വയനാട് ജില്ലയിലെ ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ മരണസംഖ്യ വീണ്ടും ഉയരുന്നു. ഇതുവരെ 24 പേർ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം വന്നു. മേപ്പാടിയിൽ മാത്രം 18 പേർ മരിച്ചു. വയനാട്ടിൽ രക്ഷാപ്രവർത്തനത്തിനായി വ്യോമ- കര- സേനകൾ എത്തിയിട്ടുണ്ട് .
സ്വകാര്യ ആശുപത്രികളിൽ അഞ്ച് മൃതദേഹങ്ങളാണുള്ളത്. ധാരാളം പേർ മണ്ണിനടിയിൽ കുടുങ്ങികിടക്കുന്നുണ്ട്. 70 ലധികം ആളുകൾ പരിക്കേറ്റ് ചികിത്സ തേടിയിട്ടുണ്ട്. ഇവരിൽ 3 കുട്ടികളും ഉൾപ്പെടുന്നുണ്ട്. രക്ഷാ പ്രവർത്തനം അതീവ ദുഷ്കരമായി തുടരുകയാണെന്ന് ദൗത്യ സംഘം വ്യക്തമാക്കി.
അതേസമയം, പോലീസിൻ്റെ ഡ്രോണുകൾ വിന്യസിച്ച് വയനാട്ടിലെ ഉരുൾപൊട്ടൽ പ്രദേശത്ത് തിരിച്ചിൽ നടത്താൻ മുഖ്യമന്ത്രി നിർദേശം നൽകി. രക്ഷാപ്രവർത്തനത്തിന് ഡോഗ് സ്ക്വാഡും രംഗത്തിറങ്ങും. ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി സൈന്യത്തിന്റെ എഞ്ചിനീയറിംഗ് ഗ്രൂപ്പും അടിയന്തരമായി വയനാട്ടിലെത്തും.
ഇതിനിടെ മുണ്ടക്കൈ ഉരുൾപൊട്ടലിൽ കുത്തിയൊലിച്ച മലവെള്ളപ്പാച്ചിലിനിടയിൽ പെട്ട് മണിക്കൂറുകളായി ചെളിയിൽ പുതുഞ്ഞു കിടക്കുന്ന ആളെ രക്ഷാസംഘം രക്ഷിച്ചു.
കഴിഞ്ഞ ആറു മണിക്കൂറുകളായി ശരീരത്തിൻറെ പകുതിയോളം ചെളിയിൽ പുതഞ്ഞു കിടക്കുന്ന നിലയിലാണ് ഇദ്ദേഹം ഉണ്ടായിരുന്നത്.
വയനാട് ഉരുൾപൊട്ടലിൽ അഗാധമായ ദുഃഖം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി . രക്ഷാപ്രവർത്തനത്തിന് എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50000 രൂപയും പ്രഖ്യാപിച്ചു. പിഎംഎന്‍ആര്‍എഫില്‍ നിന്നാണ് സഹായം പ്രഖ്യാപിച്ചത്.കേന്ദ്രത്തിൻ്റെ എല്ലാ സഹായവുമുണ്ടാകുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.























