പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. സ്ഥിതി വഷളായി കൊണ്ടിരിക്കുന്നു. ഇന്ത്യയുടെ വ്യാപാര, ഊർജ്ജ വിതരണ ശൃംഖലകൾ സംഘർഷ മേഖലകളിലൂടെ കടന്നുപോകുന്നുണ്ട്. ഈ മേഖലയിലെ തടസങ്ങൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയിൽ അറിയിച്ചു.
വ്യാപാര, കപ്പൽ ഗതാഗതത്തിന് നേരെയുള്ള ആക്രമണങ്ങളെ ഇന്ത്യ ശക്തമായി എതിർക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ആക്രമണങ്ങളിൽ ഇന്ത്യൻ പൗരന്മാർക്ക് ജീവൻ നഷ്‌ടപ്പെടുകയോ കാണാതാവുകയോ ചെയ്‌തിട്ടുണ്ട്. സംഘർഷം എത്രയും വേഗം അവസാനിപ്പിക്കണം. നിരവധി ജീവനുകൾ നഷ്‌ടപ്പെട്ടു. ദുഃഖം രേഖപ്പെടുത്തുന്നു എന്ന് വിദേശകാര്യ മന്ത്രാലയം.
ദുരിതബാധിത രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളും കോൺസുലേറ്റുകളും ഇന്ത്യൻ പൗരന്മാരുമായും സംഘടനകളുമായും ബന്ധപ്പെടുന്നുണ്ട്. കുടുങ്ങി കിടക്കുന്നവർക്ക് സാധ്യമായ എല്ലാ സഹായവും നൽകിയിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കുന്നതിൽ എംബസികളും കോൺസുലേറ്റുകളും ഇടപെടുന്നു.
നിലവിലെ സംഭവ വികാസങ്ങളെ കേന്ദ്രസര്‍ക്കാര്‍ സൂക്ഷ്‌മമായി നിരീക്ഷിച്ചു വരികയാണ്. പ്രധാനമന്ത്രിയും വിദേശ കാര്യമന്ത്രിയും വിവിധ ലോക നേതാക്കളുമായി ചർച്ച നടത്തുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയിൽ അറിയിച്ചു.























