ജയിലിൽ നിന്ന് സന്ദേശവുമായി പരിസ്ഥിതി പ്രവർത്തകൻ സോനം വാങ് ചുക്. ലഡാക്കിലെ വെടിവെപ്പിൽ നാലുപേർ കൊല്ലപ്പെട്ടതിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കും വരെ ജയിലിൽ തുടരും. സോനം വാങ് ചുകിൻ്റെ അറസ്റ്റിൽ ഭാര്യ ഗീതാഞ്ജലി ആങ് മോ നൽകിയ ഹേബിയസ് കോർപ്പസ് സുപ്രീം കോടതി തിങ്കളാഴ്‌ച പരിഗണിക്കും. ജസ്റ്റിസ് അരവിന്ദ് കുമാർ, എൻ.വി. അഞ്ജരിയയും എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കുക.
ലഡാക്കിൽ നടന്ന പ്രക്ഷോഭത്തിൽ 70 പേരെയാണ് കസ്റ്റഡിയിലെടുത്തത്. ഇതിൽ 30 പേരെ ഇതിനോടകം വിട്ടയച്ചതായി ലഡാക്ക് ഭരണകൂടം വ്യക്തമാക്കി. ലഡാക്ക് പ്രക്ഷോഭത്തിന് പിന്നാലെ ജോധ്പൂർ ജയിലിൽ കഴിയുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ് ചുക്കിൻ്റെ സന്ദേശം ലീഗൽ ടീമാണ് പുറത്തുവിട്ടത്. ശാരീരികമായും മാനസികമായും താൻ സുഖമായിരിക്കുന്നു. വെടിവെപ്പിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനം. ജുഡീഷ്യൽ അന്വേഷണം ആരംഭിക്കും വരെയും ജയിലിൽ തുടരും.
കോടതി നടപടികൾ അനുസരിച്ച് ബാക്കിയുള്ള 40 പേരെയും മോചിപ്പിക്കുമെന്ന് ലഡാക്ക് ഭരണകൂടം വ്യക്തമാക്കി.കേന്ദ്രവുമായി നടക്കാനിരുന്ന ചർച്ചകളിൽ നിന്ന് പിന്മാറിയെങ്കിലും സംഘടനകളെ വീണ്ടും ചർച്ചക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ കേന്ദ്രം തുടരുകയാണ്. അതിനിടെ നേപ്പാളിലെ ജെൻ സി പ്രക്ഷോഭം സൂക്ഷ്‌മമായി പഠിക്കാനുള്ള തീരുമാനത്തിലാണ് ഡൽഹി പോലീസ്.























