ഇന്തോനേഷ്യൻ പ്രാദേശിക വിമാനക്കമ്പനിയായ ബാറ്റിക് എയർ വിമാനത്തിന്റെ രണ്ട് പൈലറ്റുമാരും യാത്രാമധ്യേ ഉറങ്ങിപ്പോയതായി റിപ്പോർട്ട്. ജനുവരി 25 ന് സുലവേസിയിൽ നിന്ന് തലസ്ഥാനമായ ജക്കാർത്തയിലേക്കുള്ള യാത്രക്കിടെയാണ് ഇരുവരും ഇറങ്ങിപ്പോയത്. ഇരുവരെയും അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. അവരിൽ ഒരാൾ തൻ്റെ നവജാത ഇരട്ടകളെ പരിപാലിക്കുന്നതിൽ ക്ഷീണിതനായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
എയർബസ് A320 അൽപ്പസമയത്തേക്ക് ദിശ തെറ്റിയെങ്കിലും 153 യാത്രക്കാരും ജീവനക്കാരും സുരക്ഷിതമായി ലാൻഡ് ചെയ്തു. 32 കാരനായ പൈലറ്റ് തൻ്റെ സഹപൈലറ്റിനോട് പറന്നുയർന്ന അരമണിക്കൂറിനുശേഷം വിശ്രമം ആവശ്യമാണെന്ന് പറഞ്ഞ് വിമാനത്തിൻ്റെ നിയന്ത്രണം ഏറ്റെടുക്കാൻ ആവശ്യപ്പെടുകയും 28 കാരനായ കോ-പൈലറ്റ് സമ്മതിച്ചതായും ഗതാഗത മന്ത്രാലയത്തിൻ്റെ റിപ്പോർട്ട് പറയുന്നു. എന്നാൽ സഹ പൈലറ്റും അശ്രദ്ധമായി ഉറങ്ങിപ്പോകുകയായിരുന്നു. ജക്കാർത്ത എയർ ട്രാഫിക് കൺട്രോൾ അവസാനമായി റെക്കോർഡ് ചെയ്ത സംപ്രേഷണത്തിന് ശേഷം ബാത്തിക് എയർ A320 ൻ്റെ കോക്ക്പിറ്റുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല.
ലീഡ് പൈലറ്റ് ഉണർന്ന് തൻ്റെ സഹ പൈലറ്റും ഉറങ്ങിപ്പോയി എന്ന് മനസ്സിലാക്കുന്നത് വരെ ആ റേഡിയോ നിശബ്ദത നീണ്ടുനിന്നു. വിമാനം കുറച്ച് സമയത്തേക്ക് ദിശ തെറ്റിയതായും അദ്ദേഹം കണ്ടെത്തി. തുടർന്ന് ജക്കാർത്തയിൽ നിന്നുള്ള കോളുകളോട് പൈലറ്റുമാർ പ്രതികരിക്കുകയും വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുകയുമായിരുന്നു. വിമാനത്തിന് മുമ്പുള്ള മെഡിക്കൽ പരിശോധനയിൽ പൈലറ്റുമാർ പറക്കാൻ യോഗ്യരാണെന്ന് കണ്ടെത്തി. അവരുടെ രക്തസമ്മർദ്ദവും ഹൃദയമിടിപ്പും സാധാരണ നിലയിലും ആൽക്കഹോൾ പരിശോധനകൾ നെഗറ്റീവും ആയിരുന്നു.
സംഭവത്തിൽ അധികാരികൾ ബാത്തിക് എയറിനെ “ശക്തമായി ശാസിച്ചു”, ഇന്തോനേഷ്യയുടെ എയർ ട്രാൻസ്‌പോർട്ട് മേധാവി എം ക്രിസ്റ്റി എൻദാ മുർണി, ബാത്തിക് എയർ തങ്ങളുടെ ക്രൂവിൻ്റെ വിശ്രമ സമയങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് പറഞ്ഞു. മതിയായ വിശ്രമ നയത്തോടെയാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്നും എല്ലാ സുരക്ഷാ ശുപാർശകളും നടപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും ബാത്തിക് എയർ പറഞ്ഞു. 2019-ൽ പൈലറ്റ് ബോധംകെട്ട് വീണതിനെത്തുടർന്ന് ഇതേ വിമാനക്കമ്പനി അടിയന്തര ലാൻഡിംഗ് നടത്താൻ നിർബന്ധിതരായിരുന്നു.























