നൈജീരിയയിലെ ഐഎസ് കേന്ദ്രങ്ങൾക്ക് നേരെ ക്രിസ്‌മസ് ദിനത്തിൽ കനത്ത ആക്രമണം നടത്തി യുഎസ്. നൈജീരിയയിൽ ക്രിസ്ത്യൻ വിഭാഗങ്ങളെ ലക്ഷ്യമിട്ട് ഇസ്ലാമിക് സ്റ്റേറ്റ് (ISIS) നടത്തുന്ന കൊലപാതകങ്ങൾക്കും പീഡനങ്ങൾക്കും തിരിച്ചടിയായി യുഎസ് സൈന്യം വ്യോമാക്രമണം നടത്തിയതെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. കൊല്ലപ്പെട്ടവർക്ക് ക്രിസ്മസ് ആശംസകൾ നേർന്ന് അദ്ദേഹം വിവാദം സൃഷ്ടിക്കുകയും ചെയ്‌തു. കൊല്ലപ്പെട്ടവരിൽ സാധാരണക്കാരുമുണ്ടോ എന്നടക്കമുള്ള പ്രാഥമിക വിവരങ്ങൾ പുറത്തുവരും മുമ്പാണ് ട്രംപ് പ്രതികരിച്ചത്.
നൈജീരിയൻ സർക്കാരിൻ്റെ അറിവോടെയായിരുന്നു വടക്കുപടിഞ്ഞാറൻ നൈജീരിയയിൽ ആക്രമണം നടത്തിയതെന്ന് യുഎസ് ആഫ്രിക്ക കമാൻഡ് സ്ഥിരീകരിച്ചു. ഐഎസ് മേഖലയിൽ നിരപരാധികളായ ക്രിസ്ത്യൻ മതവിശ്വാസികളെ ലക്‌ഷ്യം വച്ച് ആക്രമണം നടത്തുന്നു എന്ന ആരോപണം ട്രംപ് മുമ്പും ഉന്നയിച്ചിട്ടുണ്ട്. അതിക്രമങ്ങൾ നിർത്തലാക്കിയില്ലെങ്കിൽ കനത്ത വില നൽകേണ്ടി വരുമെന്ന് മുന്നറിയിപ്പും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഭീകരവാദ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയത്.
ട്രൂത്ത് സോഷ്യലിലൂടെയാണ് ആക്രമണം നടത്തിയ വിവരം ട്രംപ് അറിയിച്ചത്. അതേസമയം, നാശനഷ്ടങ്ങളെ പറ്റിയോ, എത്രപേർ കൊല്ലപ്പെട്ടെന്നുള്ള കണക്കുകളോ യുഎസ് പുറത്ത് വിട്ടിട്ടില്ല. ആക്രമണത്തിൽ സാധാരണക്കാർ കൊല്ലപ്പെടാനുള്ള സാധ്യതയും അന്താരാഷ്ട്ര മാധ്യമങ്ങൾ തള്ളിക്കളയുന്നില്ല.























