ഇറാൻ്റെ ആണവ കേന്ദ്രങ്ങൾ അമേരിക്ക ലക്ഷ്യമിട്ടിട്ടും, ടെഹ്‌റാൻ്റെ രക്ഷക്ക് നേരിട്ട് എത്തുന്നതിന് പകരം മോസ്കോ എന്തുകൊണ്ടാണ് മാറി നിൽക്കുന്നതെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ വിശദീകരിച്ചു.
റഷ്യയും ഇറാനും പതിറ്റാണ്ടുകളായി അടുത്ത ബന്ധത്തിൽ ആണെങ്കിലും, ഇസ്രായേലിൽ റഷ്യൻ സംസാരിക്കുന്ന ധാരാളം ആളുകൾ താമസിക്കുന്നതിനാൽ സംഘർഷത്തിൽ നിഷ്‌പക്ഷത പാലിക്കാൻ ശ്രമിക്കുകയാണെന്ന് പുടിൻ പറഞ്ഞു.
സെന്റ് പീറ്റേഴ്‌സ്ബർഗിൽ നടന്ന ഒരു അന്താരാഷ്ട്ര സാമ്പത്തിക ഫോറത്തിൽ പുടിൻ പറഞ്ഞു, “മുൻ സോവിയറ്റ് യൂണിയനിൽ നിന്നും റഷ്യൻ ഫെഡറേഷനിൽ നിന്നുമുള്ള ഏകദേശം രണ്ട് ദശലക്ഷം ആളുകൾ ഇസ്രായേലിൽ താമസിക്കുന്നു എന്ന വസ്‌തുതയിലേക്ക് ഞാൻ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു. ഇന്ന് അത് ഏതാണ്ട് റഷ്യൻ സംസാരിക്കുന്ന ഒരു രാജ്യമാണ്. തീർച്ചയായും, റഷ്യയുടെ സമകാലിക ചരിത്രത്തിൽ ഞങ്ങൾ ഇത് എല്ലായ്‌പ്പോഴും കണക്കിലെടുക്കുന്നു.”
സഖ്യ കക്ഷികളോടുള്ള റഷ്യയുടെ വിശ്വസ്‌തതയെ ചോദ്യം ചെയ്‌ത വിമർശകരെയും പുടിൻ തള്ളിക്കളഞ്ഞു. അവരെ “പ്രകോപനക്കാർ” എന്ന് വിളിച്ച അദ്ദേഹം അറബ് രാജ്യങ്ങളുമായും ഇസ്ലാമിക രാജ്യങ്ങളുമായും റഷ്യയുടെ ബന്ധം വളരെക്കാലമായി സൗഹൃദപരമാണെന്നും റഷ്യയുടെ ജനസംഖ്യയുടെ 15 ശതമാനം മുസ്ലീങ്ങൾ ആണെന്നും ഊന്നിപ്പറഞ്ഞു.
ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ- ഓപ്പറേഷനിൽ (ഒഐസി) റഷ്യ ഒരു നിരീക്ഷക രാജ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാൻ്റെ പ്രധാന സൈനിക കേന്ദ്രങ്ങളായ ഫോർഡോ, നതാൻസ്, ഇസ്ഫാഹാൻ എന്നിവിടങ്ങളിൽ ആക്രമണം നടത്തി 14,000 കിലോഗ്രാം ബങ്കർ- ബസ്റ്റർ ബോംബുകൾ അയച്ചതിനും ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ നടത്തിയതിനും ശേഷമാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ വന്നത് .
ആക്രമണങ്ങളെ “അതിശയകരമായ സൈനിക വിജയം” എന്ന് ട്രംപ് പ്രശംസിക്കുകയും ഇറാൻ്റെ പ്രധാന ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങൾ “പൂർണ്ണമായും നശിപ്പിക്കപ്പെട്ടു” എന്ന് അവകാശപ്പെടുകയും ചെയ്‌തു.
പ്രതികാരമായി ഇറാൻ ഇസ്രായേലിന് എതിരെ നിരവധി മിസൈലുകൾ വിക്ഷേപിച്ചു. തിരിച്ചടിക്കുന്നതുവരെ സമാധാന ചർച്ചകളിലേക്കോ നയതന്ത്രത്തിലേക്കോ രാജ്യം മടങ്ങില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഖ്ചി പറഞ്ഞു. ഇറാൻ ഇതിനകം തന്നെ ചർച്ചാ മേശയിലുണ്ടെന്നും ചർച്ചകൾ “പൊട്ടിത്തെറിപ്പിച്ചത്” യുഎസും ഇസ്രായേലുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനും ഇസ്രായേലും തമ്മിലുള്ള വെടിനിർത്തൽ കരാറിൽ മധ്യസ്ഥത വഹിക്കാൻ പുടിൻ നേരത്തെ വാഗ്ദാനം ചെയ്‌തിരുന്നു.
“എനിക്ക് ഒരു ഉപകാരം ചെയ്യൂ, നിങ്ങളുടെ സ്വന്തം മധ്യസ്ഥത വഹിക്കൂ. ആദ്യം നമുക്ക് റഷ്യയിൽ മധ്യസ്ഥത വഹിക്കാം. ഇതിനെ കുറിച്ച് നിങ്ങൾക്ക് പിന്നീട് വിഷമിക്കാം.” -യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ വാഗ്ദാനം നിരസിച്ചു.
വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകാം:























