്റേഷനിൽ വെച്ച് എസ്‌എച്ച്‌ഒ മർദിക്കുന്ന ദൃശ്യങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന്, ദൃശ്യങ്ങൾ നൽകാൻ കോടതി ഉത്തരവിടുകയായിരുന്നു.
കഴിഞ്ഞ വർഷം ജൂൺ 20നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൊതുസ്ഥലത്ത് പൊലീസ് രണ്ടുപേരെ മർദിക്കുന്ന ദൃശ്യങ്ങൾ യുവതിയുടെ ഭർത്താവ് മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട പൊലീസ്, ദൃശ്യങ്ങൾ പകർത്തിയ വ്യക്തിയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ഇതിന് പിന്നാലെ സ്റ്റേഷനിലെത്തിയ യുവതിയുമായി എസ്‌ഐ പ്രതാപചന്ദ്രൻ വാക്കുതർക്കത്തിലേർപ്പെടുകയും പിടിച്ചു തള്ളുകയും ചെയ്‌തെന്നാണ് പരാതി. യുവതിയുടെ നെഞ്ചിൽ പിടിച്ചുതള്ളുകയും മുഖത്തടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഗർഭിണിയായിരുന്ന തന്നെ വനിതാ പൊലീസ് സാന്നിധ്യത്തിൽ പുരുഷ പൊലീസ് മർദിച്ചുവെന്നും സംഭവം മൂടിവയ്ക്കാൻ ശ്രമിച്ചുവെന്നും യുവതി നേരത്തെ ആരോപിച്ചിരുന്നു.
അതേസമയം, യുവതി കൈക്കുഞ്ഞുങ്ങളെ സ്റ്റേഷനിലേക്ക് വലിച്ചിഴച്ചുവെന്നും പ്രശ്‌നം പരിഹരിക്കാൻ പൊലീസ് ഇടപെട്ടതാണെന്നുമാണ് പൊലീസ് അന്ന് വിശദീകരണം നൽകിയത്. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതായും എസ്‌എച്ച്‌ഒയെ പരാതിക്കാരി മർദിച്ചതായും പൊലീസ് ആരോപിച്ചിരുന്നു.
എന്നാൽ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങൾ, പൊലീസ് വാദങ്ങൾ വ്യാജമാണെന്നും പരാതിക്കാരിയുടെ ആരോപണങ്ങൾ ശരിവയ്ക്കുന്നതുമാണെന്ന് വ്യക്തമാക്കുന്നു. സംഭവം പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രി വിഷയത്തിൽ ഇടപെട്ടതായും, നടപടി സ്വീകരിക്കാൻ ഡിജിപിക്ക് നിർദേശം നൽകിയതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.























