ലണ്ടൻ -ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലെ ഒരു സിനഗോഗിന് പുറത്ത് ഒരു സംശയസ്‌പദമായ വ്യക്തി വിശ്വാസികളുടെ കൂട്ടത്തിലേക്ക് കാർ ഓടിച്ചുകയറ്റി കത്തി ഉപയോഗിച്ച് ആക്രമണം നടത്തിയതിനെ തുടർന്ന് രണ്ട് പേർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി അധികൃതർ അറിയിച്ചു.
സംഭവ സ്ഥലത്ത് എത്തിയ പോലീസ് പ്രതിയെ വെടിവച്ചു കൊന്നു. മറ്റ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്‌തിട്ടുണ്ടെന്നും മാഞ്ചസ്റ്റർ പോലീസ് പറഞ്ഞു. പോലീസ് ഇതിനെ ഭീകര ആക്രമണമായി പ്രഖ്യാപിച്ചു.
മാഞ്ചസ്റ്ററിൻ്റെ വടക്കൻ പ്രാന്തപ്രദേശത്തുള്ള ഹീറ്റൺ പാർക്ക് ഹീബ്രു കോൺഗ്രിഗേഷൻ സിനഗോഗിന് പുറത്ത് വ്യാഴാഴ്‌ച രാവിലെയാണ് ആക്രമണം നടന്നതെന്ന് അധികൃതർ പറഞ്ഞു.
സ്ഫോടക വസ്‌തുവിൻ്റെ രൂപത്തിലുള്ള ഒരു വെസ്റ്റ് ധരിച്ചിരുന്ന പ്രതി, സിനഗോഗിന് പുറത്ത് വിശ്വാസികൾക്ക് നേരെ നേരിട്ട് കാർ ഓടിച്ചു കയറ്റുകയും തുടർന്ന് ആളുകളെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്‌തുവെന്ന് പോലീസ് പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ നാല് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു.
ജൂതമതത്തിലെ ഏറ്റവും പുണ്യദിനമായി കണക്കാക്കപ്പെടുന്ന യോം കിപ്പൂരിനെ അനുസ്‌മരിക്കുന്നതിനായി വിശ്വാസികൾ ഒത്തുകൂടിയ സമയത്താണ് ആക്രമണം ഉണ്ടായത്.
ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ എക്‌സിന് അയച്ച പോസ്റ്റിൽ “ആക്രമണത്തിൽ താൻ അമ്പരന്നുപോയി” -എന്ന് പറഞ്ഞു. “ജൂത കലണ്ടറിലെ ഏറ്റവും പുണ്യദിനമായ യോം കിപ്പൂരിൽ ഇത് സംഭവിച്ചു എന്നത് അതിനെ കൂടുതൽ ഭയാനകമാക്കുന്നു,” -പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
സംഭവം നടക്കുമ്പോൾ സ്റ്റാർമർ ഡെൻമാർക്കിലെ കോപ്പൻഹേഗനിൽ യൂറോപ്യൻ നേതാക്കളുമായുള്ള ഒരു ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. താൻ യുകെയിലേക്ക് മടങ്ങുകയാണെന്നും ദേശീയ അടിയന്തര സാഹചര്യങ്ങൾ ചർച്ച ചെയ്യുന്നതിനും പ്രതികരിക്കുന്നതിനുമായി മുതിർന്ന ഉദ്യോഗസ്ഥരുടെ ഒരു അടിയന്തര “കോബ്ര” യോഗത്തിന് അധ്യക്ഷത വഹിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തുടനീളമുള്ള സിനഗോഗുകളിൽ കൂടുതൽ പോലീസിനെ വിന്യസിക്കുന്നുണ്ടെന്നും സ്റ്റാർമർ പറഞ്ഞു.
“നമ്മുടെ ജൂത സമൂഹത്തെ സുരക്ഷിതമായി നിലനിർത്താൻ ഞങ്ങൾ എല്ലാം ചെയ്യും,” -അദ്ദേഹം കൂട്ടിച്ചേർത്തു.
മാഞ്ചസ്റ്ററിലെ തന്റെ സഹമന്ത്രിയുമായും ആഭ്യന്തര സെക്രട്ടറി ഷബാന മഹമൂദുമായും സംസാരിച്ചതായും ലണ്ടനിൽ ഉടനീളമുള്ള ജൂത സമൂഹങ്ങളിലും സിനഗോഗുകളിലും മെറ്റ് പോലീസ് പട്രോളിംഗ് ശക്തമാക്കുന്നുണ്ടെന്ന് ലണ്ടനിലെ ജനങ്ങൾക്ക് ഉറപ്പ് നൽകാൻ ആഗ്രഹിക്കുന്നുവെന്നും ഖാൻ പറഞ്ഞു.
“ജൂത കലണ്ടറിലെ ഏറ്റവും പുണ്യദിനത്തിൽ, പ്രാർത്ഥനയുടെയും സമൂഹത്തിൻ്റെയും സ്ഥലത്ത് ഇത്തരമൊരു അക്രമം അരങ്ങേറുന്നത് വെറുപ്പുളവാക്കുന്നതും ആഴത്തിൽ വേദനിപ്പിക്കുന്നതുമാണ്. ഈ ദുഷ്‌കരമായ സമയത്ത് ഇസ്രായേലി ജനതയുടെ ചിന്തകളും പ്രാർത്ഥനകളും ഇരകളോടും അവരുടെ കുടുംബങ്ങളോടും മുഴുവൻ ജൂത സമൂഹത്തോടും ഒപ്പമുണ്ട്.” -യുകെയിലെ ഇസ്രായേലി എംബസിയും ആക്രമണത്തെ അപലപിച്ച് ഒരു പ്രസ്‌താവനയിൽ പറഞ്ഞു.























