വിദേശത്ത് പോയി പഠിക്കുന്നതും അവിടെ ജോലി ചെയ്യുന്നതും വളരെ അപൂർവ്വമായിരുന്ന ഒരു കാലം കേരളത്തിൽ ഉണ്ടായിരുന്നു. അത്യാവശ്യം സാമ്പത്തിക ചുറ്റുപാടുകളുള്ള വീടുകളിലെ കുട്ടികൾ, എന്തെങ്കിലും പ്രത്യേക സ്കോളർഷിപ്പ് ലഭിക്കുന്നവർ എന്നിവരായിരുന്നു കൂടുതലായും വിദേശരാജ്യങ്ങളിൽ പോയി വിദ്യാഭ്യാസം നേടിയിരുന്നത്. ഇന്ന് കേരളത്തിലെ സ്ഥിതി അതിൽ നിന്ന് ഒത്തിരി വ്യത്യസ്തമാണ്. കേരളത്തിലെ മാത്രമല്ല രാജ്യത്ത് മുഴുവൻ ഇത്തരം കുടിയേറ്റങ്ങൾ തന്നെയാണ് നടക്കുന്നത്.
ഇരുപതിനും മുപ്പത്തിയഞ്ചിനും ഇടയിൽ പ്രായമുള്ള വിദ്യാസമ്പന്നരായ നിരവധി ചെറുപ്പക്കാരാണ് ഇന്ന് തൊഴിൽ ഇല്ലാതെ നെട്ടോട്ടം ഓടുന്നത്. ഇനി തൊഴിൽ ഉണ്ടെങ്കിൽ തന്നെ അതിന് മാന്യമായ ശമ്പളം ലഭിക്കുന്നില്ല. ഇവിടെ നിന്ന് ലഭിക്കുന്ന ശമ്പളത്തെക്കാൾ ചിലവുകളാണ്. എല്ലാവർഷവും ജീവിക്കാൻ ആവശ്യമായ എല്ലാ സാധനങ്ങളുടെയും വില വർധിപ്പിക്കുന്നുണ്ട്. എന്നാൽ ശമ്പളം മാത്രം കൂടുന്നില്ല. ഈ സ്ഥിതി നിലനിൽക്കുന്നതുകൊണ്ടാണ് പലരും വിദേശത്തേക്ക് പോയി ജീവിതം സുരക്ഷിതമാക്കാൻ ആഗ്രഹിക്കുന്നത്.
പല വിദേശ രാജ്യങ്ങളും നല്ല ഓഫറുകൾ നൽകി നമ്മുടെ യുവാക്കളെ അവിടേക്ക് കൊണ്ടുപോകുമ്പോൾ അവരെ ഇവിടെ പിടിച്ചുനിർത്തണം എന്ന തോന്നൽ ഇവിടുത്തെ സർക്കാരിന് ഇല്ല. ഇനി തോന്നൽ ഉണ്ടെങ്കിൽ തന്നെ അതിനുവേണ്ടി ഒന്നും ചെയ്യുന്നില്ല. ചെറുപ്പക്കാരുടെ ഭാവി സുരക്ഷിതമാക്കാൻ സഹായിക്കുന്ന ഒന്നും ഇവിടെയില്ല എന്നത് യഥാർഥ്യമാണ്. സർക്കാർ ജോലികളും പോലും കൃത്രിമം നടക്കുന്നത് പലരെയും തളർത്തുന്നു. പാർട്ടി അനുഭാവികൾക്ക് മാത്രം ജോലി എന്ന നയവും ദോഷമാണ്.
ഒരു പത്ത് വർഷങ്ങൾക്ക് അപ്പുറം കേരളം വൃദ്ധന്മാരുടെയും വൃദ്ധകളുടെയും നാടായി മാറുമോ എന്നതാണ് ഇനി കാത്തിരുന്ന് കാണേണ്ടത്. ഇപ്പോൾ തന്നെ പല വീടുകളിലും മാതാപിതാക്കൾ മാത്രമായി ചുരുങ്ങിക്കഴിഞ്ഞു. ഇവിടെ നിന്ന് പഠനത്തിനും മറ്റും പോകുന്നവർ അവിടെ ജോലി കൂടെ ലഭിക്കുന്നത്തോടെ തിരികെ വരാത്ത സാഹചര്യമാണ് നിലവിൽ ഉള്ളത്. ഇപ്പോൾ നാട്ടിൽ ഉള്ള ചെറുപ്പക്കാരിൽ ഭൂരിപക്ഷവും ഇവിടെ നിൽക്കുന്നത് നാടിനോടുള്ള സ്നേഹം കൊണ്ടല്ല എന്നത് വ്യക്തമാണ്.
ആളുകൾ പുറംരാജ്യങ്ങളിൽ പോയി ജോലി ചെയ്യുന്നതും സമ്പാദിക്കുന്നതും രാജ്യത്തിന് നല്ലതാണെങ്കിലും നമുക്ക് നഷ്ടമാകുന്നത് ഊർജസ്വലരായ ചെറുപ്പക്കാരെയാണ്. ഏറ്റവും നല്ല പ്രായത്തിൽ ഈ രാജ്യത്തിന് വേണ്ടി പ്രയത്നിക്കേണ്ടവർ മറ്റ് രാജ്യങ്ങളുടെ വളർച്ചക്ക് വേണ്ടി പണിയെടുക്കുന്നു. രാജ്യത്തിന്റെ സമ്പത്ത് യുവാക്കളാണ് അവരെ നല്ല ജോലിയും അതിന് അനുസരിച്ചുള്ള ശമ്പളവും നൽകേണ്ടത് ഇവിടുത്തെ സർക്കാരാണ്. ഇനിയും കണ്ണ് തുറന്നില്ലെങ്കിൽ അത് വലിയ അപകടമാകും.



