| എൻ ശുഭ
പരിമിതികളോട് പടവെട്ടി ജീവിക്കുന്ന താഹിറഎന്ന തൊഴിലാളിസ്ത്രീയുടെ കഥപറയുന്ന താഹിറ പതിമൂന്നാമത് ബാംഗ്ലൂർ ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്. ഫെബ്രുവരി 25 മുതൽ മാർച്ച 4 വരെനടക്കുന്ന ഫെസ്റ്റിവലിൽ ഇന്ത്യൻ സിനിമ മത്സര വിഭാഗത്തിലാണ് പ്രദർശിപ്പിക്കുക ‘
കൊടുങ്ങല്ലൂർ എറിയാട് സ്വദേശിനിയായ താഹിറയുടെ അതിജീവനത്തിന്‍റെ കഥ പറയുന്ന സിനിമ സിദ്ദിഖ് പറവൂരാണ് ഒരുക്കിയിരിക്കുന്നത് . സ്വന്തം ജീവിത കഥപറയുന്ന സിനിമയിലെ താഹിറയുടെ പ്രകടനത്തിന് 2021 ലെ ജെ സി ഡാനിയൽ പുരസ്കാരം ലഭിച്ചിരുന്നു .2020 ലെ ഗോവൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ പനോരമ വിഭാഗത്തിൽ ഇടംനേടിയ സിനിമ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു .
ഏഴാം ക്ലാസ് മാത്രം വിദ്യാഭ്യാസവും കേൾവിക്കുറവും പരിമിതികളല്ലെന്ന് തെളിയിച്ച താഹിറയുേടത് കഥതോൽക്കും ജീവിതം. ഈ ജീവിതവും ഇവരുടെ ചെറുസ്വപ്നങ്ങളുമാണ് സിനിമയെന്ന് ഒറ്റവാക്കിൽ പറയാം. ഏഴാം ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ പിതാവ് മരിച്ചതിനെ തുടർന്ന് നാല് സഹോദരിമാർ ഉൾപ്പെട്ട കുടുംബത്തിന്‍റെ ഭാരം താഹിറ ഒറ്റയ്ക്ക് ചുമലിലേറ്റു. ജീവിക്കാൻവേണ്ടി മാന്യമായ എന്ത് തൊഴിലും ചെയ്യാൻ താഹിറ തയ്യാറായി. ചെമ്മീൻ കമ്പനികളിലെ ജോലി, വാർക്കപ്പണി, പറമ്പ് കിളയ്ക്കൽ, പെയിന്‍റിങ്, മീൻപിടുത്തം, ഡ്രൈവിങ് പരിശീലനം,പ്രസവ ശുസ്രൂക്ഷ അങ്ങനെ താഹിറ കൈവെയ്ക്കാത്ത മേഖലകളില്ല താഹിറയുടെ യഥാർത്ഥ ജീവിതത്തിലും സിനിമയിലും

നാലു പശുക്കളെ പോറ്റി 25 വീടുകളിൽ പാലെത്തിക്കുന്ന ക്ഷീരകർഷക. വലവീശി മീൻപിടിച്ച് ഉപജീവനം നടത്തുന്ന കുടുംബനാഥ. കൂലിപ്പണിക്കാരി. പെയിന്റിങ് തൊഴിലാളി.കെട്ടിടനിർമാണം ചിട്ടയോടെ നടത്തുന്ന മേസ്തിരി. ഡ്രൈവിങ് പരിശീലക. സ്വന്തമായി ട്രാക്ടർ ഒാടിച്ച് വിത്തിട്ട് വിളവെടുക്കുന്ന കർഷക. അങ്ങനെ ജീവിതത്തിൽ നിറഞ്ഞാടിയ വേഷങ്ങൾ സിനിമയിലേക്ക് പറിച്ചു നടുക മാത്രമാണ് താൻ ചെയ്തതെന്ന് സംവിധായകൻ സിദ്ദിഖ് പറവൂർ .
ആരോഗ്യവകുപ്പിൽ സീനിയർ ഹെൽത്ത് എജ്യുക്കേറ്ററായ സിദ്ദിഖ് പറപ്പൂർ രചനയും സംവിധാനവും നിർവഹിച്ച താഹിറ എന്ന സിനിമ പറയുന്നത് താഹിറയുടെ ജീവിതമാണ്. ജീവിതത്തിലെ നായികയുടെ പേരുതന്നെ സംവിധായകൻ സിനിമയ്ക്കും നൽകി. കാഴ്ചപരിമിതരായ വിദ്യാർഥികളുടെ സ്ഥാപനത്തിലെ അധ്യാപകനായ, കാഴ്ചശേഷി ഒട്ടുമില്ലാത്ത ക്ലിൻറ് മാത്യുവാണ് സിനിമയിലെ നായകൻ..ലോക സിനിമ ചരിത്രത്തിൽ തന്നെ കാഴ്ചയില്ലാത്തൊരാൾ നായക വേഷം ചെയ്യുകയും സ്വന്തമായി സിനിമക്ക് ശബ്‍ദം നല്കുകുകയും ചെത്ത് എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട് .























