അഴിമതി നടത്തിയും കള്ളത്തരങ്ങൾ ചെയ്തും പിടിക്കപ്പെടുന്ന നിരവധി രാഷ്ട്രീയ നേതാക്കളുള്ള രാജ്യമാണ് ഇന്ത്യ. സ്വന്ത നേട്ടത്തിനായി പൊതുമുതൽ അനുവാദമില്ലാതെ ഉപയോഗിക്കുകയും ദുർവിനിയോഗം നടത്തുകയും ചെയ്യുന്നത് ചിലരുടെ പ്രത്യേകതയാണ്. അത്തരത്തിൽ ഒന്നാണ് വീടുകളിലെ ആഘോഷങ്ങൾക്ക് ദീപലങ്കാരങ്ങൾ ഒരുക്കുന്നതിന് നടത്തുന്ന വൈദ്യുതി മോഷണം. കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് സംസ്ഥാന അധ്യക്ഷനുമായ എച്ച് ഡി കുമാരസ്വാമിക്കാണ് ഇപ്പോൾ പണി കിട്ടിയിരിക്കുന്നത്.
ദീപാവലി ആഘോഷത്തിനായി വീട് ലൈറ്റുകള്‍ കൊണ്ട് അലങ്കരിക്കുന്നതിന് വൈദ്യുതി മോഷ്ടിച്ച എച്ച് ഡി കുമാരസ്വാമിയില്‍ നിന്ന് അധികൃതര്‍ പിഴ ഈടാക്കി. 68,526 രൂപയാണ് കുമാരസ്വാമിക്ക് കര്‍ണാടക വൈദ്യുതി വകുപ്പിന് കീഴിലുള്ള ബെംഗളൂരു ഇലക്ട്രിസിറ്റി കമ്പനി (ബെസ്‌കോം) പിഴയിട്ടത്. കുമാരസ്വാമിയുടെ ബെംഗളൂരു ജെപി നഗറിലുള്ള വീട് ദീപാവലി ആഘോഷത്തിനായി ലൈറ്റുകള്‍ കൊണ്ട് അലങ്കരിക്കുന്നതിനാണ് സമീപത്തെ റോഡിലെ വൈദ്യുത തൂണില്‍നിന്ന് വൈദ്യുതി മോഷ്ടിച്ചത്.
അനധികൃതമായി വൈദ്യുതി ഉപയോഗിച്ച് കുമാരസ്വാമി വീട് അലങ്കരിച്ചത് ചിത്രങ്ങള്‍ സഹിതം കര്‍ണാടക കോണ്‍ഗ്രസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഇതോടെയാണ് ബെസ്‌കോം അധികൃതര്‍ പരിശോധന നടത്തുകയും വൈദ്യുതി മോഷണം കണ്ടെത്തുകയും ചെയ്തത്. സംഭവം സ്ഥിരീകരിച്ച ബെസ്‌കോം വിജിലന്‍സ് വിഭാഗം കുമാരസ്വാമിക്കെതിരെ കേസെടുത്തു.
എന്നാല്‍ മനഃപൂര്‍വം വൈദ്യുതി മോഷ്ടിച്ചതല്ലെന്നും ദീപാലങ്കാര ജോലികള്‍ ഏല്‍പ്പിച്ച ജോലിക്കാര്‍ക്ക് പറ്റിയ അബദ്ധമാണെന്നുമാണ് എച്ച് ഡി കുമാരസ്വാമിയുടെ വിശദീകരണം. കുമാരസ്വാമിക്കെതിരെ കേസെടുത്തതിന് പിന്നാലെ അദ്ദേഹത്തിന്റെ വീടിന് സമീപത്ത് ‘വൈദ്യുതി കള്ളന്‍’ എന്ന് അച്ചടിച്ച പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹത്തില്‍ വൈറലാവുകയും ചെയ്തു. പിന്നാലെ പോലീസ് എത്തി പോസ്റ്ററുകള്‍ നീക്കം ചെയ്തു.























