മധ്യപ്രദേശ് ജബൽപൂരില്‍ 5.2 കിലോഗ്രാം ഭാരമുള്ള കുഞ്ഞിന് ജന്മം നൽകി യുവതി. റാഞ്ചി സ്വദേശി ആനന്ദ് ചോക്സെയുടെ ഭാര്യ ശുഭാംഗിയാണ് സിസേറിയൻ വഴി 5.2 കിലോഗ്രാം ഭാരമുള്ള കുഞ്ഞിന് ജന്മം നൽകിയത്. ഇത് വളരെ അപൂർവമായ സംഭവമാണെന്ന് സർക്കാർ റാണി ദുർഗാവതി ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു.
തങ്ങള്‍ ആദ്യമായാണ് ഇങ്ങനെയൊരു സംഭവത്തിന് സാക്ഷ്യം വഹിക്കുന്നതെന്ന് ഗൈനക്കോളജിസ്റ്റും യൂണിറ്റ് മേധാവിയുമായ ഡോ. ഭാവന മിശ്ര പറഞ്ഞു. “സാധാരണയായി ഇങ്ങനെ ജനിക്കുന്ന കുഞ്ഞുങ്ങളില്‍ പഞ്ചസാരയുടെ അളവിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ 24 മണിക്കൂറും നിരീക്ഷിക്കാറുണ്ട്.
നവജാതശിശുവിനെ എസ്.എൻ.സിയുവിൽ പ്രവേശിപ്പിച്ചു. കുഞ്ഞ് ആരോഗ്യവാനാണ്. ജന്മനാ ഉണ്ടാകുന്ന രോഗങ്ങൾ വരാനുള്ള സാധ്യതയുള്ളത് കൊണ്ട് കുഞ്ഞിനെ നിരീക്ഷിക്കേണ്ടത് ആവശ്യമാണെന്ന് ഡോ. മിശ്ര കൂട്ടിച്ചേർത്തു.
സാധാരണയായി ഒരു നവജാതശിശുവിൻ്റെ ഭാരം 2.7 മുതൽ 3.1 കിലോഗ്രാം വരെയാണ്. എന്നാൽ ഇവിടെ ജനിച്ച കുഞ്ഞിൻ്റെ ഭാരം സാധാരണ ഭാരത്തേക്കാൾ 2 കിലോഗ്രാം കൂടുതലാണ്. അതുകൊണ്ടാണ് ഇത് അപൂർവമായി മാറുന്നത്. ഡോ. മിശ്ര പറഞ്ഞു.
രണ്ട് മാസം മുമ്പ് ഇൻഡോറിൽ 5.4 കിലോഗ്രാം ഭാരമുള്ള ഒരു പെൺകുഞ്ഞ് ജനിച്ചിരുന്നു. അതുപോലെ, 2021ൽ മാണ്ഡ്‌ല ജില്ലയിൽ 5.1 കിലോഗ്രാം ഭാരമുള്ള മറ്റൊരു കുഞ്ഞ് ജനിച്ചിരുന്നു. മാതാപിതാക്കളിലെ പ്രമേഹവും അമിതവണ്ണവും ഇത്തരം പ്രസവങ്ങൾക്ക് കാരണമാകാമെന്ന് ഡോക്ടർമാർ പറയുന്നു. ഇത്രയും ഭാരത്തോടെ ജനിക്കുന്ന കുട്ടികൾക്ക് നല്ല ജീവിതശൈലി, പോഷകാഹാരം, മികച്ച വൈദ്യ പരിചരണം എന്നിവ നല്‍കിയാല്‍ ആരോഗ്യം മെച്ചപ്പെടും.























