വിശാലമായ ഈ പ്രപഞ്ചത്തിൽ നമ്മെപ്പോലെ ബുദ്ധിയുള്ള മറ്റ് ജീവികൾ എവിടെയെങ്കിലും ജീവിക്കുന്നുണ്ടോ? പതിറ്റാണ്ടുകളായി മനുഷ്യൻ ചോദിച്ചുകൊണ്ടിരിക്കുന്ന, ശാസ്ത്രലോകം ഉത്തരം തിരഞ്ഞുകൊണ്ടിരിക്കുന്ന വലിയൊരു ചോദ്യമാണിത്. എന്നാൽ, അങ്ങനെയൊരു അന്യഗ്രഹജീവി ലോകത്ത് നിന്ന് നാളെ രാവിലെ ഭൂമിയിലേക്ക് ഒരു റേഡിയോ സിഗ്നൽ വന്നാലോ? ആ വാർത്ത നമ്മൾ എങ്ങനെയാകും അറിയുക?
സോഷ്യൽ മീഡിയയും തത്സമയ വാർത്താ ചാനലുകളും എ.ഐ ഡീപ്ഫേക്കുകളും ഭരിക്കുന്ന ഇന്നത്തെ കാലത്ത്, അത്തരമൊരു വാർത്ത നിമിഷങ്ങൾക്കകം ലോകത്ത് വലിയ പരിഭ്രാന്തിയും തെറ്റായ വിവരങ്ങളും പ്രചരിക്കാൻ കാരണമായേക്കാം.
ഈയൊരു ഡിജിറ്റൽ വെല്ലുവിളി മുന്നിൽക്കണ്ട്, അന്യഗ്രഹ സിഗ്നലുകൾ ലഭിച്ചാൽ അത് എങ്ങനെ ലോകത്തോട് പ്രഖ്യാപിക്കണം എന്നതിനെക്കുറിച്ച് കൃത്യമായ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിരിക്കുകയാണ് ഇന്റർനാഷണൽ അക്കാദമി ഓഫ് എയറോനോട്ടിക്സ് .
ഏകദേശം 15 വർഷം മുമ്പ് രൂപപ്പെടുത്തിയ പഴയ പ്രോട്ടോക്കോളുകൾക്ക് പകരമായാണ് ഐ.എ.എ. ഇപ്പോൾ പുതിയ നിയമങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. അന്യഗ്രഹജീവികളെ കണ്ടെത്തിയെന്ന തരത്തിലുള്ള വ്യാജ വാർത്തകളോ കിംവദന്തികളോ പ്രചരിക്കുന്നത് തടയുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
എന്നാൽ , അന്യഗ്രഹജീവികളിൽ നിന്ന് ഇതുവരെ സ്ഥിരീകരിച്ച ഒരു സിഗ്നലും ലഭിച്ചിട്ടില്ലെന്ന് ശാസ്ത്രജ്ഞർ വീണ്ടും ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്. ഭാവിയിൽ എപ്പോഴെങ്കിലും അത്തരമൊരു സാഹചര്യം ഉണ്ടായാൽ അതിനെ ശാസ്ത്രീയമായി എങ്ങനെ നേരിടണം എന്നതിനായുള്ള മുൻകൂർ മുൻകരുതൽ പദ്ധതി മാത്രമാണിത്. സംശയാസ്പദമായ ഏതെങ്കിലും തരം തരംഗങ്ങൾ ബഹിരാകാശത്ത് നിന്ന് ലഭിച്ചാൽ, അത് പരസ്യമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് കർശനമായ ചില ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാക്കണമെന്ന് പുതിയ ചട്ടങ്ങൾ വ്യക്തമാക്കുന്നു.
പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ഒരു സിഗ്നൽ ലഭിച്ചാലുടൻ അത് മാധ്യമങ്ങളിലൂടെ വിളംബരം ചെയ്യാൻ കഴിയില്ല. അതിനായി ചില ഘട്ടങ്ങളുണ്ട്. ലഭിക്കുന്ന സിഗ്നലുകൾ അന്യഗ്രഹ ജീവികളിൽ നിന്നുള്ളതാണെന്ന് ഉറപ്പാക്കാൻ ഒന്നിലധികം സ്വതന്ത്ര ശാസ്ത്രജ്ഞരുടെ സംഘങ്ങൾ അത് വിശദമായി പരിശോധിച്ച് സ്ഥിരീകരിക്കണം. ഈ ഗവേഷണവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഡാറ്റയും ആഗോള ശാസ്ത്ര സമൂഹവുമായി സുതാര്യമായി പങ്കുവെക്കേണ്ടതുണ്ട്.
ഈ പ്രക്രിയയ്ക്കിടയിൽ ഉൾപ്പെട്ടിരിക്കുന്ന ശാസ്ത്രജ്ഞർക്ക് മാധ്യമങ്ങളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും കടുത്ത സമ്മർദ്ദവും പീഡനവും നേരിടേണ്ടി വന്നേക്കാം. അതിനാൽ അവർക്ക് പൂർണ്ണമായ സംരക്ഷണം നൽകണമെന്നും ഈ ഗൈഡ്‌ലൈൻ ശുപാർശ ചെയ്യുന്നു.
‘സെർച്ച് ഫോർ എക്സ്ട്രാ ടെറസ്ട്രിയൽ ഇന്റലിജൻസ്’ (SETI) പോലുള്ള ആഗോള സംഘടനകൾ കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി അന്യഗ്രഹ സിഗ്നലുകൾക്കായി ആകാശത്തേക്ക് കണ്ണുനട്ടിരിക്കുകയാണ്. 1977-ൽ ലഭിച്ച പ്രശസ്തമായ “വൗ! സിഗ്നൽ” ഇപ്പോഴും ശാസ്ത്രലോകത്തിന് മുന്നിൽ ഒരു വലിയ രഹസ്യമായി തുടരുന്നു.
സാധാരണ ജ്യോതിശാസ്ത്ര ഗവേഷണങ്ങൾക്കിടയിലും ഇത്തരം അജ്ഞാത സിഗ്നലുകൾ ഇടയ്ക്കിടെ ശാസ്ത്രജ്ഞരുടെ ശ്രദ്ധയിൽപ്പെടാറുണ്ട്. അതുകൊണ്ടുതന്നെ, കേവലം കിംവദന്തികൾക്ക് വഴിപ്പെടാതെ, തികച്ചും സ്ഥിരീകരിച്ച ശാസ്ത്രീയ വസ്തുതകൾ മാത്രം ലോകത്തെ അറിയിക്കുക എന്ന ദൗത്യവുമായാണ് ശാസ്ത്രലോകം ഈ പുതിയ ‘സ്പേസ് പ്രോട്ടോക്കോൾ’ അഥവാ ചട്ടക്കൂട് അടിയന്തിരമായി പരിഷ്കരിച്ചിരിക്കുന്നത്.



