| പികെ ശ്രീകാന്ത്
മാതൃഭൂമി ന്യൂസിന്റെ യു.പി റിപ്പോർട്ടർ ഉത്തർപ്രദേശിലെ തദ്ദേശീയ മനുഷ്യരോട് യോഗി ആദിത്യനാഥിന്റെ കേരള വിരുദ്ധ പ്രസ്‌താവനയെ കുറിച്ചുള്ള അഭിപ്രായം ആരായുന്ന വീഡിയോ കണ്ടു. ഭൂരിഭാഗം പേരും കേരളത്തെ ഇഷ്ടപ്പെടുകയും യു. പി കേരളത്തെ പോലെയാകണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്നും പറയുന്നു.ഇവിടെ വിദ്യാഭ്യാസം മോശമാണ്,ജോലിയില്ല,കൂലിയില്ല,വൈദ്യുതി പ്രശ്നം, വിലക്കയറ്റം തുടങ്ങിയ അനേകം പ്രശ്നങ്ങളാണ്.വികസനവും സാമൂഹ്യ ക്ഷേമവും പറഞ്ഞല്ലേ വോട്ട് പിടിക്കേണ്ടത് ഹിന്ദു – മുസ്‌ലീം എന്ന് പറഞ്ഞല്ലല്ലോ,ഇവർക്ക് ഞാൻ ഹിന്ദു അവൻ മുസ്‌ലീം എന്നെ ആവശ്യമുള്ളൂ.
പറയുന്നത് കുറി തൊട്ട ഹിന്ദു മത വിശ്വാസി തന്നെയാണ്. ഇതാണ് ഉത്തർപ്രദേശിലെ തലച്ചോറ് മരവിച്ചു പോയിട്ടില്ലാത്ത മനുഷ്യരുടെ പൊതു സ്ഥിതി. ഉത്തരേന്ത്യയെ കുറിച്ചുള്ള പരിഹാസങ്ങളിൽ വിഷമം തോന്നുന്നത് ഇവരെ ഓർത്തിട്ടാണ്.ആധുനികത തീണ്ടിയിട്ടില്ലാത്ത ജാതി ഹിന്ദുത്വത്തിന്റെ ഖാപ് പഞ്ചായത്തുകളിൽ തലമുറ ജീവിച്ചു തീർക്കേണ്ടി വരുന്നവർ.
യോഗിയെ അനുകൂലിക്കുന്ന ചിലരും വീഡിയോയിലുണ്ട്.യു.പി ബെസ്റ്റാണ്, കാരണമെന്താ ? കാരണം യോഗിജി നുണ പറയില്ല. കേരള വിദ്യാഭ്യാസം നല്ലതായിരിക്കും പക്ഷേ യു.പി അതിലും നല്ലതാ.യു.പി മുഴുവൻ വികസനമാണ്. പോകാൻ ഇറങ്ങുന്ന ക്യാമറമാനോട് ആ മുന്നിലെ പൊട്ടി പൊളിഞ്ഞ റോഡ് കൂടി നിങ്ങൾ വീഡിയോ എടുത്തു അധികാരികളെ കാണിച്ചു അതൊന്ന് നന്നാക്കി തരാൻ പറയുമോ എന്ന്. താജ്മഹലിന് 500 മീറ്ററിനുള്ളിലെ റോഡാണ്.
മറ്റൊരാൾ പറയുന്നു യു.പി ഇലക്ഷനിൽ മോദി ജയിക്കുമെന്ന് !! ഇന്ത്യയിലെവിടെയായാലും ബിജെപിക്ക് ഒറ്റയിനം സ്പെസിമെൻ മാത്രമേയുള്ളൂ.മറുവശത്തുള്ള മനുഷ്യർ ജീവിത പ്രശ്നങ്ങളിലൂന്നിയ രാഷ്ട്രീയം സംസാരിക്കുമ്പോൾ മോദിജി അവതാര പുരുഷൻ,അമിത് ഷാജി ചാണക്യൻ,യോഗിജി വരദാനം എന്നൊക്കെ പറയാൻ മാത്രം വിധിക്കപ്പെട്ടവർ.























