നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരായ ഇഡിയുടെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ഡൽഹി കോടതി പരിഗണിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും രാജിവെക്കണമെന്ന് കോൺഗ്രസ് ബുധനാഴ്‌ച ആവശ്യപ്പെട്ടു.
കോൺഗ്രസ് കേഡർ അസ്വസ്ഥരാണെന്നും “ഏജൻസികളുടെ ദുരുപയോഗത്തിന് എതിരെ” ശക്തി പ്രകടിപ്പിക്കാൻ പോകുകയാണെന്നും അവകാശപ്പെട്ടു കൊണ്ട്, നേതൃത്വത്തിന് എതിരായ “പ്രതികാര രാഷ്ട്രീയം” -തുറന്നുകാട്ടുമെന്ന് പ്രതിപക്ഷ പാർട്ടി പ്രതിജ്ഞയെടുത്തു.
“പാർലമെന്റിനകത്തും പുറത്തും ഞങ്ങൾ അവർക്കെതിരെ പോരാടുന്നത് തുടരും, അവരെ ഒരു പാഠം പഠിപ്പിക്കും,” പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മറ്റ് അഞ്ച് പേർ എന്നിവർക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചുമത്തിയ കള്ളപ്പണം വെളുപ്പിക്കൽ കുറ്റം സ്വീകരിക്കാൻ ഡൽഹി കോടതി ചൊവ്വാഴ്‌ച വിസമ്മതിച്ചു. ഏജൻസിയുടെ അന്വേഷണം ഒരു സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉണ്ടായതെന്നും എഫ്‌ഐആറിൻ്റെ അടിസ്ഥാനത്തിൽ അല്ലെന്നും കോടതി വിധിച്ചു.
“ഈ വിധിക്ക് ശേഷം മോദിയും ഷായും രാജിവെക്കണമെന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നു, കാരണം അത് അവരുടെ മുഖത്തേറ്റ അടി പോലെയാണ്. ഇത്തരത്തിൽ ആളുകളെ ഉപദ്രവിക്കാതിരിക്കാൻ അവർ രാജിവെക്കണം,” പാർട്ടി നേതാക്കളായ കെസി വേണുഗോപാൽ, അഭിഷേക് സിംഗ്വി, ജയറാം രമേശ്, പവൻ ഖേര എന്നിവർക്കൊപ്പം നടന്ന വാർത്താ സമ്മേളനത്തിൽ ഖാർഗെ പറഞ്ഞു.
“അവർ ഇത്തരം കാര്യങ്ങൾ ചെയ്‌താൽ ആളുകൾ അത് സഹിക്കില്ലെന്ന് അവർ അറിയണം,” -അദ്ദേഹം പറഞ്ഞു.
ഉന്നത നേതൃത്വത്തെ അന്വേഷണ ഏജൻസികൾ വിളിപ്പിച്ചപ്പോൾ കോൺഗ്രസ് മാർച്ച് നടത്തി രാഷ്ട്രീയമായി ഈ വിഷയത്തിനെതിരെ പോരാടുകയാണെന്ന് ഖാർഗെ പറഞ്ഞു.
“ഞങ്ങൾ തെരുവുകളിലും, പാർലമെന്റിലും, പുറത്തും പോരാടിക്കൊണ്ടിരിക്കുകയാണ്, അത് തുടർന്നും ചെയ്യുകയും അവരെ ഒരു പാഠം പഠിപ്പിക്കുകയും ചെയ്യും,” അദ്ദേഹം പറഞ്ഞു.
മോദി സർക്കാരിൻ്റെ പ്രതികാര രാഷ്ട്രീയം കോൺഗ്രസ് തുറന്നുകാട്ടുമെന്ന് വേണുഗോപാൽ ഉറപ്പിച്ചു പറഞ്ഞു.
കോൺഗ്രസ് കേഡർ മുഴുവൻ പ്രകോപിതരാണ്, “ഏജൻസികളുടെ ദുരുപയോഗത്തിനെതിരെ” ഇന്ത്യയിലുടനീളം തങ്ങളുടെ ശക്തി പ്രകടിപ്പിക്കും.
