ഇറാനുമായുള്ള യുദ്ധം ആറാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ, ലോകത്തെ വിറപ്പിക്കുന്ന ‘ഡൂംസ്ഡേ’ മിസൈൽ വിജയകരമായി പരീക്ഷിച്ച് അമേരിക്ക. ആണവ പോർമുനകൾ വഹിക്കാൻ ശേഷിയുള്ള തങ്ങളുടെ ഏറ്റവും മാരകമായ മിനിറ്റ്മാൻ-3 (Minuteman-III) എന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് കാലിഫോർണിയയിലെ വാൻഡൻബർഗ് സ്പേസ് ഫോഴ്സ് ബേസിൽ നിന്നും ചൊവ്വാഴ്ച രാത്രി വിക്ഷേപിച്ചത്. യുഎസ് എയർഫോഴ്സ് ഗ്ലോബൽ സ്‌ട്രൈക്ക് കമാൻഡ് നടത്തിയ ഈ പരീക്ഷണം പസഫിക് സമുദ്രത്തിലെ ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിച്ചതായാണ് റിപ്പോർട്ടുകൾ.
രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിരോഷിമയിൽ പ്രയോഗിച്ച ആറ്റംബോംബിനേക്കാൾ 20 മടങ്ങ് പ്രഹരശേഷിയുള്ള ആണവ പോർമുനകൾ വഹിക്കാൻ ഈ മിസൈലിന് ശേഷിയുണ്ട്. മണിക്കൂറിൽ 24,000 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഇതിന് ലോകത്തിന്റെ ഏത് കോണിലുമുള്ള ലക്ഷ്യസ്ഥാനങ്ങളിൽ മിനിറ്റുകൾക്കുള്ളിൽ എത്തിച്ചേരാനാകും. ഏകദേശം 10,000 കിലോമീറ്റർ ദൂരപരിധിയുള്ള മിനിറ്റ്മാൻ-3, അമേരിക്കയുടെ ആണവ പ്രതിരോധ വ്യൂഹത്തിന്റെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിൽ നിർണ്ണായകമാണ്.
‘ജി.ടി-255’ എന്ന് പേരിട്ടിരിക്കുന്ന ഈ വിക്ഷേപണം രാജ്യത്തിന്റെ സൈനിക സന്നദ്ധത പരിശോധിക്കാനുള്ള പതിവ് വിലയിരുത്തലിന്റെ ഭാഗമാണെന്ന് യുഎസ് സ്പേസ് ഫോഴ്സ് അറിയിച്ചു. നിലവിലെ മിഡിൽ ഈസ്റ്റ് സംഘർഷവുമായി ഈ പരീക്ഷണത്തിന് നേരിട്ട് ബന്ധമില്ലെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും, ഇറാനുമായുള്ള യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിൽ ഇത്തരമൊരു പരീക്ഷണം വലിയ പ്രാധാന്യത്തോടെയാണ് ലോകരാജ്യങ്ങൾ കാണുന്നത്. അമേരിക്കയുടെ ആണവ സന്നദ്ധതയുടെ നിലവാരം പരിശോധിക്കാനാണ് ഈ പരീക്ഷണം പ്രധാനമായും സഹായിച്ചത്.
മിസൈൽ സംവിധാനത്തിന്റെ വിവിധ ഭാഗങ്ങളുടെ പ്രവർത്തനം വിലയിരുത്താനും സൈന്യത്തിന്റെ ആത്മവിശ്വാസം ഉറപ്പുവരുത്താനും ഈ പരീക്ഷണം സഹായിച്ചുവെന്ന് ലെഫ്റ്റനന്റ് കേണൽ കാരി റേ പറഞ്ഞു.























