| ശ്രീകാന്ത് പികെ
പരിയെരും പെരുമാൾ എന്ന സിനിമ അൽപ്പം വൈകിയാണ് ഉദയ നിധി സ്റ്റാലിൻ കണ്ടത്. സിനിമ കണ്ട ശേഷം ഉദയ നിധി സംവിധായകൻ മാരി സെൽവരാജിനെ വിളിച്ച് നിങ്ങളുടെ പടത്തിൽ അഭിനയിക്കാൻ ആഗ്രഹമുണ്ട്, അടുത്ത പടത്തിൽ എന്നെ ഉൾപ്പെടുത്താമോ എന്ന് ചോദിച്ചു. എന്നാൽ അപ്പോഴേക്കും ധനുഷിന്റെ കൂടെ കർണ്ണന്റെ വർക്ക് ആരംഭിച്ച മാരി ആ കാര്യം അറിയിച്ചു. എന്നാൽ കുഴപ്പമില്ല പിന്നീട് ചെയ്യാം എന്ന തീർപ്പിൽ ഫോൺ വച്ചു.
കർണ്ണനും കഴിഞ്ഞ് കുറേ നാളുകൾക്ക് ശേഷം മാരിക്ക് വീണ്ടും ഉദയ നിധി സ്റ്റാലിന്റെ ഫോൺ വന്നു. താൻ സിനിമ ഉപേക്ഷിച്ച് രാഷ്ട്രീയത്തിൽ സജീവമാകാൻ പോവുകയാണെന്നും, ഇനി അധികം സമയം കിട്ടില്ലെന്നും അതിന് മുന്നേ നിങ്ങളുടെ ഒരു സിനിമ ചെയ്യണമെന്നാണ് ആഗ്രഹമെന്നും അറിയിച്ചു. അങ്ങനെ മാരി സെൽവരാജ് താൻ അടുത്ത് ചെയ്യാനിരുന്ന സ്ക്രിപ്‌റ്റ് മാറ്റി വച്ച് ഉദയ നിധിയോട് നിങ്ങൾക്ക് പറ്റിയതാണെന്ന് തോന്നുന്നു എന്ന് പറഞ്ഞ് ഒരു കഥ പറയുന്നു. കഥ ഇഷ്ടപ്പെട്ട ഉദയ നിധി സ്റ്റാലിൻ സിനിമയുടെ നിർമ്മാണം കൂടി ഏറ്റെടുക്കുന്നു.
മൂന്ന് പ്രധാന കഥാപാത്രങ്ങളുള്ള ചിത്രത്തിൽ മറ്റ് രണ്ട് കഥാപാത്രങ്ങൾ ആര് വേണമെന്നുള്ള ചർച്ചയിൽ ടൈറ്റിൽ കഥാപാത്രമായ മാമന്നനായി വടിവേലുവിനെ കിട്ടിയാൽ നന്നായിരിക്കും എന്ന് മാത്രം മാരി ആഗ്രഹം പറഞ്ഞു. ജയലളിത ഗവണ്മെന്റിന്റെ കാലത്ത് പത്ത് കൊല്ലം സിനിമാ മേഖലയുടെ പടിക്ക് പുറത്ത് നിന്ന വടിവേലു തിരിച്ച് സിനിമകളിൽ സജീവമാകാനുള്ള അവസരം നോക്കി നിൽക്കുന്ന കാലത്ത് ഇത്തരമൊരു റോൾ ആലോചനകളില്ലാതെ തന്നെ ഏറ്റെടുത്തു.
ഫഹദ് ഫാസിലിനെ നിർദ്ദേശിച്ചത് ഉദയ നിധി തന്നെയാണ്. കഥ പോലും കേൾക്കാതെ ഫഹദും ഓകെ പറഞ്ഞു. അൽപ്പം ഈഗോ ഉള്ള മനുഷ്യനാണെങ്കിൽ ഈ രണ്ട് കാസ്റ്റിങ്ങും നടത്താൻ എടുത്ത തീരുമാനത്തെ പടം കണ്ടിറങ്ങിയ ഉദയ നിധി ശപിക്കുമായിരുന്നേനെ. അതില്ലാത്ത ആളാണെന്നാണ് ടൈറ്റിൽ എഴുതി കാണിക്കുമ്പോൾ നാലാമത് മാത്രമായി തന്റെ പേര് എഴുതി വച്ചതിൽ നിന്ന് ഉദയ നിധിയെ കുറിച്ച് തോന്നുന്നത്.
