ജീനോം ബയോളജി ആൻഡ് എവല്യൂഷൻ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ കേരളത്തിലെ ജാതിയുമായി ബന്ധപ്പെട്ട പരാമർശം. കേരളത്തിലെ പ്രാധന ജാതികളായ തിയ്യ(ഈഴവര്‍), നായര്‍ വിഭാഗങ്ങള്‍ക്ക് വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെ ജനങ്ങളുമായി ജനിതകപരമായി കൂടുതൽ അടുപ്പമുള്ളതായി പഠനത്തിൽ പറയുന്നു. ഇവര്‍ക്കുപുറമെ കർണാടകയിൽ നിന്നുള്ള ബണ്ട്സ്, ഹൊയ്‌സാലകൾ എന്നീ വിഭാഗങ്ങള്‍ക്കും വടക്കുപറഞ്ഞാറൻ ജാതിവിഭാഗങ്ങളുമായി ജനിതകമായി അടുത്ത് നിൽക്കുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു.
ഹൈദരാബാദിലെ സിഎസ്ഐആർ-സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജിയിലെ (സിസിഎംബി) ജെ സി ബോസ് ഫെലോ ഡോ. കുമാരസാമി തങ്കരാജിന്റെ നേതൃത്വത്തിലുള്ള ഗവേഷകരുടെ സംഘമാണ് ഹൈ-ത്രൂപുട്ട് ജനിതക പഠനം നടത്തിയത്.
സഹസ്രാബ്ദങ്ങൾ നീണ്ട കുടിയേറ്റങ്ങൾ,അധിവാസം, മനുഷ്യരുടെ കൂടികലരൽ എന്നിവയുടെ ഫലമായി ജനിതകവും സാംസ്കാരികവുമായ വൈവിധ്യം വലിയ തോതിലുള്ള മേഖലകളിലൊന്നാണ് ഇന്ത്യയുടെ തെക്ക്-പടിഞ്ഞാറൻ തീരം. ജൂതന്മാർ, പാർസികൾ, റോമൻ കത്തോലിക്കർ എന്നിവരുൾപ്പെടെ തെക്കുപടിഞ്ഞാറൻ ഇന്ത്യയിൽ അധിവസിക്കുന്ന സമീപകാല കുടിയേറ്റക്കാരെക്കുറിച്ചുള്ള നേരത്തെയുള്ള പഠനങ്ങൾ ഈ പ്രദേശത്തിന്റെ സമ്പന്നമായ ജനിതക പൈതൃകത്തെ വെളിപ്പെടുത്തുന്നതാണ്. കേരളത്തിൽ നിന്നുള്ള നായർ, ക്ഷത്രിയ സമുദായങ്ങളിൽ നിന്നുള്ള 213 വ്യക്തികളുടെ ഡിഎൻഎ ആണ് ഗവേഷകർ വിശകലനം ചെയ്തത്. അവയുടെ ഫലങ്ങൾ വെങ്കലയുഗം മുതൽ ഇന്നത്തെ വിവിധ സമൂഹങ്ങൾ വരെയുള്ള പുരാതന, സമകാലിക യുറേഷ്യൻ ജനങ്ങളുമായി താരതമ്യം ചെയ്തു. ഈ ജനിതക പഠനമാണ് പുതിയ നിഗമനങ്ങളിൽ എത്തിയത്.