നിയമം ശബ്‌ദത്തേക്കാൾ ഉച്ചത്തിൽ സംസാരിച്ചുവെന്ന് സിംഗ്വി പറഞ്ഞു. നാഷണൽ ഹെറാൾഡ് കേസ് രാഷ്ട്രീയ പകപോക്കലിൻ്റെയും പീഡനത്തിൻ്റെയും കഥയാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
വർഷങ്ങളായി രാഷ്ട്രീയ സംഘർഷങ്ങളും നിയമ പോരാട്ടങ്ങളും നിറഞ്ഞ ഒരു കേസിൽ ഉത്തരവ് പുറപ്പെടുവിച്ചു കൊണ്ട്, കള്ളപ്പണം വെളുപ്പിക്കൽ കുറ്റവുമായി ബന്ധപ്പെട്ട ഇഡിയുടെ പ്രോസിക്യൂഷൻ പരാതിയുടെ പരിഗണന “നിയമത്തിൽ അനുവദനീയമല്ല” എന്ന് പ്രത്യേക ജഡ്‌ജി വിശാൽ ഗോഗ്നെ പറഞ്ഞു.
സുബ്രഹ്മണ്യൻ സ്വാമി എന്ന സ്വകാര്യ വ്യക്തിയുടെ പരാതിയെ അടിസ്ഥാനമാക്കിയാണ് ഇഡി പരാതി നൽകിയത്. അല്ലാതെ ഒരു കുറ്റകൃത്യത്തിൻ്റെ എഫ്‌ഐആറിൻ്റെ അടിസ്ഥാനത്തിൽ അല്ലെന്ന് ജഡ്‌ജി പറഞ്ഞു.
ആരോപണങ്ങളുടെ മെറിറ്റുമായി ബന്ധപ്പെട്ട് ഇഡിയും നിർദിഷ്‌ട പ്രതിയും സമർപ്പിച്ച വാദങ്ങൾ തീരുമാനിക്കുന്നത് ഇപ്പോൾ അകാലവും വിവേക ശൂന്യവുമാണെന്ന് കോടതി പറഞ്ഞു. പ്രത്യേകിച്ച് നിയമപരമായ ഒരു പ്രശ്‌നത്തിൽ കുറ്റസമ്മതം നിരസിക്കപ്പെടാൻ സാധ്യതയുള്ളപ്പോൾ.
സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഉൾപ്പെടെയുള്ള നിയമ ഉദ്യോഗസ്ഥരിൽ നിന്ന് അഭിപ്രായം തേടിയ ശേഷം കോടതി ഉത്തരവിനെതിരെ അന്വേഷണ ഏജൻസി അപ്പീൽ നൽകുമെന്ന് ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു.
കോൺഗ്രസ് നേതാക്കളായ സോണിയ, രാഹുൽ ഗാന്ധി, അന്തരിച്ച പാർട്ടി നേതാക്കളായ മോട്ടിലാൽ വോറ, ഓസ്‌കാർ ഫെർണാണ്ടസ്, സുമൻ ദുബെ, സാം പിട്രോഡ, യംഗ് ഇന്ത്യൻ എന്ന സ്വകാര്യ കമ്പനി എന്നിവർക്കെതിരെ ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി ഇഡി കേസെടുത്തു.
നാഷണൽ ഹെറാൾഡ് പത്രം പ്രസിദ്ധീകരിക്കുന്ന അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിൻ്റെ (എജെഎൽ) ഏകദേശം 2,000 കോടി രൂപയുടെ സ്വത്തുക്കൾ അവർ സ്വന്തമാക്കിയതായി ആരോപണമുണ്ട്.
നരേന്ദ്ര മോദി സർക്കാരിൻ്റെ “നിയമ വിരുദ്ധതയും” രാഷ്ട്രീയ പ്രേരിതമായ പ്രോസിക്യൂഷനും പൂർണമായും തുറന്നു കാട്ടപ്പെട്ടിരിക്കുന്നുവെന്ന് ഉത്തരവിനോട് പ്രതികരിച്ചു കൊണ്ട് കോൺഗ്രസ് ചൊവ്വാഴ്‌ച അവകാശപ്പെട്ടു.
കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരായ ഇഡിയുടെ നടപടികൾ “പൂർണമായും നിയമ വിരുദ്ധവും ദുരുപയോഗപരവുമാണ്” -എന്ന് കോടതി കണ്ടെത്തിയതായി കോൺഗ്രസ് പ്രസ്‌താവനയിൽ പറഞ്ഞു. -ഉറവിടം: പിടിഐ