അഭിനയ ശേഷി കാര്യമായി കൈ മുതലായിട്ടില്ലാത്ത ഉദയ നിധി സ്റ്റാലിൻ ഫഹദ് – വടി വേലു ദ്വന്തത്തിനിടയിൽ ഏതാണ്ട് തീർത്തും നിഷ്പ്രഭനായിപ്പോയിട്ടുണ്ട്. ഒരു പക്ഷേ ഉദയ നിധിക്ക് പകരം മാരിക്ക് ധനുഷിനെ പോലെ മറ്റൊരു താരത്തെ ലഭിച്ചിരുന്നെങ്കിൽ സിനിമയുടെ ഡെപ്ത്ത് കൂടുതൽ വർദ്ധിച്ചേനേ എന്ന് തോന്നി. മാരിയുടെ ചിത്രങ്ങളുടെ പൊതു സ്വഭാവമായ ജാതി, സമൂഹം, അധികാരം എന്നിവ തന്നെയാണ് മാമന്നന്റേയും ക്രക്സ്.
എന്നാൽ പരിയെരും പെരുമാൾ, കർണ്ണൻ എന്നീ മുൻ ചിത്രങ്ങൾ ഈ വിഷയങ്ങളെ അൽപ്പം കൂടി സട്ടിലായി പറയാൻ ശ്രമിച്ചിരുന്നുവെങ്കിൽ മാമന്നൻ മൊത്തത്തിൽ ഒരു ബൈനറിയിലാണ് സമീപിക്കുന്നത്. വേട്ട നായയും പന്നിയിലും, കറുപ്പിലും വെളുപ്പിലും തുടങ്ങി എല്ലായിടത്തും ഈ ബൈനറി കാണാം.
സിനിമ കുറച്ച് കൊമ്പ്രമൈസുകൾക്ക് വിധേയമാകേണ്ടി വന്നതായി മാരി സെൽവരാജ് ആരാധകർക്ക് തോന്നാം. ജാതി വിശ്വാസ ബന്ധിയായ ഒരു സാമൂഹ്യ സ്ഥാപനമെന്ന നിലയിലും, ജാതി – ഭൂ ബന്ധങ്ങളുമാണ് മാരിയുടെ മുൻ ചിത്രങ്ങൾ കൈകാര്യം ചെയ്തതെങ്കിൽ വർത്തമാന ലിബറൽ ജനാധിപത്യത്തിൽ ജാതി ഒരു അധികാര സ്ഥാപനം എന്ന നിലയിലാണ് മാമന്നൻ കൈകാര്യം ചെയ്യാൻ ശ്രമിച്ചത്.
തട്ടു പൊളിപ്പൻ തമാശ വേഷങ്ങളിൽ തമിഴ് സിനിമകളിൽ നിറഞ്ഞാടിയ വടിവേലുവിന്റെ കൈയ്യടകത്തോടെയും തന്മയത്വത്തോടെയുമുള്ള കഥാപാത്രമായി മാമന്നൻ എന്ന മണ്ണ് അദ്ദേഹം പ്രതിഫലിപ്പിച്ചു. മറ്റൊരു പേര് ആ റോളിൽ ആലോചിക്കാൻ പറ്റാത്ത വണ്ണം തന്നെ മനോഹരമാക്കി. അപ്പോഴും പല വൈകാരിക രംഗങ്ങളിലും കൂടെ അഭിനയിക്കുന്നത് അധികം എക്സ്പ്രഷനുകൾ മുഖത്ത് വരാത്ത ഉദയ നിധി ആയത് കൊണ്ട് തന്നെ രംഗങ്ങളുടെ തീവ്രത കുറഞ്ഞതായി തോന്നി.
