സിപിഎം ബന്ധം ഉപേക്ഷിച്ച് പി. കെ. ശശി ഒറ്റപ്പാലം മണ്ഡലത്തിൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. യുഡിഎഫ് പിന്തുണയോടെ സിപിഎം വിമതരുടെ കൂട്ടായ്മ രൂപീകരിക്കുന്ന പാർട്ടിയുടെ സ്ഥാനാർത്ഥിയായാണ് മത്സരിക്കാനുള്ള നീക്കമെന്ന് സൂചന.
തിരഞ്ഞെടുപ്പിൽ സഹായം തേടി ഒറ്റപ്പാലം മണ്ഡലത്തിലെ യുഡിഎഫ് നേതാക്കളുമായി ശശി ചർച്ച നടത്തിയതായി അറിയുന്നു. ഇതിന് പിന്നാലെ കോൺഗ്രസ്, മുസ്ലീം ലീഗ് നേതാക്കളെയും അദ്ദേഹം സമീപിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.
സിപിഎമ്മിനോട് ദീർഘകാലമായി ഇടഞ്ഞുനിന്നിരുന്ന ശശി യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന സൂചനകൾ മുൻപ് പുറത്തുവന്നിരുന്നു. എന്നാൽ ശശിയുടെ സാധ്യതാപ്രവേശനത്തിനെതിരെ കോൺഗ്രസിനുള്ളിൽ ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തി. ലൈംഗികാതിക്രമ ആരോപണത്തെ തുടർന്നു നേരത്തെ ശശിക്കെതിരെ പ്രതിഷേധിച്ച സാഹചര്യത്തിൽ അദ്ദേഹത്തിനുവേണ്ടി വോട്ട് ചോദിക്കുന്നത് പ്രയാസമാകുമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
ഗുരുതര ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ 2021ലെ തെരഞ്ഞെടുപ്പിൽ സിപിഎം തന്നെ ശശിക്ക് സ്ഥാനാർത്ഥിത്വം നിഷേധിച്ചിരുന്നു. ശശി യുഡിഎഫിൽ എത്തിയാലും ഒറ്റപ്പാലത്ത് സ്ഥാനാർത്ഥിയാക്കരുതെന്ന് ചില കോൺഗ്രസ് നേതാക്കൾ കെപിസിസിയെ അറിയിച്ചതായും വിവരമുണ്ട് . പകരം കോൺഗ്രസ് നേതാവ് ഹരിഗോവിന്ദനെയോ യൂത്ത് കോൺഗ്രസ് നേതാവ് ഒ. കെ. ഫാറൂഖിനെയോ പരിഗണിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.























