2024 ൽ തിരുവനന്തപുരം വിഴിഞ്ഞത്തെ 70 ത് കാരിയുടെ കൊലപാതകത്തിൽ പ്രതിയായ റഫീഖാ ബീവിയ്ക്ക് വധശിക്ഷ വിധിച്ച നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എ എം ബഷീര്‍ തന്നെയാണ് ഇന്ന് ഷാരോൺ വധക്കേസിൽ ഗ്രീഷ്മയ്ക്കും തൂക്ക്കയർ വിധിച്ചത്.
നേരത്തെ നാടിനെ ഞെട്ടിച്ച മുല്ലൂര്‍ ശാന്തകുമാരി വധക്കേസില്‍ മൂന്ന് പ്രതികള്‍ക്കും വധശിക്ഷ ലഭിച്ചിരുന്നു. അവരിൽ ഏക സ്ത്രീ റഫീഖാ ബീവിയായിരുന്നു . ഗൂഢാലോചന, കൊലപാതകം, തെളിവ് നശിപ്പിക്കല്‍,കവര്‍ച്ച എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയത്.2021 ജനുവരി 14 നായിരുന്നു ശാന്തകുമാരിയെ പ്രതികള്‍ അതിക്രൂരമായി കൊലപ്പെടുത്തിയത്.
ഒറ്റയ്ക്ക് താമസിച്ചിരുന്ന വിധവയായ ശാന്തകുമാരിയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്യാന്‍ അയല്‍വീട്ടില്‍ വാടകക്കാരായി വന്ന പ്രതികള്‍ ഗൂഡാലോചന നടത്തുകയും കൃത്യം ആസൂത്രണംചെയ്ത് നടപ്പിലാക്കുകയായിരുന്നു. . അതിനുശേഷം മൃതദേഹം തട്ടിന്‍ പുറത്തെ ആസ്ബസ്റ്റോസ് മേല്‍ക്കൂരയ്ക്കും തട്ടിനും ഇടയിലുള്ള സ്ഥലത്തു ഞെരുക്കി ഒളിപ്പിച്ചുവച്ചു.
34 സാക്ഷികളെയാണ് ശാന്തകുമാരി വധക്കേസില്‍ പ്രോസിക്യൂഷന്‍ വിസ്തരിച്ചത്. 61 രേഖകളും 34 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കി. അതേസമയം കേരളത്തിലെ കുറ്റവാളികളുടെ ചരിത്രത്തിൽ പുതു റെക്കോർഡ് ആണ് ഷാരോൺ രാജ് കൊലക്കേസിന്റെ വിധിയോടെ ഗ്രീഷ്മയ്ക്ക് ലഭിച്ചത്.
ഗ്രീഷ്മയെ മരണം വരെ തൂക്കികൊല്ലാനാണ് കോടതി വിധിച്ചത്. കേരളത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ കുറ്റവാളിയാണ് 24 വയസുള്ള ഗ്രീഷ്‌മ. വിധി വായിക്കുമ്പോൾ കോടതി മുറിയിൽ നിർവികാരയായി നിൽക്കുകയായിരുന്നു ഗ്രീഷ്മ.