ഫഹദ് ഫാസിലിന് എളുപ്പമുള്ള കഥാപാത്രമാണ് ഈ വില്ലൻ വേഷം. ഫഹദ് സ്വന്തം കഥാപാത്രങ്ങളെ അനുകരിക്കുന്നു എന്ന വിമർശനം ഇവിടെയും സാധ്യമാണ്. എങ്കിലും അസാധ്യ എനർജിയിൽ സിനിമയിൽ താനുള്ള ഓരോ രംഗവും തന്റേത് മാത്രമാക്കിയിട്ടുണ്ട് അയാൾ. അതി ഭാവുകത്വ പരമായി അൽപ്പം സൈക്കോ എന്ന് തോന്നിപ്പിക്കുന്ന ആ മീറ്റർ സിനിമക്ക് ആവശ്യമായിരുന്നോ എന്ന സംശയമുണ്ട്.
ജാതി രാഷ്ട്രീയം പ്രമേയമായ സിനിമയിൽ സേലം പോലെ സെന്റർ തമിഴ് നാടിലെ ഇന്റീരിയറിൽ നടക്കുന്ന കഥയിലും ഉദയ നിധിക്ക് നായികയായി കീർത്തി സുരേഷിനെ പോലെ വെളുത്ത തൊലിയുള്ള സുന്ദരിയെ തന്നെ വേണമായിരുന്നോ എന്നത് ഒരു വൈരുധ്യമാണ്. കീർത്തി സുരേഷിന്റെ ഭൂരിഭാഗം സീനുകളും ഉദയ നിധിയുടെ കൂടെ ആയിരുന്നത് കൊണ്ട് മാത്രം അവരുടെ അഭിനയത്തിൽ കുറ്റം പറയാൻ മാത്രമൊന്നുമില്ല.
ഡി.എം.കെ രാഷ്ട്രീയത്തേയും നേതാക്കളെയും ഒളിഞ്ഞും തെളിഞ്ഞും സിനിമയിൽ പ്ലെയ്സ് ചെയ്യുകയും പിന്തുണക്കുകയും ചെയ്യുന്നുണ്ട്. അൽപ്പം വിമർശനാത്മകമായി കക്ഷി രാഷ്ട്രീയത്തെ കാണുന്നതായി തോന്നുമെങ്കിലും നേതാക്കൾ പാർടിയായ വർത്തമാന കാല തമിഴ് രാഷ്ട്രീയത്തെ, കൂട്ടത്തിൽ നല്ല നേതാവിനെ വരച്ചു കാട്ടി അവരെ ഭരണത്തിലെത്തിക്കുന്ന നിലയിലേക്ക് സിനിമയുടെ പൊതു താല്പര്യം സാധൂകരിക്കുന്നുണ്ട്.
പാർലിമെന്ററി രാഷ്ട്രീയത്തിലെ ജാതി സംവരണം എന്ന വിഷയത്തെ ക്രിട്ടിക്കലായി സമീപിച്ചു തുടങ്ങിയ തിരക്കഥ ഒടുവിൽ ജാതി വിഷയങ്ങളിലെ നയപരമായ പ്രശ്നങ്ങളിൽ നിന്ന് മാറി, അതേ പാർലിമെന്ററി രാഷ്ട്രീയത്തിൽ മറ്റൊരു സ്ഥാനാരോഹണത്തിലൂടെ പ്രാതിനിധ്യം എന്ന ചിഹ്നപരമായ നിലയിൽ മാത്രം സമാധാനം കണ്ടെത്തി അവസാനിപ്പിക്കുകയും ചെയ്തു. രണ്ടാം പകുതിക്ക് ശേഷം സ്ഥിരം തമിഴ് സിനിമകളുടെ മാരി പതിപ്പെന്ന് തോന്നാം. എ. ആർ റഹ്മാന്റെ സ്‌കോർ ആസ്വദിക്കണമെങ്കിൽ തിയേറ്ററിൽ നിന്ന് തന്നെ കാണണം.