വെള്ളപ്പൊക്കത്തിൽ തകർന്ന ധരാലിയിലെ പർവതഗ്രാമത്തിൽ നിന്ന് ബുധനാഴ്‌ച ഒരു മൃതദേഹം കണ്ടെത്തുകയും 150 പേരെ രക്ഷപ്പെടുത്തുകയും ചെയ്‌തു. വലിയ വെല്ലുവിളികൾക്ക് ഇടയിലും കാണാതായവർക്കുള്ള തിരച്ചിൽ തുടർന്നു. അതിലൊന്നാണ് തടസമാകുന്നത് നിർത്താതെയുള്ള മഴയാണ്.
കാണാതായവരിൽ കേരളം സ്വദേശികളായ 28 അംഗ വിനോദസഞ്ചാര സംഘവും ഉൾപ്പെടുന്നു. ചൊവ്വാഴ്‌ചയുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിൽ ധരാളിയിലേക്കുള്ള പ്രധാന റോഡുകൾ മണ്ണിടിച്ചിലിൽ തടസപ്പെട്ടു. ഡസൻ കണക്കിന് ആളുകൾ കുടുങ്ങി കിടക്കുകയും നിരവധി വീടുകളും കാറുകളും ഒഴുകിപ്പോവുകയും ചെയ്‌തു. സമീപത്തുള്ള ഹർസിലിലെ ക്യാമ്പിൽ നിന്നുള്ള പതിനൊന്ന് സൈനികരെയും കാണാതായവരിൽ ഉൾപ്പെടുന്നു.
35 വയസുള്ള ആകാശ് പൻവാറിൻ്റെതാണ് മൃതദേഹം എന്ന് ഉത്തരകാശി ദുരന്ത നിയന്ത്രണ വിഭാഗം അറിയിച്ചു. “അന്ന് രാവിലെ 8.30 -ഓടെ ഉത്തരകാശിയിൽ നിന്ന് ഗംഗോത്രിയിലേക്ക് പോകുകയാണെന്ന് അവർ പറഞ്ഞു. ആ വഴിയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. അവർ പോയതിനുശേഷം ഞങ്ങൾക്ക് അവരുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല,” -കാണാതായവരിൽ ഒരാളുടെ ബന്ധു പറഞ്ഞു.
മേഘ വിസ്ഫോടനത്തെ തുടർന്നുണ്ടായ ദുരന്തത്തിൽ നാല് പേർ മരിച്ചതായി സംശയിക്കുന്നു. ധരാലിയുടെ പകുതിയോളം ഭാഗമെങ്കിലും ചെളി, അവശിഷ്‌ടങ്ങൾ, വെള്ളം എന്നിവയാൽ നിറഞ്ഞ് അതിവേഗം ഒഴുകുന്ന ചെളിയിൽ മുങ്ങിപ്പോയി.
ഗംഗാനദി ഉത്ഭവിക്കുന്ന ഗംഗോത്രിയിലേക്കുള്ള വഴിയിലെ പ്രധാന ഇടത്താവളമാണ് ഈ ഗ്രാമം. നിരവധി ഹോട്ടലുകളും ഹോം സ്റ്റേകളും ഇവിടെയുണ്ട്. ചൊവാഴ്‌ച ഉച്ചയ്ക്ക് രണ്ട് മണി മുതൽ തൻ്റെ സഹോദരനെയും കുടുംബത്തെയും ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്ന് ഒരാൾ പിടിഐയോട് പറഞ്ഞു.
എൻഡിആർഎഫ് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ (ഡിഐജി) ഓപ്പറേഷൻസിലെ മൊഹ്‌സെൻ ഷഹേദിയുടെ അഭിപ്രായത്തിൽ, ഫെഡറൽ കണ്ടിജൻസി ഫോഴ്‌സിൻ്റെ മൂന്ന് ടീമുകൾ ധരാലിയിലേക്ക് പോകുന്നുണ്ടെങ്കിലും തുടർച്ചയായ മണ്ണിടിച്ചിൽ ഋഷികേശ്- ഉത്തരകാശി ഹൈവേ തടസപ്പെടുത്തിയതിനാൽ അവിടെ എത്താൻ കഴിഞ്ഞില്ല.
ഡെറാഡൂണിൽ നിന്ന് ഏകദേശം 140 കിലോമീറ്റർ അകലെയാണ് ധരാലി. സാധാരണയായി അഞ്ച് മണിക്കൂർ ഡ്രൈവ് ചെയ്‌താൽ എത്താം.
