ഏതാനും നാളുകളായി കേരളത്തിനെ മുൾമുനയിൽ നിർത്തിയ വിഴിഞ്ഞം സമരം പിൻവലിച്ചു. സമരസമിതി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെയാണ് സമരം അവസാനിപ്പിക്കാൻ തീരുമാനമായത്. സമരം തീർക്കാൻ വിട്ടുവീഴ്ച ചെയ്തെന്ന് സമരസമിതി വ്യക്തമാക്കി. സമരം താത്കാലികമായി നിർത്തുന്നുവെന്നാണ് സമരസമിതി അറിയിച്ചത്.
അതേസമയം ഇപ്പോൾ നടക്കുന്ന തുറമുഖ നിർമാണം നിർത്തില്ലെന്ന് സർക്കാർ സമരക്കാരെ അറിയിച്ചു. വാടക പൂർണ്ണമായും സർക്കാർ നൽകും, ജോലിക്ക് പോവാനാവാത്ത ദിവസം നഷ്ടപരിഹാരം സർക്കാർ നൽകാനും ധാരണയായി.
അദാനി ഗ്രൂപ്പിന്റെ ഫണ്ടിൽ നിന്നും 2500 രൂപ തരാം എന്ന സർക്കാർ വാഗ്ദാനം വേണ്ടെന്ന് വെച്ചു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മോണിറ്ററിംഗ് കമ്മിറ്റി ഉണ്ടാക്കും. സർക്കാർ ഉറപ്പുപാലിക്കുന്നുണ്ടോ എന്ന് മോണിറ്ററിംഗ് കമ്മിറ്റി നിരീക്ഷിക്കുമെന്നും ലത്തീൻ സഭ അറിയിച്ചു.മന്ത്രിസഭ ഉപസമിതിയും സമരക്കാരുമായുള്ള ചർച്ചയ്ക്ക് പിന്നാലെയായിരുന്നു സമരസമിതി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‍ച്ച നടത്തിയത്.