ഗംഗോത്രി ദേശീയപാതയിലെ ഗംഗ്നാനിയിൽ ലിമാച്ച നദിക്ക് കുറുകെ നിർമ്മിച്ച ഒരു പാലം വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോവുകയും രക്ഷാപ്രവർത്തകരുടെ ഒരു സംഘം ധരലിയിലേക്കുള്ള വഴിയിൽ കുടുങ്ങിപ്പോകുകയും ചെയ്‌തു.
രക്ഷാപ്രവർത്തകർ ധരാലിയിലേക്ക് എത്താൻ പാടുപെടുന്ന സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും കേന്ദ്രത്തിൻ്റെ സഹായം ഉറപ്പുനൽകുകയും ചെയ്‌തു.
100-ലധികം ഐടിബിപി, ബിആർഒ, എസ്.ഡി.ആർഎഫ് ഉദ്യോഗസ്ഥർ സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഇനിയും നിരവധി പേർ ഉടൻ തന്നെ രക്ഷാപ്രവർത്തനങ്ങളിൽ പങ്കുചേരുമെന്നും ആഭ്യന്തര സെക്രട്ടറി ശൈലേഷ് ബാഗൗലി പറഞ്ഞു.
കുടുങ്ങി കിടക്കുന്നവരെ തിരയുന്നതിനായി ഇന്ത്യൻ സൈന്യം അവരുടെ എംഐ- 17, ചിനൂക്ക് ഹെലികോപ്റ്ററുകൾ സജ്ജമായി വച്ചിട്ടുണ്ട്. കാലാവസ്ഥ അനുകൂലമായതിന് ശേഷം മാത്രമേ അവ പറന്നുയരുകയുള്ളൂ.
കുറഞ്ഞത് 60 പേരെയെങ്കിലും കാണാതായിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാൽ ദുരന്തം നടക്കുമ്പോൾ ധരാലി ഗ്രാമത്തിലെ ഹർ ദൂദ് മേളയ്ക്കായി പലരും ഒത്തുകൂടിയതിനാൽ എണ്ണം കൂടുതലായിരിക്കാൻ സാധ്യതയുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
14 രാജ് റിഫിൻ്റെ കമാൻഡിംഗ് ഓഫീസറായ കേണൽ ഹർഷവർദ്ധൻ 150 പേരടങ്ങുന്ന ഒരു സംഘത്തോടൊപ്പം ദുരിതാശ്വാസ, രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
സൈനികരെ കാണാതാവുകയും അവരുടെ താവളം നഷ്‌ടപ്പെടുകയും ചെയ്‌തിട്ടും ടീം പൂർണ ധൈര്യത്തോടെയും ദൃഢ നിശ്ചയത്തോടെയും പ്രവർത്തിക്കുന്നുണ്ടെന്ന് പ്രതിരോധ വക്താവ് ലെഫ്റ്റനന്റ് കേണൽ മനീഷ് ശ്രീവാസ്‌തവ പറഞ്ഞു.
ഉത്തരാഖണ്ഡിലെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ പെയ്യുന്നു, നിരവധി നദികൾ കരകവിഞ്ഞൊഴുകുന്നു. രുദ്രപ്രയാഗിലെ മന്ദാകിനി, ഹരിദ്വാറിലെ ബൻഗംഗ, ദേവപ്രയാഗിലെ ഭാഗീരഥി തുടങ്ങിയ പ്രധാന നദികൾ അപകട രേഖക്ക് മുകളിലാണ് ഒഴുകുന്നതെന്ന് കേന്ദ്ര ജല കമ്മീഷൻ ഒരു ബുള്ളറ്റിനിൽ അറിയിച്ചു.
ചൊവ്വാഴ്‌ച വൈകുന്നേരം രാജാജി ടൈഗർ റിസർവിലെ മോത്തിച്ചൂർ റേഞ്ചിലൂടെ കടന്നുപോകുന്ന റെയിൽവേ ട്രാക്കിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ഹരിദ്വാറിൽ നിന്ന് ഋഷികേശ്, ഡെറാഡൂൺ എന്നിവിടങ്ങളിലേക്കുള്ള ട്രെയിനുകളുടെ ഗതാഗതം സ്‌തംഭിച്ചു. യാത്രക്കാർക്കായി ഹരിദ്വാർ റെയിൽവേ സ്റ്റേഷനിൽ ഒരു ഹെൽപ്പ് ഡിസ്‌ക് ആരംഭിച്ചിട്ടുണ്ട്.























